തിരുവനന്തപുരം: ഒാഖി ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ ദുരന്തത്തിന്‍റെ ഇരകളെ സന്ദര്‍ശിക്കുന്നതിനായി കേന്ദ്ര പ്രതിരോധ മന്ത്രി നിര്‍മല സീതാരാമന്‍ വിഴിഞ്ഞത്തെത്തി. ഒാഖി നാശം വിതച്ച വിഴിഞ്ഞത്ത് മത്സ്യത്തൊഴിലാളി കുടുംബങ്ങളെ കാണുന്നതിനായി ദുരിതാശ്വാസ കേന്ദ്രത്തിലെത്തിയ മന്ത്രിയുടെ കൂടെ സംസ്ഥാന സഹകരണ, ടൂറിസം, ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്, ഫിഷറീസ് വകുപ്പ് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ എന്നിവരുമുണ്ട്. രാവിലെ 11 മണിയോടെ മന്ത്രി മുഖ്യമന്ത്രിയെ കാണും.
കഴിഞ്ഞ ദിവസം വിഴിഞ്ഞ സന്ദര്‍ശിച്ച മുഖ്യമന്ത്രി പിണറായി വിജയനു നേരെ രൂക്ഷ പ്രതിഷേധം ഉണ്ടായ സാഹചര്യത്തില്‍ കേന്ദ്ര പ്രതിരോധ മന്ത്രിക്ക് ശക്തമായ സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. ഇരുവശത്തും പൊലീസിനെ നിരത്തി ബാരിക്കേഡുകള്‍ വച്ച് തടഞ്ഞാണ് മന്ത്രിക്ക് സുരക്ഷ ഒരുക്കിയത്.
വലിയ നാശനഷ്ടങ്ങളാണ് വിഴിഞ്ഞത്ത് ഉണ്ടായിരിക്കുന്നതെന്ന് നിര്‍മല സീതാരാമന്‍ പറഞ്ഞു. മറ്റ് തീരങ്ങളിലെത്തിയ മലയാളികളെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിച്ച് വരികയാണ്. കടലില്‍ പോയ അവസാന ആളേയും കണ്ടെത്തുന്നതു വരെ തിരച്ചില്‍ തുടരുമെന്നും യുദ്ധക്കപ്പല്‍ വരെ തിരച്ചിലിന് ഉപയോഗിക്കുന്നുണ്ടെന്നും മന്ത്രി ജനങ്ങളെ അറിയിച്ചു. സുനാമി അടിച്ച സമയത്തേക്കാളും വലിയ രക്ഷാപ്രവര്‍ത്തനമാണ് നടക്കുന്നതെന്നും അവര്‍ വ്യക്തമാക്കി.
അതേസമയം, ഒാഖി ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ ദുരന്തത്തില്‍ കാണാതായവര്‍ക്കുവേണ്ടിയുള്ള തെരച്ചില്‍ അഞ്ചാം ദിവസമായ ഇന്നും തുടരും. ഒൗദ്യോഗിക കണക്കനുസരിച്ച് 96 പേരെ ഇനിയും കണ്ടെത്താനുണ്ട്. ഇന്നലെ കണ്ടെടുത്ത 14 മൃതദേഹങ്ങളില്‍ ഒന്നു പോലും ഇതുവരെ തിരിച്ചറിയാനായിട്ടില്ല. അതിനിടെ കടലില്‍ നിന്ന് രക്ഷപെട്ട് മഹാരാഷ്ട്ര തീരത്ത് എത്തിയ മലയാളികളായ മത്സ്യത്തൊഴിലാളികളെ തിരികെയെത്തിക്കാന്‍ സര്‍ക്കാര്‍ ക്രൈംബ്രാഞ്ചിനെ ചുമതലപ്പെടുത്തി.ഇതിനായി ക്രൈംബ്രാഞ്ച് എസ്.പി ശ്രീനിവാസിന്‍റെ നേതൃത്വത്തിലുള്ള സംഘം മഹാരാഷ്ട്രയിലേക്ക് തിരിച്ചിട്ടുണ്ട്.

