അയോധ്യ കേസ്; ഭരണഘടനാ ബെഞ്ചില്‍ നിന്ന് ജസ്റ്റിസ് യു.യു.ലളിത് പിന്‍മാറി

ന്യൂഡല്‍ഹി: അയോധ്യ കേസ് പരിഗണിക്കുന്ന ഭരണഘടനാബഞ്ച് പുനഃസംഘടിപ്പിക്കും. ബഞ്ചില്‍ അംഗമായ ജസ്റ്റിസ് യു.യു.ലളിത് പിന്മാറാന്‍ സന്നദ്ധത അറിയിച്ചതോടെയാണ് ബഞ്ച് പുനഃസംഘടിപ്പിക്കാന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് തീരുമാനിച്ചത്.

മുമ്ബ് ബാബ്‍റി മസ്ജിദ് കേസുമായി ബന്ധപ്പെട്ട ഒരു കേസില്‍ മുന്‍ യു.പി മുഖ്യമന്ത്രി കല്യാണ്‍ സിംഗിന് വേണ്ടി അഭിഭാഷകനായിരിക്കെ യു.യു. ലളിത് ഹാജരായിട്ടുണ്ടെന്ന് കാണിച്ച്‌ സുന്നി വഖഫ് ബോര്‍ഡ് നിലപാടെടുത്തതോടെയാണ് അദ്ദേഹം പിന്മാറാന്‍ സന്നദ്ധത അറിയിച്ചത്. കേസ് ഇനി ഈ മാസം 29-ന് പരിഗണിക്കും.

രാവിലെ പത്തരയോടെയാണ് അഞ്ചംഗഭരണഘടനാബഞ്ച് അയോധ്യ കേസ് പരിഗണിച്ചത്. ഇന്ന് തന്നെ വിശദമായ വാദം തുടങ്ങാന്‍ തയ്യാറാണെന്ന് സുന്നി വഖഫ് ബോര്‍ഡിന്‍റെ അഭിഭാഷകന്‍ അറിയിച്ചു. എന്നാല്‍ ഇന്ന് വാദം കേള്‍ക്കുന്നില്ലെന്ന് നേരത്തേ വ്യക്തമാക്കിയതാണെന്നും വാദം കേള്‍ക്കല്‍ തുടങ്ങുന്നതിന്‍റെ തീയതി തീരുമാനിക്കുക മാത്രമേ ചെയ്യൂ എന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.

ഇതേത്തുടര്‍ന്നാണ് ജസ്റ്റിസ് യു.യു.ലളിത് മുമ്ബ് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായിരുന്ന കല്യാണ്‍ സിംഗിന് വേണ്ടി ബാബ്‍റി മസ്ജിദ് പൊളിച്ചതുമായി ബന്ധപ്പെട്ട ഒരു കേസില്‍ ഹാജരായിട്ടുണ്ടെന്ന് ചൂണ്ടിക്കാണിച്ചത്. ഇതോടെ ബഞ്ചില്‍ നിന്ന് പിന്മാറാന്‍ യു.യു. ലളിത് സന്നദ്ധത അറിയിച്ചു.

അയോധ്യ കേസിന്‍റെ മെറിറ്റുമായി ബന്ധപ്പെട്ട കേസല്ലെങ്കിലും അതുമായി ബന്ധപ്പെട്ട ഒരു കേസില്‍ ഒരു പക്ഷം പിടിച്ച്‌ വാദിച്ചതിനാല്‍ ബഞ്ചില്‍ തുടരുന്നില്ലെന്ന് യു.യു.ലളിത് അറിയിച്ചതായി ചീഫ് ജസ്റ്റിസ് പറഞ്ഞു.

തനിക്ക് പുറമേ ഇനി ചീഫ് ജസ്റ്റിസുമാരാകാന്‍ സാധ്യതയുള്ള നാല് ജഡ്ജിമാരെക്കൂടി ചേര്‍ത്താണ് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് ഭരണഘടനാ ബഞ്ച് രൂപീകരിച്ചത്. യു.യു.ലളിത് പിന്മാറിയ സാഹചര്യത്തില്‍ ഇനി ചീഫ് ജസ്റ്റിസാകാന്‍ സാധ്യതയുള്ള ഒരു ജഡ്ജിയെക്കൂടി ചേര്‍ത്ത് ബഞ്ച് പുനഃസംഘടിപ്പിക്കും.

prp

Related posts

Leave a Reply

*