തിരുവനന്തപുരം: തിരുവനന്തപുരത്ത് എസ്ബിഐ ബാങ്ക് ആക്രമിച്ച സംഭവത്തില്‍ രണ്ട് എന്‍ജിഒ യൂണിയൻ നേതാക്കളെ തിരുവനന്തപുരം കന്‍റോണ്‍മെന്‍റ് പോലീസ് കസ്റ്റഡിയിലെടുത്തു.അശോകന്‍, ഹരിലാല്‍ എന്നിവരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. വ്യാഴാഴ്ച രാവിലെ ഇരുവരും പോലീസ് സ്‌റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. കേസില്‍ ഇനി 13 പേര്‍ പിടിയിലാകാനുണ്ട്.
ദേശീയ പണിമുടക്കിന്‍റെ രണ്ടാം ദിനത്തില്‍ എസ്ബിഐയുടെ ട്രഷറി ബ്രാഞ്ചില്‍ ആക്രമണം നടത്തിയ സംഭവത്തില്‍ കണ്ടാലറിയാവുന്ന 15 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയാണ് കന്‍റോണ്‍മെന്‍റ് പൊലീസ് കേസെടുത്തത്. പൊതുമുതല്‍ നശിപ്പിച്ചതടക്കം ഏഴു വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തത്.
സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ചിരുന്നു. തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിന് സമീപത്തെ ബ്രാഞ്ചിലായിരുന്നു സമരക്കാരുടെ അക്രമം. മാനേജറുടെ മുറിയിലെ കമ്പ്യൂട്ടറും ഫോണും ചില്ലുകളും അടിച്ചുതകര്‍ത്തു. ട്രഷറി ഡയറക്ടറേറ്റിലെ സീനിയര്‍ അക്കൗണ്ടന്‍റാണ് അശോകന്‍. ടെക്‌നിക്കല്‍ എജ്യൂക്കേഷന്‍ ഡയറക്ടറേറ്റിലെ അറ്റന്‍ഡറാണ് ഹരിലാല്‍. ഇരുവരെയും ഇന്നു തന്നെ കോടതിയില്‍ ഹാജരാക്കും.