ന്യൂഡല്‍ഹി: വധശിക്ഷയ്ക്കു വിധിക്കപ്പെട്ടു പാക്കിസ്ഥാന്‍ ജയിലില്‍ കഴിയുന്ന കുല്ഭൂഷന് ജാദവിനെ സന്ദര്‍ശിക്കാനെത്തിയ അമ്മയെയും ഭാര്യയെയും അപമാനിച്ചെന്ന ആരോപണത്തില്‍ വിശദീകരണവുമായി പാക്കിസ്ഥാന്‍.
ജാദവിന്‍റെ ഭാര്യ ചേതന കൗളിന്റെ ഷൂ ഊരിവാങ്ങിയത് സുരക്ഷാ പ്രശ്നങ്ങള്‍ മുന്‍നിര്‍ത്തിയാണ്. ചെരിപ്പിനുള്ളില്‍ സംശയകരമായി എന്തോ ഉണ്ടായിരുന്നെന്നും വിശദ പരിശോധനയ്ക്ക് അയച്ചതിനാലാണ് ചെരിപ്പ് തിരികെ നല്‍കാതിരുന്നതെന്നും വിദേശകാര്യ ഓഫീസ് വക്താവ് ഡോ. മുഹമ്മദ് ഫൈസല്‍ വ്യക്തമാക്കി.
ഊരിവാങ്ങിയ ചെരിപ്പിനു പകരം മറ്റൊരു ചെരിപ്പ് അവര്‍ക്ക് ഉപയോഗിക്കാന്‍ നല്‍കി. പരിശോധനയ്ക്കായി ഊരിവാങ്ങിയ ആഭരണങ്ങള്‍ അവര്‍ക്ക് തിരികെ നല്‍കുകയും ചെയ്തു. ചെരിപ്പ് ഒഴികെ ബാക്കിയെല്ലാം തിരികെ കൈപ്പറ്റിയതായി അവര്‍ രേഖാമൂലം സമ്മതിച്ചിട്ടുള്ളതായും അദ്ദേഹം പറഞ്ഞു.
സന്ദര്‍ശനത്തിനു മുന്നോടിയായി കുല്‍ഭൂഷന്റെ അമ്മയും ഭാര്യയും ധരിച്ചിരുന്ന താലിമാല, വളകള്‍, പൊട്ട് എന്നിവ മാറ്റാന്‍ അധികൃതര്‍ ആവശ്യപ്പെട്ടിരുന്നു. സുരക്ഷാ പ്രശ്നങ്ങളുടെ പേരില്‍ ജാദവിന്‍റെ കുടുംബാംഗങ്ങളുടെ സാംസ്കാരികവും മതപരവുമായ വികാരങ്ങളെ വൃണപ്പെടുത്തിയതായി ഇന്ത്യ ആരോപിച്ചിരുന്നു. എന്നാല്‍ ഇന്ത്യയുടെ ആരോപണങ്ങള്‍ ഗൗരവമുള്ളതായിരുന്നെങ്കില്‍ അക്കാര്യങ്ങള്‍ അപ്പോള്‍ത്തന്നെ അവര്‍ക്ക് പറയാമായിരുന്നു.
ഒപ്പമുണ്ടായിരുന്ന ഇന്ത്യന്‍ ഡെപ്യൂട്ടി ഹൈക്കമ്മീഷണര്‍ക്കും ഇക്കാര്യം അവിടെയുണ്ടായിരുന്ന മാധ്യമങ്ങളോട് പറയാമായിരുന്നു. എന്നാല്‍ അതുണ്ടായില്ല. മാത്രമല്ല, കൂടിക്കാഴ്ചയ്ക്ക് അവസരം നല്‍കിയതില്‍ കുല്‍ഭൂഷന്‍റെ അമ്മ പാകിസ്താനോട് നന്ദിയറിയിക്കുകയും ചെയ്തിരുന്നു. ഇനിയും ഈ വിഷയത്തില്‍ അര്‍ഥമില്ലാത്ത വാക്പോര് നടത്തുന്നതില്‍ തങ്ങള്‍ക്ക് താല്‍പര്യമില്ലെന്നും മുഹമ്മദ് ഫൈസല്‍ പറഞ്ഞു.