യു.പി.എ. അധ്യക്ഷ സോണിയാഗാന്ധി രാജ്യസ്നേഹം പ്രടിപ്പിക്കുനത് അഴിമതികൾ പുറത്തുവരുമ്പോഴാണ് ബി.ജെ.പി. ദേശീയ അധ്യക്ഷൻ അമിത്ഷാ. 12 ലക്ഷം കോടി രൂപയുടെ അഴിമതിയാണ് യു.പി.എ. ഭരണകാലത്ത് നടന്നിട്ടുള്ളത്. അപ്പോഴെല്ലാം ഈ രാജ്യസ്നേഹം എവിടെപ്പോയിരുന്നുവെന്ന് അദ്ദേഹം പരിഹസിച്ചു. തൃശ്ശൂര്‍, പാലക്കാട് ഭാഗങ്ങളില്‍ നടന്ന ബി.ജെ.പി. തിരഞ്ഞെടുപ്പുയോഗങ്ങളിൽ സംസാരിക്കയായിരുന്നു അദ്ദേഹം. സോണിയാഗാന്ധിയുടെ രാഷ്ട്രപ്രേമത്തേക്കാൾ ആളുകൾക്കറിയാവുന്നത് അവരുടെ പുത്രപ്രേമവും നാഷണൽ ഹെറാൾഡ് പ്രേമവുമാണ്.
ബി.ജെ.പി. ആരെയും കുടുക്കാൻ ശ്രമിച്ചിട്ടില്ല. അഴിമതിക്കാരെ വെറുതെവിടില്ല എന്നു പറയുമ്പോഴാണ് സോണിയ വികാരഭരിതയാകുന്നത്. 2ജിയിലൂടെ ആകാശവും ആദർശ് കുംഭകോണത്തിലൂടെ ഭൂമിയും കൽക്കരി ഇടപാടിലൂടെ പാതാളവും അഴിമതിയുടെ വിളനിലമാക്കിയവരാണ് കോൺഗ്രസ്.
അഗസ്ത വെസ്റ്റ്‌ലൻഡ് ഹെലികോപ്റ്റർ ഇടപാടിൽ ആരുപറഞ്ഞതനുസരിച്ചാണ് പ്രവർത്തിച്ചതെന്ന് എ.കെ. ആന്‍റണി വ്യക്തമാക്കണം. ബി.ജെ.പി.ക്കു കേരളത്തിൽ പരസ്യമായ അജൻഡകൾ മാത്രമേയുള്ളൂ. അത് ഇരുമുന്നണികളെയും വേരോടെ പിഴുതെറിയുകയെന്നതാണ്.
സി.പി.എം. അച്യുതാനന്ദനെ മുൻനിർത്തിയാണ് തിരഞ്ഞെടുപ്പിനെ നേരിടുന്നത്. വിജയിച്ചുകഴിഞ്ഞാൽ മുഖ്യമന്ത്രിയാകുന്നത് പിണറായി വിജയനാണെന്നകാര്യം ഉറപ്പാണ്.
ബി.ജെ.പി. സമുദായസൗഹാർദം തകർക്കുന്നെന്നാണ് ഇടതുമുന്നണിയുടെ ആരോപണം. രാജ്യത്ത് 14 സംസ്ഥാനങ്ങളിലും കേന്ദ്രത്തിലും ഭരിക്കുന്ന ബി.ജെ.പി. എവിടെയും സമുദായസൗഹാർദം തകർത്തിട്ടില്ല. ഇത്തവണ ബി.ജെ.പി. കേരളത്തിൽ വിജയക്കൊടി പാറിക്കുമെന്നും അമിത്ഷാ പറഞ്ഞു.