രാത്രി കര്‍ഫ്യൂ പ്രഖ്യാപിക്കാന്‍ സംസ്ഥാനങ്ങളോട് കേന്ദ്ര നിര്‍ദ്ദേശം, നിയന്ത്രണം ഒമിക്രോണ്‍ കേസുകള്‍ 300 കടന്നതോടെ

ന്യൂഡല്‍ഹി: ഇന്ത്യയില്‍ ഒമിക്രോണ്‍ കേസുകള്‍ 300 പിന്നിടുമ്ബോള്‍ പ്രതിരോധ നടപടികള്‍ ശക്തമാക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ തീരുമാനം.

കേന്ദ്രമന്ത്രിമാരും ഉയര്‍ന്ന ഉദ്യോഗസ്ഥരും ആരോഗ്യമേഖലയിലെ വിദദ്ധരും പങ്കെടുത്ത യോഗത്തില്‍ പ്രധാനമായും പ്രാദേശിക നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി. വാക്സിനേഷന്‍, പ്രത്യേകിച്ച്‌ തിരഞ്ഞെടുപ്പ് അടുത്ത് നടക്കുന്ന സംസ്ഥാനങ്ങളില്‍ അതിവേഗം പൂര്‍ത്തിയാക്കാനും കേന്ദ്രം ആവശ്യപ്പെട്ടു.

ഇന്നലെ വിവിധ സംസ്ഥാനങ്ങളില്‍ ഒമിക്രോണ്‍ കേസുകള്‍ കൂട്ടത്തോടെ കണ്ടെത്തി. തമിഴ്നാട്ടില്‍ 33 ഉം മഹാരാഷ്ട്രയില്‍ 23 ഉം പുതിയ ഒമിക്രോണ്‍ കേസുകളാണ് സ്ഥിരീകരിച്ചത്. നിലവില്‍ രാജ്യത്തെ പതിനാറ് സംസ്ഥാനങ്ങളിലാണ് ഒമിക്രോണ്‍ സാന്നിദ്ധ്യം അറിയിച്ചിട്ടുള്ളത്. യോഗത്തില്‍ സംസ്ഥാനങ്ങളുടെ തയ്യാറെടുപ്പുകള്‍ കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ്‍ സംസ്ഥാനങ്ങളിലെ ആരോഗ്യ സെക്രട്ടറിമാര്‍, ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്ത വീഡിയോ കോണ്‍ഫറന്‍സില്‍ വിലയിരുത്തി. മഹാരാഷ്ട്രയില്‍ 23 കേസുകള്‍ സ്ഥിരീകരിച്ച്‌ ഒമിക്രോണ്‍ ബാധിതര്‍ 88 ആയി ഉയര്‍ന്നതോടെ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ രാത്രി 10 മണിക്ക് ഉന്നതതല യോഗം വിളിച്ചു. മദ്ധ്യപ്രദേശില്‍ ഇന്നലെ മുതല്‍ രാത്രി കര്‍ഫ്യൂ പ്രഖ്യാപിച്ചു.

നൈറ്റ് കര്‍ഫ്യൂ

രോഗ സ്ഥിരീകരണം 10 ശതമാനത്തില്‍ കൂടുതലുള്ള പ്രദേശങ്ങളില്‍ ജില്ലാ ഭരണകൂടങ്ങള്‍ പ്രാദേശിക നിയന്ത്രണങ്ങള്‍ നടപ്പാക്കണമെന്ന് രാജേഷ് ഭൂഷണ്‍ നിര്‍ദ്ദേശം നല്‍കി. നിയന്ത്രണങ്ങള്‍ 14 ദിവസമെങ്കിലും തുടരണം. അഞ്ചിന നിയന്ത്രണങ്ങളുടെ പ്രാധാന്യവും യോഗത്തില്‍ ചൂണ്ടിക്കാട്ടി.

കേന്ദ്ര നിര്‍ദ്ദേശങ്ങള്‍

  • രാത്രി കര്‍ഫ്യൂ ഉള്‍പ്പെടെയുള്ള നിയന്ത്രണങ്ങള്‍ പ്രഖ്യാപിക്കുക
  • പരിശോധനകളിലൂടെ ഡല്‍റ്റ, ഒമിക്രോണ്‍ വകഭേദങ്ങള്‍ കൃത്യമായി നിരീക്ഷിക്കുക
  • ദേശീയ കൊവിഡ് പെരുമാറ്റച്ചട്ടം കര്‍ശനമായി പാലിക്കുക
  • ഓക്സിജന്‍ കിടക്കകളുടെ എണ്ണവും അവശ്യമരുന്നുകളുടെ കരുതല്‍ശേഖരവും ഉറപ്പാക്കുക
  • കൊവിഡ് സുരക്ഷാ നടപടികള്‍ കൃത്യമായി ജനങ്ങളെ അറിയിക്കുക
prp

Leave a Reply

*