മരുമകനെ കൊലപ്പെടുത്തി ബാല്‍ക്കണിയില്‍ മണ്ണിട്ട് മൂടി; ഒഡീഷ സ്വദേശി മൂന്ന് വര്‍ഷത്തിന് ശേഷം അറസ്റ്റില്‍

ന്യൂഡല്‍ഹി: മരുമകനെ കൊന്ന ഒഡീഷ സ്വദേശി മൂന്ന് വര്‍ഷത്തിന് ശേഷം പൊലീസ് പിടിയില്‍. ബിജയ് കുമാര്‍ മഹാറാണ എന്നയാളാണ് ഹൈദരാബാദില്‍ വെച്ച് അറസ്റ്റിലായത്

2016ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. സഹോദരിയുടെ മകനായ ജയ് പ്രകാശിനെയാണ് ബിജയ് കുമാര്‍ മഹാറാണ ഡല്‍ഹിയില്‍ വെച്ച് തലയ്ക്കടിച്ച് കൊന്നത്. തുടര്‍ന്ന് ബാല്‍ക്കണിയില്‍ മണ്ണിട്ട് മൂടി മുകളില്‍ ചെടി വെച്ചു ഒളിപ്പിക്കുകയായിരുന്നു. മരുമകന് തന്‍റെ കാമുകിയുമായി അടുപ്പമുണ്ടെന്ന സംശയത്തെ തുടര്‍ന്നായിരുന്നു കൊലപാതകം.

2012ല്‍ കാമുകി ഡല്‍ഹിയിലേക്കു താമസം മാറ്റിയതിനു പിന്നാലെയാണ് ബിജയ് കുമാര്‍ ഡല്‍ഹിയിലെത്തുന്നത്. ഐടി കമ്പനിയിലെ ഉദ്യോഗസ്ഥനായിരുന്ന ജയ്പ്രകാശും 2015ല്‍ ഡല്‍ഹിയിലെത്തി ബിജയ് കുമാറിനൊപ്പം താമസം തുടങ്ങി. ഇതിനിടെ ബിജയുടെ കാമുകിയുമായി ജയ്പ്രകാശ് ഏറെ അടുത്തിരുന്നു. എന്നാല്‍ ഇത് ഇഷ്ടപ്പെടാതിരുന്ന ബിജയ് മരുമകനെ കൊല്ലാന്‍ തീരുമാനിക്കുകയായിരുന്നെന്നു പൊലീസ് പറഞ്ഞു.

2016 ഫെബ്രുവരി 6ന് ജയ്പ്രകാശ് ഉറങ്ങുന്ന സമയത്ത് സീലിങ് ഫാനിന്‍റെ മോട്ടോര്‍ ഉപയോഗിച്ച് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. മൃതദേഹം പിന്നീട്  ഫ്ലാറ്റിന്‍റെ ബാല്‍ക്കണിയില്‍ നേരത്തേ ഒരുക്കിയിരുന്ന മണ്ണില്‍ മറവ് ചെയ്തു. സംശയം തോന്നാതിരിക്കാന്‍ ഇതിനു മുകളില്‍ ചെടികള്‍ നട്ടുപിടിപ്പിച്ചു. ഒരാഴ്ചയ്ക്കുശേഷം ജയ്പ്രകാശിനെ കാണാനില്ലെന്നു കാണിച്ച് ബിജയ് തന്നെ പൊലീസില്‍ പരാതിയും നല്‍കി. കുറച്ചു സുഹൃത്തുക്കളുടെ കൂടെ പുറത്തുപോയ ജയ്പ്രകാശ് പിന്നീടു തിരിച്ചെത്തിയിട്ടില്ലെന്നായിരുന്നു പരാതി. രണ്ട് മാസത്തോളം അതേ ഫ്ലാറ്റില്‍ താമസിച്ചതിനു ശേഷം ബിജയ്  ഹൈദരാബാദിലേക്കും പോയി.

ഇതിനിടെ കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ കെട്ടിടത്തിന്‍റെ അറ്റകുറ്റപ്പണികള്‍ക്കിടെ അസ്ഥികൂടം കണ്ടെത്തുകയായിരുന്നു. നീല നിറത്തിലുള്ള ജാക്കറ്റ്, ഷര്‍ട്ട്, ബെഡ്ഷീറ്റ്, കിടക്ക എന്നിവകൊണ്ടു മൂടിയ നിലയിലായിരുന്നു ശരീരാവശിഷ്ടങ്ങള്‍. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഫ്ലാറ്റ് ഉടമയില്‍ നിന്നാണ് ബിജയെക്കുറിച്ചുള്ള വിവരങ്ങള്‍ പൊലീസിന് ലഭിച്ചത്.

ബിജയ് താമസം ഒഴിഞ്ഞതിന് ശേഷം രണ്ട് പേര്‍ ഇതേ വീട്ടില്‍ താമസിച്ചിരുന്നതായും ഫ്ലാറ്റ് ഉടമ പൊലീസിനോടു പറഞ്ഞു. എന്നാല്‍ ഇവര്‍ക്കാര്‍ക്കും ഇങ്ങനൊരു സംഭവം അറിയാന്‍ കഴിഞ്ഞില്ല. അന്വേഷണത്തില്‍ കുടുംബത്തിനോ, സുഹൃത്തുക്കള്‍ക്കോ ബിജയെക്കുറിച്ച് കാര്യമായ വിവരമൊന്നുമില്ലെന്ന് പൊലീസിനു മനസ്സിലായി. കൊലയാളി മൊബൈല്‍ നമ്പര്‍ മാറ്റുകയും പണം പിന്‍വലിച്ച ശേഷം ബാങ്ക് അക്കൗണ്ടുകള്‍ ഉപയോഗിക്കുന്നതു നിര്‍ത്തിയെന്നും പൊലീസ് സംഘം കണ്ടെത്തി.

ഒരാഴ്ചത്തോളം നീണ്ടുനിന്ന അന്വേഷണത്തിനു ശേഷമാണ് ബിജയെ കണ്ടെത്താന്‍ പൊലീസ് സംഘത്തിനായത്. ആദ്യം വിശാഖപട്ടണത്തെത്തിയ അന്വേഷണ സംഘം പിന്നീട് ഹൈദരാബാദില്‍നിന്ന് പ്രതിയെ പിടികൂടുകയായിരുന്നു. ഇയാളെ പിന്നീട് അന്വേഷണത്തിനായി ഡല്‍ഹിയിലേക്കു കൊണ്ടുപോയി.

prp

Related posts

Leave a Reply

*