കെവിന്‍ വധം; രണ്ടാമത്തെ വാഹനവും കണ്ടെത്തി

കോട്ടയം: കെവിന്‍ കൊലക്കേസില്‍ ഒരു വാഹനം കൂടി പോലീസ് കണ്ടെത്തി. പുനലൂരില്‍ നിന്നാണ് ഹ്യൂണ്ടായ് ഐ20 കാര്‍ കണ്ടെത്തിയത്. കെവിനെ തട്ടിക്കൊണ്ടുപോകാന്‍ ഉപയോഗിച്ചതാണ് ഇതെന്ന് കരുതുന്നു. ഫോറന്‍സിക് വിദഗ്ദ്ധര്‍ വാഹനം പരിശോധിച്ചുവരികയാണ്.

റ്റിറ്റോ എന്ന ആളുടെ ഉടമസ്ഥതയിലുള്ള കാര്‍ റബര്‍ തോട്ടത്തിനുള്ളില്‍ നിന്നാണ് കണ്ടെടുത്തത്. കെവിനെ ഈ കാറില്‍ വെച്ച്‌ അക്രമികള്‍ മര്‍ദിച്ചതെന്നാണ് പൊലീസ് പറയുന്നത്. ചൊവ്വാഴ്ച രാത്രി ഒമ്പത് മണിക്കാണ് റബര്‍ തോട്ടത്തില്‍ കാര്‍ കണ്ടത്. അക്രമിസംഘം സഞ്ചരിച്ച ഇന്നോവ കാര്‍ തിങ്കളാഴ്ച തന്നെ കണ്ടെടുത്തിരുന്നു. മൂന്നാമത്തെ വാഹനത്തിന് വേണ്ടിയുള്ള തിരച്ചില്‍ അന്വേഷണ സംഘം ഊര്‍ജിതപ്പെടുത്തി.

 

ഞായറാഴ്ച പുലര്‍ച്ചെയാണ് കെവിനെ  ഭാര്യ നീനു ചാക്കോയുടെ സഹോദരന്‍ ഉള്‍പ്പെടെ ഉള്ള സംഘം തട്ടിക്കൊണ്ട് പോയത്. വീടാക്രമിച്ചാണ് കെവിനേയും ബന്ധുവായ അനീഷിനേയും പത്തംഗ സംഘം തട്ടിക്കൊണ്ട് പോയത്. തെന്മലയ്ക്ക് 20 കിലോമീറ്റര്‍ അകലെയുള്ള ചാലിയേക്കര തോട്ടില്‍ നിന്ന് തിങ്കളാഴ്‌ച പുലര്‍ച്ചെയോടെയാണ് കെവിന്‍റെ മൃതദേഹം കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് നീനുവിന്‍റെ അച്ഛനും സഹോദനും ഉള്‍പ്പടെയുള്ള പ്രതികളെ പോലീസ് കസ്റ്റഡിയിലെടുക്കുകയും കൊലപാതകത്തിന് കൂട്ടുനിന്ന എസ്.ഐ, എ എസ് ഐ, ഡ്രൈവര്‍ തുടങ്ങിയവരെ സസ്‌പെന്‍റ് ചെയ്യുകയും ചെയ്തിരുന്നു.

prp

Related posts

Leave a Reply

*