ചെന്നൈ: സൂപ്പര്‍താരം രജനീകാന്തിന്റെ പാര്‍ട്ടി പ്രഖ്യാപനം വന്‍ വാര്‍ത്തയായിരിക്കുന്ന തമിഴ്‌നാട്ടില്‍ പാര്‍ട്ടി പ്രഖ്യപിക്കുന്നത് മുമ്ബ് തന്നെ താരത്തിന്റെ പാര്‍ട്ടിയുടെ ആശയവും ലക്ഷ്യവും ചോദ്യം ചെയ്ത് സിപിഎമ്മും വിടുതലൈ മക്കള്‍ കക്ഷി (വിസികെ)യും. ബിജെപിയുടെ മറ്റൊരു മുഖം തന്നെയാണ് രജനീകാന്തിന്റെ പാര്‍ട്ടിയെന്ന് വി.സി.കെ നേതാവ് തിരുമാവഴകന്റെ വിമര്‍ശനം. സ്വകാര്യ കമ്ബനി ഉണ്ടാക്കുന്നത് പോലെയാണ് രാഷ്ട്രീയ പാര്‍ട്ടി ഉണ്ടാക്കുന്നതെന്നാണ് സ്‌റ്റൈല്‍ മന്നന്‍ വിചാരിച്ചിരിക്കുന്നതെന്നാണ് സിപിഎം വിമര്‍ശനം.
തമിഴ്‌നാട്ടിലെ ചെറുപാര്‍ട്ടികളെയെല്ലാം ചേര്‍ത്ത് രജനീകാന്ത് ഒരു മൂന്നാം മുന്നണിക്കായി ശ്രമിക്കുന്നു എന്ന ഊഹാപോഹവും പ്രചരിക്കുന്നതിനിടയിലാണ് തമിഴ്നാട്ടിലെ ചെറു കക്ഷികളായ ഇവര്‍ രംഗത്ത് വന്നിരിക്കുന്നത്. കടുത്ത ആരോഗ്യ പ്രശ്‌നങ്ങള്‍ നില നില്‍ക്കുമ്ബോള്‍ പോലും രജനീകാന്ത് രാഷ്ട്രീയത്തില്‍ ഇറങ്ങുന്നതിന് പിന്നില്‍ ബിജെപി, ആര്‍.എസ്.എസ്. ശക്തികളാണ്. അദ്ദേഹം ബിജെപിയുടെ മറ്റൊരു മുഖം തന്നെയാണെന്ന് കാഞ്ചീപുരത്ത് മാധ്യമപ്രവര്‍ത്തകരോട് തിരുമാവളകന്‍ പറഞ്ഞു.
ആര്‍ക്കും രാഷ്ട്രീയത്തിലേക്ക് കടന്നുവരാം. എന്നാല്‍ അതിനായി തെരഞ്ഞെടുക്കുന്ന സമയം സംശയാസ്പദമാണെന്നായിരുന്നു സിപിഎം തമിഴ്‌നാട് തലവന്‍ ബാലകൃഷ്ണന്‍ പറഞ്ഞത്. ”അദ്ദേഹത്തോട് രാഷ്ട്രീയത്തില്‍ ഇറങ്ങരുതെന്ന് ആരും പറയുന്നില്ല. ആര്‍ക്കും രാഷ്ട്രീയത്തിലേക്ക് വരാം. എന്നാല്‍ ഈ രീതിയിലാണെങ്കില്‍ സംസ്ഥാനത്തിന് ഒരു മാറ്റവും വരില്ല. ഒരു കമ്ബനി തുടങ്ങുന്നത് പോലെ നിങ്ങള്‍ക്ക് ഒരു രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കാനാകില്ല. എന്നാല്‍ അദ്ദേഹം പറയുന്ന അത്ഭുതപ്പെടുത്തലും വിസ്മയപ്പിക്കലുമെല്ലാം സ്വപ്‌നങ്ങളില്‍ മാത്രമേ ഉണ്ടാകൂ.
2021 തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം മുന്നിലുള്ളപ്പോള്‍ അടുത്ത വര്‍ഷം ജനുവരിയില്‍ രാഷ്ട്രീയപാര്‍ട്ടിക്ക് തുടക്കമിടുമെന്നാണ് രജനീകാന്ത് പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാല്‍ തങ്ങളുടെ വോട്ടു ഷെയറിനെ രജനീകാന്തിന്റെ വരവ് ഒരിക്കലും ബാധിക്കില്ലെന്നാണ് എഐഎഡിഎംകെയും ഡിഎംകെയും പറയുന്നത്. എന്നിരുന്നാലും താരവുമായി സഖ്യമുണ്ടാക്കുക എന്നത് സ്വാഗതാര്‍ഹമായ കാര്യമാണെന്ന് തമിഴ്‌നാട് ഉപ മുഖ്യമന്ത്രി പനീര്‍ ശെല്‍വം പറയുന്നു. തന്റെ രജനീ മക്കള്‍ മണ്‍ട്രം വഴി പാര്‍ട്ടിയുമായി ബന്ധപ്പെട്ട നീക്കങ്ങള്‍ രജനീകാന്ത് തുടങ്ങിയിട്ടുണ്ട്.
സംസ്ഥാനത്തെ 60 ഭാഗമായി തിരിച്ച് ആര്‍എംഎം നേതാക്കളെ ഓരോ ഏരിയയുടെയും ചുമതല നല്‍കിയിരിക്കുകയാണ്. അതു പോലെ തന്നെ തന്റെ മുഖ്യ സംഘടകരായി ബിജെപി അനുഭാവികളായ അര്‍ജുന മൂര്‍ത്തിയേയും തമിളരുവി മണിയനെയും ചുമതലപ്പെടുത്തിയിട്ടുണ്ട്.