കണ്ണൂര്‍: വൈദികന്‍ പ്രധാന പ്രതിയായ കൊട്ടിയൂര്‍ പീഡനക്കേസില്‍ ഇരയായ പെണ്‍കുട്ടി കൂറ് മാറി. പരസ്പര സമ്മതത്തോടെയാണ് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതെന്നും ആ സമയത്ത് തനിക്ക് പ്രായപൂര്‍ത്തി ആയിരുന്നുവെന്നും പെണ്‍കുട്ടി കോടതിയില്‍ പറഞ്ഞു. ഫാദര്‍ റോബിനുമൊത്തുള്ള കുടുംബ ജീവിതമാണ് ആഗ്രഹിക്കുന്നതെന്നും തന്നെയും കുട്ടിയേയും സംരക്ഷിച്ചാല്‍ മതിയെന്നും പെണ്‍കുട്ടി കോടതിയെ അറിയിച്ചു.
കൊട്ടിയൂര്‍ പീഡനക്കേസില്‍ തലശ്ശേരി പോക്‌സോ കോടതിയില്‍ വിചാരണ ആരംഭിച്ച ഘട്ടത്തിലാണ് പെണ്‍കുട്ടി കൂറ് മാറിയത്. അതെ സമയം പീഢനം നടക്കുമ്പോള്‍ പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തി ആയിട്ടില്ലെന്ന് പ്രോസിക്യുഷന് തെളിയിക്കാനായാല്‍ പോക്‌സോ നിയമ പ്രകാരം വൈദികന് എതിരായ കേസ് നിലനില്‍ക്കും.
കേസിന്‍റെ വിചാരണ തലശ്ശേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയില്‍ ആരംഭിച്ച ദിവസം തന്നെയാണ് നാടകീയ സംഭവങ്ങള്‍ ഉണ്ടായത്. സ്വന്തം താല്‍പര്യപ്രകാരമാണ് വൈദികനുമായി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ടതെന്നും സര്‍ട്ടിഫിക്കറ്റിലുള്ളതല്ല യഥാര്‍ഥ പ്രായമെന്നും പീഡനത്തിന് ഇരയായെന്ന് മജിസ്ട്രേറ്റ് മുമ്പാകെ നേരത്തേ മൊഴി നല്‍കിയത് ഭീഷണിയെ തുടര്‍ന്നാണെന്നും ഇതോടെ ഒന്നാം സാക്ഷി കൂറുമാറിയതായി പ്രോസിക്യൂഷന്‍ പ്രഖ്യാപിച്ചു. എന്നാല്‍ വയസ്സ് തെളിയിക്കാനുള്ള ശാസ്ത്രീയ പരിശോധനയ്ക്ക് പെണ്‍കുട്ടി വിസമ്മതിച്ചു.
സര്‍ട്ടിഫിക്കറ്റിലുള്ളതല്ല പ്രായമെങ്കില്‍ വയസ്സ് തെളിയിക്കാനുള്ള ശാസ്ത്രീയ പരിശോധനക്ക് സന്നദ്ധമാണോയെന്ന പ്രോസിക്യൂട്ടറുടെ ചോദ്യത്തിന് സമ്മതമല്ലെന്നായിരുന്നു പെണ്‍കുട്ടി കോടതിയില്‍ നല്‍കിയ മറുപടി. പെണ്‍കുട്ടിയെ പീഡിപ്പിച്ച ഫാ. റോബിന്‍ വടക്കുംചേരിയാണ് കേസിലെ ഒന്നാം പ്രതി. തങ്കമ്മ നെല്ലിയാനി, സിസ്റ്റര്‍ ലിസ്മരിയ, സിസ്റ്റര്‍ അനീറ്റ, വയനാട് ജില്ല ശിശുക്ഷേമ സമിതി മുന്‍ അധ്യക്ഷന്‍ ഫാ.തോമസ് ജോസഫ് തേരകം, സമിതിയംഗമായിരുന്ന ഡോ.സിസ്റ്റര്‍ ബെറ്റി ജോസ്, വൈത്തിരി ഹോളി ഇന്‍ഫന്റ് മേരി മന്ദിരം സൂപ്രണ്ടായിരുന്ന സിസ്റ്റര്‍ ഒഫീലിയ എന്നിവരാണ് കേസിലെ മറ്റു പ്രതികള്‍.