മുഖ്യമന്ത്രിയുടെ മധുര യാത്രയും വിവാദത്തില്‍; യാത്രക്കായി ചെലവിട്ടത് 7.60 ലക്ഷം രൂപ

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രത്യേക വിമാനത്തില്‍ മധുരയിലേക്ക് പോയ യാത്രയും വിവാദത്തില്‍. നവംബര്‍ ആറിന് മധുരയില്‍ ദളിത് ശോഷണ്‍മുക്തി മഞ്ചിന്‍റെ ദേശീയ കണ്‍വെന്‍ഷനില്‍ പങ്കെടുക്കാനായിരുന്നു യാത്ര.

പ്രളയക്കെടുതിക്ക് ശേഷമുള്ള പുനര്‍നിര്‍മാണത്തിന് പണമില്ലാതെ സംസ്ഥാനം നട്ടംതിരിയുമ്പോഴാണ് മുഖ്യമന്ത്രി പ്രത്യേക വിമാനത്തില്‍ മധുരയില്‍ പോയത്. ഇതിനായി 7.60 ലക്ഷം രൂപയാണ് ചെലവിട്ടത്. പൊതുഭരണവകുപ്പിന്‍റെ ബജറ്റ് വിഹിതത്തില്‍നിന്നാണ് പണം നല്‍കിയത്. പ്രത്യേക വിമാനത്തില്‍ അന്നുതന്നെ തിരുവനന്തപുരത്തേക്ക് മടങ്ങി. ഇതിനുചെലവായ 7.60 ലക്ഷം രൂപ ബംഗളൂരുവിലെ ടി.എ. ജെറ്റ്‌സ് എന്ന സ്വകാര്യവിമാനക്കമ്പനിക്ക് നല്‍കാനായി സംസ്ഥാന പൊലീസ് മേധാവിയുടെ ഔദ്യോഗിക അക്കൗണ്ടിലേക്ക് പൊതുഭരണവകുപ്പ് കഴിഞ്ഞ ദിവസം കൈമാറി.

കഴിഞ്ഞവര്‍ഷം തൃശൂരില്‍ പാര്‍ട്ടി പരിപാടി നടക്കുന്നതിനിടെ ഹെലികോപ്റ്റര്‍ വാടകയ്‌ക്കെടുത്ത് തിരുവനന്തപുരത്തേക്ക് വന്നതും വിവാദമായിരുന്നു. തൃപ്രയാറില്‍ പാര്‍ട്ടി ജില്ലാസമ്മേളനം നടക്കുന്നിതിനിടെ മന്ത്രിസഭാ യോഗത്തില്‍ പങ്കെടുക്കുന്നതിനും ഓഖി നഷ്ടം വിലയിരുത്താന്‍ എത്തിയ കേന്ദ്രസംഘവുമായി ചര്‍ച്ചനടത്തുന്നതിനുമായിരുന്നു ചിപ്‌സണ്‍ ഏവിയേഷന്‍ കമ്പനിയുടെ ഹെലികോപ്റ്റര്‍ വാടകയ്‌ക്കെടുത്തത്.

അന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍നിന്നുള്ള എട്ടുലക്ഷം രൂപ ഹെലികോപ്റ്റര്‍ യാത്രയ്ക്ക് ചെലവിട്ടത് കടുത്ത വിമര്‍ശനങ്ങള്‍ക്കിടയാക്കി. യാത്ര വിവാദമായതോടെ ചെലവ് പാര്‍ട്ടി വഹിക്കുമെന്ന് പറഞ്ഞു.

prp

Related posts

Leave a Reply

*