കേരളത്തില്‍ നിന്നും കാണാതായ ചിലര്‍ ഐഎസ് ചേര്‍ന്നുവെന്ന സൂചന പുറത്തായതോടെ സംസ്ഥാനത്ത് മുസ്ലീം വിരുദ്ധ നിലപാടുണ്ടാക്കുവാന്‍ ശ്രമം നടക്കുന്നുവെന്ന് പിണറായി വിജയന്‍. 21 പേരുടെ തിരോധാനംഅതീവ ഗൗരവമുള്ള വിഷയമാണ്. ദേശവിരുദ്ധ നിലപാട് എടുക്കുന്നവരെ ഒറ്റപ്പെടുത്തുക തന്നെ ചെയ്യും. ഈ വിഷയത്തില്‍ എന്നാല്‍ മുസ്‌ലിംങ്ങളെ ആകെ സംശയത്തിന്‍റെ നിഴലിൽ നിർത്താൻ ശ്രമം നടക്കുന്നുണ്ട് എന്ന് അദ്ദേഹം നിയമസഭയില്‍ പറഞ്ഞു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അവതരിപ്പിച്ച സബ്മിഷന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.
ഏതെങ്കിലുമൊരു മതവിഭാഗത്തെ ഇതിന്‍റെ പേരില്‍ പ്രതിക്കൂട്ടില്‍ നിര്‍ത്താന്‍ സാധിക്കില്ല. വിഷയത്തില്‍ മുസ്ലീങ്ങളെ ആകെ പുകമറയില്‍ നിര്‍ത്താന്‍ ശ്രമിക്കുന്നു.എന്നാല്‍ ഇത് അനുവദിക്കില്ല. വ്യത്യസ്ത ആവശ്യങ്ങൾ പറഞ്ഞാണ് കാണാതായവർ വീട്ടിൽനിന്നു പോയത് എന്നാണ് ആഭ്യന്തരവകുപ്പിനു വിവരം ലഭിച്ചിരിക്കുന്നത്. എന്നാൽ ഇവർ ഐഎസിൽ (ഇസ്‌ലാമിക് സ്റ്റേറ്റ്) ചേർന്നതാണോയെന്നതു സംബന്ധിച്ചൊരു സ്ഥിരീകരണം ലഭിച്ചിട്ടില്ല. ഈ സംഭവവുമായി ബന്ധപ്പെട്ട് ഫിറോസ് എന്നയാൾ മുംബൈ പൊലീസിന്റെ പിടിയിലായതായി വാർത്തയുണ്ട്. എന്നാൽ ഇതു സംബന്ധിച്ചും സ്ഥിരീകരണം ലഭിച്ചിട്ടില്ല.