അന്വേഷണം 6 മാസം പിന്നിട്ടു; ജെസ്‌ന എവിടെ..?

തിരുവനന്തപുരം: കാഞ്ഞിരപ്പള്ളി എസ്ഡി കോളജിലെ രണ്ടാംവര്‍ഷ ബിരുദ വിദ്യാര്‍ഥിനി ജെസ്‌ന മരിയ ജയിംസി(22)നെ കാണാതായിട്ടു ശനിയാഴ്ച ആറുമാസം തികയുന്നു. മാര്‍ച്ച്‌ 22നാണ് കൊല്ലമുള സന്തോഷ്‌കവല കുന്നത്തുവീട്ടില്‍ ജെസ്‌നയെ കാണാതാകുന്നത്. ബന്ധുവീട്ടിലേക്കെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ ജസ്‌നയെ കുറിച്ച്‌ പിന്നീട് യാതൊരു വിവരവും ലഭിച്ചിട്ടില്ല.

ഇതിനിടെ ജെസ്‌നയെ ബംഗളൂരുവിലും തമിഴ്‌നാട്ടിലും മലപ്പുറത്തുമൊക്കെ കണ്ടതായി വിവരം ലഭിച്ചെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല. ഇതോടെ കേസ് അന്വേഷിക്കുന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ഏറെ പഴിയും കേള്‍ക്കേണ്ടി വന്നു.  കേസ് അന്വേഷണത്തിന് ഐജി മനോജ് എബ്രഹാമിന്‍റെ നേതൃത്വത്തില്‍ പ്രത്യേക സംഘത്തെ നിയമിച്ചെങ്കിലും ജെസ്‌നയെക്കുറിച്ച്‌ ഒരു വിവരവും കണ്ടെത്താനായിട്ടില്ല. ഇതോടെ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറാനാണ് ആലോചന.

കേസന്വേഷണത്തിന്‍റെ ഭാഗമായി ഇതുവരെ രണ്ടുലക്ഷം ടെലഫോണ്‍ മൊബൈല്‍ നമ്പരുകളാണ് ശേഖരിച്ചത്. ഇതില്‍ 4,000 നമ്പരുകള്‍ സൂക്ഷ്മപരിശോധനയ്ക്ക് വിധേയമാക്കിയശേഷം 1,000 നമ്പരുകളുടെ വിലാസം ശേഖരിക്കുന്ന നടപടികളാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്. സൈബര്‍ സെല്‍ ഉദ്യോഗസ്ഥരുള്‍പ്പെടെ 35 അംഗ സംഘമാണ് കേസ് അന്വേഷിക്കുന്നത്.

മുണ്ടക്കയം പുഞ്ചവയലിലുള്ള ബന്ധുവിന്‍റെ വീട്ടിലേക്ക് പോകാനായാണ് ജെസ്‌ന വീട്ടില്‍നിന്ന് ഇറങ്ങുന്നത്. എരുമേലിവരെ സ്വകാര്യ ബസില്‍ എത്തിയതായി മൊഴിയുണ്ട്. പിന്നീട് ജെസ്‌നയെ ആരും കണ്ടിട്ടില്ല. ജെസ്‌നയെ കാണാതായ ദിവസം പിതാവ് എരുമേലി പോലീസ് സ്‌റ്റേഷനിലും പിറ്റേദിവസം വെച്ചൂച്ചിറ പോലീസ് സ്‌റ്റേഷനിലും പരാതി നല്‍കി.

വീട്ടില്‍നിന്ന് പോകുമ്പോള്‍ ജെസ്‌ന മൊബൈല്‍ ഫോണ്‍ കൊണ്ടുപോയിരുന്നില്ല. വീട്ടിലുണ്ടായിരുന്ന ഫോണ്‍ കേന്ദ്രീകരിച്ച്‌ അന്വേഷണം നടത്തിയെങ്കിലും ഒരു തെളിവും ലഭിച്ചില്ല. അന്വേഷണം മുന്നോട്ടു പോകാത്ത സാഹചര്യത്തിലാണ് തിരുവല്ല ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിക്കുന്നത്.

ജെസ്‌നയ്ക്കായി സംഘം കുടകിലും ബംഗളൂരുവിലുമെല്ലാം അന്വേഷണം നടത്തി. ഏറ്റവും പ്രതീക്ഷ നല്‍കുന്ന വിവരം അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചത് ബംഗളൂരുവില്‍ നിന്നാണ്. ജെസ്‌നയെയും സുഹൃത്തിനെയും ഇവിടെ ഒരു സ്ഥാപനത്തില്‍ കണ്ടതായി ഗേറ്റ് കീപ്പറായ മലയാളിയാണ് വിവരം നല്‍കിയത്. അന്വേഷണസംഘം ബംഗളൂരുവിലേക്ക് തിരിച്ചു.

