സിബിഐ ഉദ്യോഗസ്ഥരായി ചമഞ്ഞ് തട്ടിപ്പ്; നടി ലീന മരിയ പോളിനെതിരെ ലുക്ക്‌ഔട്ട് നോട്ടീസ്

കൊച്ചി: ഹൈദരാബാദ് വ്യവസായി സാംബശിവ റാവുവില്‍ നിന്ന് പണം തട്ടാന്‍ ശ്രമിച്ച കേസില്‍ നടി ലീന മരിയ പോളിനെതിരെ സിബിഐയുടെ ലുക്ക്‌ഔട്ട് നോട്ടീസ്. ചോദ്യംചെയ്യലിന് ഹാജരാകാന്‍ നോട്ടീസ് നല്‍കിയിട്ടും എത്താത്തതിനെ തുടര്‍ന്നാണ് നടപടി. കേസില്‍ ലീനയുടെ ജീവനക്കാരന്‍ അര്‍ച്ചിതും പ്രതിയാണ്.

സിബിഐ കേസില്‍ പ്രതിയായ സാംബശിവ റാവുവിനെ, കേസില്‍ നിന്നൊഴിവാക്കാമെന്ന് വാഗ്ദാനം ചെയ്താണ് പ്രതികള്‍ തട്ടിപ്പിന് ശ്രമിച്ചത്. സിബിഐ ഓഫീസര്‍മാരെന്ന വ്യാജേന സമീപിച്ച്‌ കോടികള്‍ ആവശ്യപ്പെടുകയായിരുന്നു. ഇതിനായി സിബിഐയുടെ ഡല്‍ഹി ഓഫീസ് നമ്ബര്‍ ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച്‌ പ്രതികള്‍ ദുരുപയോഗം ചെയ്യുകയും ചെയ്തു.

സംഭവത്തില്‍ ഹൈദരാബാദ് സ്വദേശി മണിവര്‍ണന്‍ റെഡ്ഡി, മധുര സ്വദേശി സെല്‍വം രാമരാജ്, അര്‍ച്ചിത് എന്നിവരെ സിബിഐ അറസ്റ്റുചെയ്തിരുന്നു. ഇവരെ ചോദ്യം ചെയ്തപ്പോഴാണ് ലീന മരിയ പോളിന്റെ പങ്ക് വെളിപ്പെട്ടത്. ലീനയും അര്‍ച്ചിതും ചേര്‍ന്നാണ് തട്ടിപ്പ് ആസൂത്രണം ചെയ്തതെന്ന് മറ്റു പ്രതികള്‍ സിബിഐക്ക് മൊഴി നല്‍കി.

ഇതുസംബന്ധിച്ച്‌ മൊബൈല്‍ഫോണ്‍ രേഖകള്‍ ഉള്‍പ്പെടെയുള്ള നിര്‍ണായക തെളിവുകള്‍ സിബിഐക്ക് ലഭിച്ചിരുന്നു. സിബിഐയുടെ ഡല്‍ഹി ഓഫീസ് നമ്ബര്‍ സ്പൂഫ് ചെയ്തത് അര്‍ച്ചിതാണെന്നും അന്വേഷണത്തില്‍ കണ്ടെത്തി. ലീനയുടെ കൊച്ചിയിലെയും ചെന്നൈയിലെയും ബ്യൂട്ടി പാര്‍ലറിലും വീട്ടിലും സിബിഐ സംഘം റെയ്ഡ് നടത്തിയിരുന്നു.

റെയ്ഡ് നടന്നപ്പോള്‍ കൊച്ചിയിലുണ്ടായിരുന്ന ലീന അറസ്റ്റ് ഭയന്ന് ഇപ്പോള്‍ ഒളിവിലാണെന്ന് സിബിഐ വൃത്തങ്ങള്‍ പറയുന്നു. ലീനയോട് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് കൊച്ചിയിലെ ബ്യൂട്ടി പാര്‍ലറിലും വീടുകളിലും നോട്ടീസ് നല്‍കിയെങ്കിലും ഫലമുണ്ടായില്ല. ഇതേത്തുടര്‍ന്നാണ് ലീനയ്‌ക്കെതിരെ സിബിഐ ലുക്ക്‌ഔട്ട് നോട്ടീസ് പുറത്തിറക്കിയത്.

സമാനമായ പണം തട്ടിപ്പ് കേസുകളില്‍ നേരത്തേ മുംബൈയില്‍ വെച്ച്‌ ലീനയും ഭര്‍ത്താവ് സുകേശ് ചന്ദ്രശേഖരനും അറസ്റ്റിലായിട്ടുണ്ട്. കൊച്ചിയിലെ ലീനയുടെ ബ്യൂട്ടി പാര്‍ലറില്‍ നടന്ന വെടിവെപ്പ് കേസില്‍ അധോലോക നായകന്‍ രവി പൂജാരിയുടെ സംഘാംഗങ്ങളെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തിരുന്നു.

prp

Leave a Reply

*