കെഎസ്ആര്‍ടിസി ജീവനക്കാരുടെ അനിശ്ചിതകാല പണിമുടക്ക് മാറ്റി വെച്ചു

തിരുവനന്തപുരം: ഇന്ന് അര്‍ധരാത്രി മുതല്‍ നടത്താനിരുന്ന കെഎസ്ആര്‍ടിസി ജീവനക്കാരുടെ അനിശ്ചിതകാലപണിമുടക്ക് മാറ്റി വെച്ചു. ഗതാഗതമന്ത്രി എ കെ ശശീന്ദ്രനുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. പണിമുടക്ക് തടഞ്ഞുകൊണ്ട് ഹൈക്കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.

മൂന്ന് കാര്യങ്ങളില്‍ പ്രധാനമായും ഗതാഗതമന്ത്രിയുടെ ഭാഗത്ത് നിന്ന് ഉറപ്പ് കിട്ടിയെന്ന് തിരുവനന്തപുരത്ത് സംയുക്തയൂണിയന്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ നേതാക്കള്‍ വ്യക്തമാക്കി. ഗതാഗതസെക്രട്ടറി ഡ്യൂട്ടി പരിഷ്‌കരണത്തിലെ അശാസ്ത്രീയത പരിഹരിക്കാന്‍ നല്‍കിയ റിപ്പോര്‍ട്ട് ഈ മാസം 21-നകം നടപ്പിലാക്കും. 30-നകം ശമ്പളപരിഷ്‌കരണചര്‍ച്ച നടത്തുമെന്നും ഗതാഗതമന്ത്രി ഉറപ്പ് നല്‍കിയെന്നും പിരിച്ചുവിട്ടവരെ തിരിച്ചെടുക്കാന്‍ നിയമപരമായ പരിധിയ്ക്കുള്ളില്‍ വച്ച് ശ്രമിക്കുമെന്നും യൂണിയനുകള്‍ പറഞ്ഞു.

ഗതാഗതസെക്രട്ടറിയും കെഎസ്ആര്‍ടിസി എംഡിയും ചര്‍ച്ചയിലുണ്ടായിരുന്നു. ഇന്ന് രാവിലെ യൂണിയന്‍ നേതാക്കള്‍ കെഎസ്ആര്‍ടിസി എംഡിയുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടിരുന്നു. എംഡിയുടേത് ധിക്കാരപരമായ നിലപാടാണെന്ന് ചര്‍ച്ചയ്ക്ക് ശേഷം യൂണിയന്‍ നേതാക്കള്‍ ആരോപിച്ചിരുന്നു.

കെഎസ്ആര്‍ടിസി പണിമുടക്കിനെതിരെ ഇന്ന് കോടതി പരിഗണിച്ച പൊതുതാത്പര്യ ഹര്‍ജിയില്‍ എംഡി ടോമിന്‍ തച്ചങ്കരിക്ക് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനമാണ് കേള്‍ക്കേണ്ടി വന്നത്. ഒന്നാം തീയതി പണിമുടക്ക് നോട്ടീസ് കിട്ടിയിട്ട് ഇന്നാണോ ചര്‍ച്ച നടത്തുന്നതെന്നും ഹൈക്കോടതി തച്ചങ്കരിയോട് ചോദിച്ചു. കെഎസ്ആര്‍ടിസിയിലെ പണിമുടക്കിനെ ചോദ്യം ചെയ്തുള്ള ഹര്‍ജിയിലാണ് കോടതിയുടെ വിമര്‍ശനം.

ഇന്ന് നടത്തിയ ഒത്തുതീര്‍പ്പ് ചര്‍ച്ച പരാജയപ്പെട്ടെന്ന് സര്‍ക്കാരും എംഡിയും കോടതിയെ അറിയിച്ചു. തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ എന്താണെന്ന് ചോദിച്ചറിയാന്‍ എംഡിക്ക് ബാധ്യതയില്ലേ എന്ന് ചോദിച്ച കോടതി ഒത്തു തീര്‍പ്പ് ചര്‍ച്ച വൈകിയതെന്തുകൊണ്ടെന്ന് ചോദിച്ചു.

പ്രശ്‌നപരിഹാരത്തില്‍ എംഡിയുടെ നിലപാട് ശരിയല്ല. തൊഴിലാളികള്‍ക്ക് പ്രശ്‌നം പരിഹരിച്ചു തരണമെന്നാവശ്യപ്പെട്ട് മാനേജ്‌മെന്‍റിനെ സമീപിക്കാനേ കഴിയൂ. ചര്‍ച്ചയ്ക്ക് വേദി ഒരുക്കേണ്ടതും വിഷയമെന്തെന്ന് അന്വേഷിച്ച് പരിഹാരമുണ്ടാക്കേണ്ടതും മാനേജ്‌മെന്‍റാണെന്നും കോടതി നിരീക്ഷിച്ചു. ചൊവ്വാഴ്ചയാണ് ഇനി ഹൈക്കോടതി കെഎസ്ആര്‍ടിസി പണിമുടക്കുമായി ബന്ധപ്പെട്ട ഹര്‍ജി പരിഗണിക്കുന്നത്.

prp

Related posts

Leave a Reply

*