യുഡിഎഫ് മന്ത്രിമാര്‍ കഴിഞ്ഞ അഞ്ചുവര്‍ഷം കേരളത്തില്‍ നടത്തിയത് വമ്പന്‍ അഴിമതികളെന്നു വിജിലന്‍സ് റിപ്പോര്‍ട്ട്. വലത് മുന്നണിയിലെ ഉന്നതരായ മന്ത്രിമാരടക്കം വകുപ്പിലെ ഉന്നതോദ്യോഗസ്ഥരും വന്‍ അഴിമതി കാട്ടിയെന്നു തെളിയിക്കുന്നതാണ് രേഖകള്‍. സംഭവത്തില്‍ ഉള്‍പ്പെട്ട മന്ത്രിമാരെ രക്ഷിക്കാന്‍ വിജിലന്‍സ് ഡയറക്ടറായിരുന്ന വിന്‍സന്‍ എം പോള്‍ നല്‍കിയ റിപ്പോര്‍ട്ട് രമേശ് ചെന്നിത്തല പൂഴ്‌ത്തിവച്ചു.
ലീഗ് മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞ് ഭരിച്ച പൊതുമരാമത്ത് വകുപ്പില്‍ വന്‍ അഴിമതിയാണെന്നായിരുന്നു വിജിലന്‍സ് മുഖ്യമായും കണ്ടെത്തിയത്. കെ എം മാണിയാണു റിപ്പോര്‍ട്ടില്‍ പേരുള്ള മറ്റൊരു മുഖ്യന്‍. റോഡ് പണി, സ്ഥലംമാറ്റം എന്നിവക്ക് കോടികളുടെ കൈക്കൂലിയാണ് പൊതുമരാമത്തു വകുപ്പില്‍ നടന്നത്. വകുപ്പിനു കീഴിലുള്ള സ്ഥാപനങ്ങളായ കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷന്‍, കെഎസ്ടിപി, റോഡ്‌സ് ആന്‍ഡ് ബിഡ്ജസ് ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ എന്നിവ അഴിമതിയുടെ കൂത്തരങ്ങായെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
2015 ജൂണ്‍ 23നാണ് വിന്‍സണ്‍ എം പോള്‍ ഫയല്‍ ആഭ്യന്തര സെക്രട്ടറി നളിനി നെറ്റോയ്ക്കു കൈമാറിയത്. ആഭ്യന്തര സെക്രട്ടറി ഇത് ആഭ്യന്തര മന്ത്രിക്ക് കൈമാറി. എന്നാല്‍ നടപടിയെടുക്കാന്‍ നിര്‍ദേശം നല്‍കേണ്ടിയിരുന്ന രമേശ് ചെന്നിത്തലയാകട്ടെ ഈ ഫയല്‍ 2015 ജൂണ്‍ 30 ന് വി കെ ഇബ്രാഹിംകുഞ്ഞിനു തന്നെ നല്‍കി. ഇതോടെ അഴിമതിക്കഥകള്‍ അലമാരിയില്‍ മുങ്ങി. പീപ്പിള്‍ ടിവിയാണ് രേഖകളെ സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടത്.

