ന്യൂഡല്‍ഹി: പാകിസ്ഥാനില്‍ വെച്ച് നടന്ന ആയുധ പരിശീലനത്തിനിടെ ഒരു പാക് സൈനിക ഉദ്യോഗസ്ഥനെ പരിചയപ്പെട്ടിരുന്നതായി ഭീകരവാദ കുറ്റം ചുമത്തി ഡല്‍ഹി പോലീസ് സ്പെഷ്യല്‍ സെല്‍ അറസ്റ്റ് ചെയ്ത രണ്ട് പേരുടെ വെളിപ്പെടുത്തല്‍.
ബാലാകോട്ട് വ്യോമാക്രമണത്തിന് തിരിച്ചടി നല്‍കുന്നതിനിടെ പാകിസ്ഥാന്‍ അതിര്‍ത്തിയില്‍ പിടിയിലായ വിങ് കമാന്‍ഡര്‍ അഭിനന്ദനെ അറസ്റ്റ് ചെയ്ത പാക് സൈനിക മേജറായിരുന്നു ഇയാളെന്ന് പ്രതികള്‍ ചൂണ്ടിക്കാട്ടി.
ഐഎഎഫ് വിംഗ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ത്തമാനൊപ്പമുള്ള ഫോട്ടോയില്‍ ഒപ്പം നില്‍ക്കുന്ന സൈനിക ഉദ്യോഗസ്ഥന്റെ ഫോട്ടോ കണ്ട പ്രതികള്‍ ഇയാളെ തിരിച്ചറിയുകയായിരുന്നു. ഡല്‍ഹി കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തിലാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്. യു.പിയിലെ അലഹബാദ് നിവാസിയായ സീഷാന്‍ ഖമര്‍ (28), ഡല്‍ഹിയിലെ ജാമിയ നഗറില്‍ താമസിക്കുന്ന ഒസാമ എന്ന സാമി (22) എന്നിവര്‍ തിരിച്ചറിഞ്ഞ ഒമ്ബത് പേരില്‍ പാക് മേജറും ഉള്‍പ്പെടുന്നുവന്നത് ഞെട്ടലുളവാക്കുന്ന കാര്യമാണ്. ഇരുവരും പാകിസ്ഥാന്‍ ഇന്റര്‍ സര്‍വീസസ് ഇന്റലിജന്‍സ് (ഐഎസ്‌ഐ) പരിശീലനം നേടിയവരാണെന്ന് കുറ്റപത്രത്തില്‍ പറയുന്നു.
‘അവര്‍ ഒരു ഹംസയെ തിരിച്ചറിഞ്ഞു, അവന്‍ പി.ഒ.കെയില്‍ നിന്നുള്ളയാളാണ്, ഇസ്ലാമാബാദില്‍ താമസിക്കുന്നു. സീഷാനും ഒസാമയും റാവല്‍പിണ്ടിയിലെ ഒരു ജബ്ബാറില്‍ നിന്ന് പരിശീലനം നേടിയപ്പോള്‍, അവിടുത്തെ തലവനായിരുന്നു അദ്ദേഹം. ബാലാകോട്ട് വ്യോമാക്രമണത്തിന് തിരിച്ചടി നല്‍കുന്നതിനിടെ പാകിസ്ഥാന്‍ അതിര്‍ത്തിയില്‍ പിടിയിലായ വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ അറസ്റ്റിലാകുന്ന സമയത്ത് താനും അവിടെയുണ്ടായിരുന്നുവെന്ന് ഹംസ ഒസാമയോടും സീഷാനോടും പറഞ്ഞു. ഇയാള്‍ പാക് സൈന്യത്തിലെ മേജറാണ്’, എ.സി.പി ലളിത് മോഹന്‍ നേഗി സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറയുന്നു.
ഈ വര്‍ഷം ഫെബ്രുവരി ഒമ്ബതിന് സമര്‍പ്പിച്ച കുറ്റപത്രം തിങ്കളാഴ്ച കോടതി പരിഗണിച്ചു. പ്രതികളില്‍ രണ്ടുപേരായ ഒസാമയും സീഷാനും ഈ വര്‍ഷം (2021) പാകിസ്ഥാനില്‍ വെച്ച് പരിശീലനം നേടുകയും ഐ.എസ്.ഐയുടെ നിര്‍ദേശങ്ങള്‍ പ്രാവര്‍ത്തികമാക്കാന്‍ ഇന്ത്യയിലേക്ക് തിരിച്ച് വരികയും ചെയ്തതായി കുറ്റപത്രത്തില്‍ ചൂണ്ടിക്കാട്ടുന്നു. ഐ.ഇ.ഡി സ്ഥാപിക്കുന്നതിന് ഡല്‍ഹിയിലും ഉത്തര്‍പ്രദേശിലും അനുയോജ്യമായ സ്ഥലങ്ങള്‍ പുനരവലോകനം ചെയ്യാനായിരുന്നു ഐ.എസ്.ഐ ഇവര്‍ക്ക് നല്‍കിയിരുന്ന നിര്‍ദേശം.