സീറ്റ് വീണ് യാത്രക്കാരന് പരിക്ക്; ബാന്‍ഡ് എയ്ഡും മൂന്ന് ​ഗുളികയും നല്‍കി റെയില്‍വേ ഈടാക്കിയത് 100 രൂപ

കൊച്ചി: ട്രെയിന്‍ യാത്രക്കിടെ സീറ്റ് കാലിലേക്ക് വീണ് മുട്ടിന് പരിക്കേറ്റ യാത്രക്കാരന് റെയില്‍വേ മതിയായ ചികിത്സ നല്‍കിയില്ലെന്ന് പരാതി. കന്യാകുമാരി- ബെംഗളൂരു ഐലന്‍ഡ് എക്സ്പ്രസില്‍ വച്ച്‌ സീറ്റ് കാലിലേക്കു വീണ് തൃപ്പൂണിത്തുറ സ്വദേശി പ്രൊഫ. റാമിനാണു പരുക്കേറ്റത്.

തിങ്കളാഴ്ച ഉച്ചയ്ക്ക് എസ് സിക്സ് കോച്ചില്‍ തിരുവനന്തപുരത്തു നിന്നു തൃപ്പൂണിത്തുറയിലേക്കു യാത്ര ചെയ്യവേ ട്രെയിന്‍ കൊല്ലം വിട്ടപ്പോഴായിരുന്നു അപകടം. സൈഡ് ലോവര്‍ സീറ്റിലിരിക്കുകയായിരുന്ന റാമിന്‍റെ കാലിലേക്ക് എതിര്‍വശത്തെ സീറ്റ് വീഴുകയായിരുന്നു. മുട്ടിനു പരുക്കേറ്റ റാം ടിടിഇയുടെ സഹായം തേടിയെങ്കിലും പ്രഥമ ശുശ്രൂഷ പോലും ലഭ്യമാക്കിയില്ലെന്ന് പരാതിയില്‍ പറയുന്നു. 

ഗാര്‍ഡിന്‍റെ പക്കല്‍ പ്രഥമ ശുശ്രൂഷാ കിറ്റ് കാണണമെങ്കിലും അതുണ്ടായില്ല. ഒന്നര മണിക്കൂറിനു ശേഷമാണു ടിടിഇ ബാന്‍‍ഡ് എയ്ഡ് സംഘടിപ്പിച്ചു കൊടുത്തത്. വേദന ശക്തമായതോടെ ഡോക്ടറുടെ സേവനം ചോദിച്ചെങ്കിലും ട്രെയിന്‍ കോട്ടയത്ത് എത്തിയപ്പോഴാണു ഡോക്ടറെത്തിയത്. മൂന്ന് ഗുളിക നല്‍കിയ ഡോക്ടര്‍ 100 രൂപ വാങ്ങി രസീത് നല്‍കി പോയതല്ലാതെ പരുക്കിനെക്കുറിച്ച്‌ ഒന്നും മിണ്ടിയില്ലെന്നും പരാതിയില്‍ പറയുന്നു. പിന്നീട് സ്വകാര്യ ആശുപത്രിയില്‍ സ്വന്തം നിലയ്ക്കു ചികിത്സ തേടിയ യാത്രക്കാരന് 1,000 രൂപ ചെലവായി.

മെക്കാനിക്കല്‍ വിഭാഗത്തിന്‍റെ വീഴ്ചയാണ് അപകട കാരണം. ദിവസങ്ങള്‍ക്ക് മുന്‍പ് പാസഞ്ചര്‍ ട്രെയിനില്‍ യാത്ര ചെയ്ത കോട്ടയം സ്വദേശിയുടെ വിരല്‍ ജനലിന്‍റെ ഷട്ടര്‍ വീണ് അറ്റിരുന്നു. ട്രെയിനുകളുടെ അറ്റകുറ്റപ്പണിയിലെ വീഴ്ചയാണു തുടര്‍ച്ചയായ അപകടങ്ങള്‍ക്ക് ഇടയാക്കുന്നതെന്നു പരാതിയുണ്ട്.

prp

Related posts

Leave a Reply

*