കൊച്ചി: പരസ്‌പര സമ്മതപ്രകാരം ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടതിനു ശേഷം പിന്നീട് വിളിച്ചു പറയുന്നതിനോട് യോജിപ്പില്ലെന്നു നടൻ ബൈജു. ഒരു മാഗസിന് നൽകിയ ഇന്‍റർവ്യൂവിലാണ് ബൈജു സിനിമാലോകത്തിലെ പുരുഷാധിപത്യത്തെയും മീ ടൂ ക്യാംപയിനെക്കുറിച്ചുള്ള തന്‍റെ നിലപാട് വ്യക്തമാക്കിയത്. ഇപ്പോൾ ഏതൊരു സ്ത്രീയ്ക്കും ആരെയും കേസിൽപ്പെടുത്താമെന്ന അവസ്ഥയാണെന്നും ബൈജു പറഞ്ഞു.
മഞ്ജു വാര്യരെ പോലുള്ള അഭിനേത്രികൾ എന്തുകൊണ്ടാണ് ഡബ്യൂസിസിയുമായി സഹകരിക്കാത്തതെന്നു കൂടി പരിശോധിക്കേണ്ടതാണ്. ഒരു സ്ത്രീ പ്രതികരിച്ചാൽ കണ്ടം വഴി ഓടുന്ന പുരുഷൻമാരെ ഇവിടെയുള്ളൂ. നായകൻമാരുടെ പേരിലാണ് സിനിമകൾ മാർക്കറ്റ് ചെയ്യപ്പെടുന്നത്. അതുകൊണ്ട് തന്നെ അവർക്കിഷ്ടമുള്ള നടിമാരെയും നടൻമാരെയും ടെക്‌നീഷ്യൻസിനെയും സിനിമയ്ക്ക് വേണ്ടി തെരഞ്ഞെടുക്കുന്നതിൽ അപാകതയില്ല.
സിനിമയുടെ ആരംഭകാലം തൊട്ടേ ഈ വ്യവസായം ഭരിക്കുന്നത് നായകൻമാരാണ്. ഈ വ്യവസായത്തെ നിയന്ത്രിക്കാൻ മാത്രമുള്ള സ്വാധീനം ഇവിടുത്തെ നായികമാർക്ക് വന്നിട്ടില്ല. തീയേറ്ററുകളിൽ ജനം ഇടിച്ചു കയറുന്നതും ടെലിവിഷൻ റൈറ്റ് വിൽക്കുന്നതും നായകൻമാരെ കണ്ടിട്ടാണ്. അങ്ങനെയുള്ള സാഹചര്യത്തിൽ നായകൻമാർ ചില കാര്യങ്ങളിൽ തീരുമാനിക്കുന്നതിൽ എന്ത് അപാകതയാണെന്നും ബൈജു ചോദിക്കുന്നു.