കര്‍ഷക സമരം: കേന്ദ്രത്തിന്റെ മുഖംരക്ഷിക്കാന്‍ 100 പത്രസമ്മേളനം, 700 യോഗങ്ങള്‍; എല്ലാം ബി ജെ പിയുടെ വക

ന്യൂഡല്‍ഹി: കേന്ദ്രത്തിന് തലവേദനയായി കര്‍ഷക സമരം തുടരുന്നതിനിടെ വിവാദമായ കാര്‍ഷിക നിയമങ്ങളിലെ വ്യവസ്ഥകളെക്കുറിച്ച്‌ ജനങ്ങളെ ബോധവത്കരിക്കാനും ആശങ്കകള്‍ പരിഹരിക്കാനും ബി ജെ പി രംഗത്ത്. ഇതിനായി രാജ്യത്താകെ വിപുലമായ പ്രചാരണ പരിപാടികള്‍ സംഘടിപ്പിക്കാനാണ് പാര്‍ട്ടി ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി 700 ജില്ലകളില്‍ 100 പത്രസമ്മേളനങ്ങളും 700കര്‍ഷക യോഗങ്ങളും നടത്താനാണ് തീരുമാനിച്ചിരിക്കുന്നതെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ പറയുന്നത്. മന്ത്രിമാരുള്‍പ്പടെ ഇതില്‍ പങ്കെടുക്കും. കേന്ദ്രത്തിന്റെ കാര്‍ഷിക ബില്ലുകള്‍ കര്‍ഷക വിരുദ്ധമാണെന്ന പ്രതിപക്ഷത്തിന്റെ വ്യാപക പ്രചാരണത്തെ ഇതിലൂടെ തടയിനാന്‍ കഴിയും എന്നാണ് പാര്‍ട്ടിയുടെ പ്രതീക്ഷ.

കര്‍ഷക സമരം തുടരുന്നത് കേന്ദ്രത്തെ സമ്മര്‍ദ്ദത്തിലാക്കിയിട്ടുണ്ട്. കഴിഞ്ഞദിവസം ചര്‍ച്ച നടന്നുവെങ്കിലും തീരുമാനമാകാതെ പിരിഞ്ഞു. സമരത്തില്‍ നിന്ന് പിന്മാറണമെന്ന് കര്‍ഷകരോട് ഇന്നും കൃഷി മന്ത്രി നരേന്ദ്രസിംഗ് തോമര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. നിമയത്തില്‍ ഭേദഗതികള്‍ വരുത്താമെന്നും എല്ലാ പ്രശ്നങ്ങളും തുറന്ന മനസോടെ പരിഗണിക്കുമെന്നും കേന്ദ്രം അറിയിച്ചെങ്കിലും നിയമങ്ങള്‍ പൂര്‍ണമായും പിന്‍വലിക്കാതെ സമരത്തില്‍ നിന്ന് പിന്മാറില്ലെന്നാണ് കര്‍ഷകരുടെ നിലപാട്. എന്നാല്‍, കര്‍ഷകരുടെ ക്ഷേമത്തിനായി നടപ്പിലാക്കിയ കാര്‍ഷിക ബില്ലുകള്‍ ഒരു കാരണവശാലും പിന്‍വലിക്കില്ലെന്നാണ് കേന്ദ്രത്തിന്റെ നിലപാട്.

അതിനിടെ ഇന്ന് കാര്‍ഷിക നിയമത്തില്‍ ഇടപെടല്‍ ആവശ്യപ്പെട്ട് കര്‍ഷക സംഘടനകള്‍ സുപ്രീംകോടതിയെ സമീപിച്ചു. ഭാരതീയ കിസാന്‍ യൂണിയനാണ് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയത്. നിയമങ്ങള്‍ കാര്‍ഷിക മേഖലയെ തകര്‍ക്കുമെന്നും അതിനാല്‍ വിഷയത്തില്‍ ഇടപെടണമെന്നും നിയമം റദ്ദാക്കണമെന്നും ആവശ്യപ്പെട്ടാണ് ഹര്‍ജി നല്‍കിയത്. പുതിയ നിയമപരിഷ്കാരം കര്‍ഷകര്‍ക്ക് പ്രതിസന്ധി സൃഷ്ടിക്കുമെന്നും ഹര്‍ജിയില്‍ വ്യക്തമാക്കുന്നു.

prp

Leave a Reply

*