പ്രതിപക്ഷ ബഹളം; ഇന്നും സഭ പിരിഞ്ഞു

തിരുവനന്തപുരം: ശബരിമലയിലെ അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്‌തത സഭാ നടപടികള്‍ നിര്‍ത്തിവച്ച്‌ ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം ബഹളം വച്ചതോടെ നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു. ചോദ്യോത്തര വേള തുടങ്ങിയപ്പോള്‍ തന്നെ ഇക്കാര്യം ഉന്നയിച്ച്‌ പ്രതിപക്ഷ അംഗങ്ങള്‍ നടുത്തളത്തിലേക്ക് ഇറങ്ങിയിരുന്നു.

ഒരേ വിഷയത്തില്‍ തുടര്‍ച്ചയായ ദിവസങ്ങളില്‍ പ്രതിഷേധം പാടില്ലെന്നും ശബരിമല വിഷയം സഭ എട്ട് മണിക്കൂറോളം ചര്‍ച്ച ചെയ്‌തെന്നും സ്പീക്കര്‍ നിലപാടെടുത്തു. എന്നാല്‍ സോളാര്‍ വിഷയം ആറ് അടിയന്തര പ്രമേയങ്ങള്‍ അനുവദിച്ചിട്ടുണ്ടെന്നും ശബരിമല വിഷയം ചോദ്യത്തര വേള നിറുത്തി വച്ച്‌ അടിയന്തര പ്രമേയം അവതരിപ്പിക്കാന്‍ അനുമതി വേണമെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആവശ്യം.

വേണമെങ്കില്‍ ആദ്യ സബ്‌മിഷനായി ശബരിമല വിഷയം ഉന്നയിക്കാമെന്ന് സ്പീക്കര്‍ പറഞ്ഞെങ്കിലും ഇക്കാര്യം പ്രതിപക്ഷം അംഗീകരിച്ചില്ല. തുടര്‍ന്ന് നടപടികള്‍ റദ്ദാക്കി ഇന്നത്തേക്ക് സഭ പിരിയുകയായിരുന്നു. അതേസമയം, പ്രതിപക്ഷം മാന്യതയുടെയും മര്യാദയുടെയും അതിര്‍ത്തികള്‍ ലംഘിക്കുകയാണെന്നും ഇത് അനുവദിക്കാനാവില്ലെന്നും സ്പീക്കര്‍ പറഞ്ഞു.

കഴിഞ്ഞ ദിവസം സഭ പിരിഞ്ഞ ശേഷം മന്ത്രിമാര്‍ നടത്തിയ പരാമ‌ര്‍ശങ്ങളില്‍ പ്രതിപക്ഷം പരാതിപ്പെട്ടെങ്കിലും സഭയ്‌ക്ക് പുറത്തെ കാര്യങ്ങളില്‍ ഇടപെടാന്‍ ആകില്ലെന്നായിരുന്നു സ്പീക്കറുടെ നടപടി. സഭയ്‌ക്ക് പുറത്ത് ഭരണ,​ പ്രതിപക്ഷങ്ങള്‍ നടത്തുന്ന രാഷ്ട്രീയ ആരോപണങ്ങളില്‍ നിയമസഭയ്‌ക്ക് ഇടപെടാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ സ്പീക്ക‍ര്‍ മുന്‍വിധികളോടെ പെരുമാറുന്നുവെന്നായിരുന്നു പ്രതിപക്ഷത്തിന്‍റെ ആരോപണം. ശബരിമലയിലെ നിരോധനാജ്ഞ പിന്‍വലിച്ചാല്‍ നിയമസഭാ നടപടികളുമായി സഹകരിക്കാമെന്നാണ് പ്രതിപക്ഷ നിലപാട്.

prp

Related posts

Leave a Reply

*