ജെസ്‌നയും യുവാവും സഞ്ചരിച്ച ബൈക്ക് അപകടത്തില്‍പ്പെട്ടെന്നും ആശുപത്രിയില്‍ ചികിത്സതേടിയെന്നും വിവരം ലഭിച്ചു. എന്നാല്‍ സ്ഥാപനത്തിലെത്തി പരിശോധിച്ച പോലീസിന് ജെസ്‌നയെക്കുറിച്ചുള്ള വിവരങ്ങള്‍ കണ്ടെത്താനായില്ല. ആശുപത്രിയിലെ ക്യാമറകള്‍ പരിശോധിച്ചെങ്കിലും ജെസ്‌നയുടെ ദൃശ്യങ്ങള്‍ ലഭിച്ചില്ല. ലഭിച്ച വിവരം തെറ്റാണെന്ന് മനസിലായതോടെ ഒരാഴ്ചയ്ക്കുശേഷം സംഘം കേരളത്തിലേക്ക് മടങ്ങി.

തെറ്റായ വിവരങ്ങളുടെ പ്രവാഹമായിരുന്നു പിന്നീട്. ബംഗളൂരു എയര്‍പോര്‍ട്ടിലും മെട്രോയിലും ജെസ്‌നയെ കണ്ടതായി സന്ദേശങ്ങള്‍ ലഭിച്ചതനുസരിച്ച്‌ പോലീസ് സംഘം പലതവണ ഇവിടെയെത്തി സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു. അവയൊന്നും ജെസ്‌നയുടേതായിരുന്നില്ല.

ജെസ്‌നയെക്കുറിച്ച്‌ നിരവധി വിവരങ്ങളാണു സംസ്ഥാനത്തിനകത്തുനിന്നും പോലീസിനു ലഭിച്ചത്. ജെസ്‌നയുടെ വീടും പരിസരവും സംശയമുള്ള സ്ഥലങ്ങളുമെല്ലാം നാട്ടുകാരുടെ സഹായത്തോടെ പോലീസ് പലതവണ പരിശോധിച്ചു. ജെസ്‌നയുടെ ഫോണില്‍നിന്ന് കുടകിലേക്ക് ഫോണ്‍ കോള്‍ പോയിട്ടുണ്ടെന്ന വിവരം ലഭിച്ചതിനെത്തുടര്‍ന്ന് കുടകില്‍ അന്വേഷണം നടത്തി.

സംഭവദിവസം 16 തവണ ജെസ്‌നയെ ഫോണില്‍ വിളിച്ച ആണ്‍ സുഹൃത്തിനെ പലതവണ ചോദ്യം ചെയ്തു. എല്ലാം നിഷ്ഫലമായി. മുണ്ടക്കയത്തെ നിരീക്ഷണ ക്യാമറയില്‍ ജെസ്‌നയോട് സാദൃശ്യമുള്ള ഒരു യുവതിയെ കണ്ടെന്ന് പ്രചാരണമുണ്ടായെങ്കിലും അതു തെറ്റാണെന്ന് പിന്നീട് വ്യക്തമായി. കേസിനെക്കുറിച്ചുള്ള വാര്‍ത്തകള്‍ ദിവസവും പ്രചരിച്ചതോടെ ജെസ്‌നയുമായി സാദൃശ്യമുള്ള മുണ്ടക്കയം സ്വദേശിയായ പെണ്‍കുട്ടിക്ക് വീടിന് പുറത്തിറങ്ങാന്‍ കഴിയാത്ത സാഹചര്യമുണ്ടായി.

മെയ് 27ന് ഐജി മനോജ് എബ്രഹാമിന്‍റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘത്തെ നിയമിച്ച്‌ ഡിജിപി ലോക്‌നാഥ് ബഹ്‌റ ഉത്തരവ് പുറത്തിറക്കി. പത്തനംതിട്ട പോലീസ് മേധാവി ഓപ്പറേഷണല്‍ ഹെഡ് ആയും തിരുവല്ല ഡിവൈഎസ്പി മുഖ്യ അന്വേഷണ ഓഫിസറുമായാണ് സംഘം രൂപീകരിച്ചത്. ജെസ്‌നയെ കണ്ടെത്തുന്നവര്‍ക്ക് ആദ്യം പ്രഖ്യാപിച്ച ഒരു ലക്ഷംരൂപ അഞ്ചു ലക്ഷമായും ഉയര്‍ത്തി.

