ഇറ്റാനഗര്‍: അരുണാചല്‍ പ്രദേശ് അതിര്‍ത്തിയോടു ചേര്‍ന്ന് ചൈന നടത്തിയ നുഴഞ്ഞുകയറ്റ ശ്രമങ്ങളുടെ പശ്ചാത്തലത്തില്‍ സുരക്ഷ ശക്തമാക്കാനൊരുങ്ങി സൈന്യം. നുഴഞ്ഞുകയറ്റ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ ചൈനയുടെ വാദങ്ങള്‍ പൊളിയുകയാണ്. അമേരിക്കന്‍ ഭൗമ നിരീക്ഷണ ഏജന്‍സിയായ പ്ലാനറ്റ് ലാബ്‌സ് ഉപഗ്രഹ ദൃശ്യങ്ങളാണ് പുറത്തുവന്നത്.
അരുണാചല്‍ പ്രദേശ് അതിര്‍ത്തിയോടു ചേര്‍ന്ന് ചൈന മൂന്നു ഗ്രാമങ്ങള്‍ പുതുതായി നിര്‍മിച്ചിരുന്നു. ഹാന്‍ വംശജരെയും ടിബറ്റുകാരായ കമ്യൂണിസ്റ്റ് പാര്‍ട്ടി അംഗങ്ങളെയുമാണ് അവിടേക്കു മാറ്റിപ്പാര്‍പ്പിച്ചത്. അതിര്‍ത്തിത്തര്‍ക്കത്തില്‍ അവകാശവാദം ശക്തമാക്കാനുള്ള ചൈനയുടെ പുതിയ നീക്കമാണിതെന്നാണു വിലയിരുത്തല്‍. ഇന്ത്യ-ചൈന-ഭൂട്ടാന്‍ അതിര്‍ത്തികള്‍ സംഗമിക്കുന്ന ട്രൈ ജങ്ഷനോടു ചേര്‍ന്നുള്ള ബുംലാ ചുരത്തിന് അഞ്ചു കിലോമീറ്റര്‍ മാത്രം അകലെയാണു ചൈന പുതിയ ജനവാസ കേന്ദ്രങ്ങളൊരുക്കുന്നത്.
ഇന്ത്യ പട്രോളിങ് നടത്തുന്ന ഹിമാലയന്‍ പ്രദേശങ്ങളിലേക്ക് കാലിക്കൂട്ടങ്ങളെയും ഇടയന്മാരെയും അയച്ച് പതിയെ ഇവിടങ്ങളില്‍ അവകാശവാദം ഉന്നയിക്കാനാണു നീക്കമെന്നു ചൈനാകാര്യ വിദഗ്ധന്‍ ഡോ. ബ്രഹ്മ ചെല്ലാനി വിലയിരുത്തുന്നു. ദക്ഷിണ ചൈനാ കടലില്‍ മത്സ്യത്തൊഴിലാളികളെ പതിവായി അയച്ച് അവകാശവാദം ശക്തമാക്കിയതിനു സമാനമായ നീക്കമാണ് അരുണാചിലും ചൈന പരീക്ഷിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കാലിമേയ്ക്കലിനെ പട്രോളിങ്ങിനോടും ജനവാസത്തെ അതിര്‍ത്തികാവലിനോടും താരതമ്യം ചെയ്ത് ചൈനയുടെ ഔദ്യോഗിക പ്രസിദ്ധീകരണമായ ഗ്ലോബല്‍ടൈംസ് അടുത്തിടെ എഴുതിയിരുന്നു.
2017ല്‍ രണ്ടുമാസം നീണ്ടുനിന്ന സൈനികസംഘര്‍ഷം നടന്ന ദോക്ലാമിന് നിന്ന് ഏഴു കിലോമീറ്റര്‍ മാത്രമകലെ സ്ഥിതിചെയ്യുന്ന പ്രദേശമാണിത്. ഫെബ്രുവരിയിലും ഗ്രാമങ്ങളുടെ നിര്‍മ്മാണം തുടങ്ങിയിരുന്നു എന്നാണ് ഇന്ത്യയുടെ നിഗമനം. മെയ്-ജൂണ്‍ മാസങ്ങളില്‍ കിഴക്കന്‍ ലഡാക്കില്‍ ഇന്ത്യയുമായുള്ള സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തിലാണ് ചൈന ഇത്തരമൊരു നീക്കം നടത്തിയത്.
ചൈനീസ് നീക്കത്തിന്റെ പശ്ചാത്തലത്തില്‍ അധിക സുരക്ഷാ വിന്യാസമാണ് പ്രദേശത്തു നടത്തിയിരിക്കുന്നത്. ചൈനയുടെ നീക്കങ്ങളില്‍ ഇന്ത്യയുടെ ശക്തമായ വ്യക്തമാക്കി. ഇക്കാര്യത്തില്‍ ചൈനീസ് പ്രതികരണം വന്നതിനു ശേഷം ഇന്ത്യ തുടര്‍ നടപടികളുമായി മുന്നോട്ടുപോകും.