ഏറ്റവും ഒടുവില്‍, മലപ്പുറത്തെ കോട്ടക്കുന്നില്‍ ജെസ്‌നയെ കണ്ടെന്ന വിവരത്തെത്തുടര്‍ന്ന് തിരച്ചില്‍ നടത്തിയെങ്കിലും നിരാശയായിരുന്നു ഫലം. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ജെസ്‌നയുടെ സഹോദരന്‍ നല്‍കിയ കേസില്‍ അടുത്തമാസം കോടതി കേസ് വീണ്ടും പരിഗണിക്കും.

200 ഓളം പേരില്‍നിന്നു നേരിട്ടും അല്ലാതെയും മൊഴിയെടുത്തതിന്റെ അടിസ്ഥാനത്തില്‍ കേരളത്തിലും പുറത്തും തെരച്ചില്‍ നടത്തി. കോട്ടയം, ഇടുക്കി ജില്ലകളിലെ വനങ്ങളിലും നദീതീരങ്ങളിലും എസ്‌റ്റേറ്റുകളിലും വിദ്യാര്‍ഥികളുടെയും നാട്ടുകാരുടെയും സഹകരണത്തോടെ തെരച്ചില്‍ നടത്തിയിരുന്നു. കഴിഞ്ഞയാഴ്ച മൂന്നാം തവണയും ബംഗളൂരുവില്‍ അന്വേഷണത്തിനു പോയെങ്കിലും ഫലമൊന്നുമുണ്ടായില്ല.

വെള്ളപ്പൊക്കക്കെടുതില്‍ നിലച്ചുപോയ അന്വേഷണം പുനരാരംഭിക്കുന്നതിനു പോലീസിനും താത്പര്യമില്ല എന്നാണ് മനസിലാക്കാന്‍ സാധിക്കുന്നത്. അന്വേഷണം നേര്‍ദിശയില്‍ മുന്നോട്ടുപോകുന്നതായാണു പോലീസ് ഹൈക്കോടതിയെ ധരിപ്പിച്ചിരിക്കുന്നത്. അടുത്തമാസം കേസ് വീണ്ടും കോടതി വിളിക്കുമ്ബോള്‍ അന്വേഷണം നല്ലരീതിയില്‍ നടക്കുന്നില്ല എന്ന് വിലയിരുത്തി അന്വേഷണം സിബിഐയെ ഏല്‍പ്പിക്കണം എന്ന ആവശ്യവുമായി ആക്ഷന്‍ കൗണ്‍സിലും രംഗത്തെത്തിയിട്ടുണ്ട്.

അന്വേഷണത്തിന് നേതൃത്വം നല്‍കിയ തിരുവല്ല ഡിവൈഎസ്പി ആര്‍.ചന്ദ്രശേഖരപിള്ള കഴിഞ്ഞമാസം വിരമിച്ചു. ഡിവൈഎസ്പി സന്തോഷ് കുമാറാണ് ഇപ്പോള്‍ അന്വേഷണം നടത്തുന്നത്. ‘ടെലഫോണ്‍ രേഖകള്‍ കേന്ദ്രീകരിച്ച്‌ നടത്തിയ അന്വേഷണമാണ് ഏറ്റവും പ്രതീക്ഷ നല്‍കിയതെന്നും മികച്ച രീതിയില്‍ അന്വേഷണം തുടര്‍ന്നാല്‍ കുറ്റവാളികള്‍ കുടുങ്ങുമെന്നും ആര്‍. ചന്ദ്രശേഖരന്‍പിള്ള പറയുന്നു.

സൈബര്‍സെല്ലിലെ വിദഗ്ധരെ കൂടുതലായി ഉള്‍പ്പെടുത്തിയാണ് അന്വേഷണം മുന്നോട്ടുപോകുന്നത്. ഇതുവരെ ജെസ്‌നയെക്കുറിച്ചുള്ള ഒരു വിവരവും ലഭിച്ചിട്ടില്ലെന്നും അന്വേഷണം തുടരുകയാണെന്നും പത്തനംതിട്ട എസ്പി ടി.നാരായണന്‍ പറഞ്ഞു. കാഞ്ഞിരപ്പള്ളി, കട്ടപ്പന, പത്തനംതിട്ട ഡിവൈഎസ്പിമാരും, എസിപി ക്രൈം ഡിറ്റാച്‌മെന്‍റ് തിരുവനന്തപുരം, എസിപി കൊച്ചി സിറ്റി എന്നിവരുടെ നേതൃത്വത്തില്‍ വിവിധ സംഘങ്ങളായി തിരിഞ്ഞാണ് അന്വേഷണം.

prp

Related posts

Leave a Reply

*