2025 ലക്ഷ്യം വച്ച്‌ കേരളത്തില്‍ സമഗ്ര സാമൂഹിക സര്‍വേയുമായി ആര്‍എസ്‌എസ്

കൊല്ലം: ആര്‍എസ്‌എസ് രൂപവല്‍കരിച്ചിട്ട് നൂറുവര്‍ഷം തികയുന്ന 2025-ല്‍ കൈവരിക്കേണ്ട സംഘടനാവികാസം സംബന്ധിച്ച ആസൂത്രണത്തിനായി കേരളത്തില്‍ സമഗ്ര സാമൂഹിക സര്‍വേ നടത്താന്‍ ആര്‍എസ്‌എസ് ഒരുങ്ങുന്നു. സംഘടനയ്ക്ക് കൂടുതല്‍ ശാഖകളും പ്രവര്‍ത്തകരുമുണ്ടെങ്കിലും സമൂഹത്തില്‍ വേണ്ടത്ര സ്വാധീനം ചെലുത്താന്‍ കഴിയുന്നില്ലെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് നടപടിയെന്നാണ് പുറത്തുവരുന്ന വിവരം.

സേവന-പ്രചാരണ പ്രവര്‍ത്തനങ്ങള്‍, സാമൂഹിക സമ്ബര്‍ക്കം എന്നിവയില്‍ കാര്യക്ഷമതയില്ലെന്നാണ് കണ്ടെത്തല്‍. നേതൃത്വം പറയുന്ന കാര്യങ്ങള്‍ ചെയ്തുപോവുക മാത്രമാണ് കേരളത്തിലെ രീതി. ഇത് മാറ്റിയെടുത്താലേ കേരളത്തില്‍ ചലനമുണ്ടാക്കാനാകൂ എന്ന് ദേശീയ നേതൃത്വം പറയുന്നു.

പട്ടികജാതി കോളനികള്‍, വായനശാലകള്‍, സഹകരണ സ്ഥാപനങ്ങള്‍, സേവാകേന്ദ്രങ്ങള്‍, അനാഥാലയങ്ങള്‍ തുടങ്ങി സാമൂഹിക രംഗത്തെ മുഴുവന്‍ വിവരങ്ങളും ശേഖരിക്കാനാണ് നിര്‍ദേശിച്ചിരിക്കുന്നത്. ഫ്ലാറ്റുകള്‍, ഹൗസിങ് കോളനികള്‍ എന്നിവയുടെ കണക്കെടുപ്പും നടത്തും. ഓരോ പ്രദേശത്തും കൂടുതല്‍ ആളുകള്‍ ആശ്രയിക്കുന്ന തൊഴില്‍ ഏതാണെന്ന് കണ്ടെത്തണമെന്നാണ് മറ്റൊരു നിര്‍ദേശം.

ആദ്യഘട്ടത്തില്‍ പ്രധാന ക്ഷേത്രങ്ങളുടെ പട്ടിക തയ്യാറാക്കാനും പിന്നീട് എല്ലാ ക്ഷേത്രങ്ങളുടെയും കണക്കെടുക്കാനും പറഞ്ഞിട്ടുണ്ട്. പിന്നാക്ക സമുദായങ്ങളുടെ ഉടമസ്ഥതയിലുള്ള ക്ഷേത്രങ്ങളുടെ പട്ടിക പ്രത്യേകം തയ്യാറാക്കും. ആശ്രമങ്ങള്‍, ധര്‍മസ്ഥാപനങ്ങള്‍, അവയില്‍ സംഘടനയ്ക്കുള്ള സ്വാധീനം എന്നിവയെല്ലാം സര്‍വേയിലൂടെ ശേഖരിക്കും. ഹിന്ദു സമുദായ സംഘടനകള്‍, അവയുടെ നേതാക്കള്‍, നൂറുപേരില്‍ക്കൂടുതല്‍ പണിയെടുക്കുന്ന തൊഴില്‍ശാലകള്‍ എന്നീവിവരങ്ങളും സമാഹരിക്കും.

സര്‍വേ സംബന്ധിച്ച ആസൂത്രണത്തിനായി ആര്‍എസ്‌എസ് ജില്ലാതലത്തില്‍ ചിന്തന്‍ ബൈഠക് തുടങ്ങിയിട്ടുണ്ട്. മുന്‍കാലങ്ങളില്‍ ജില്ലാതലം വരെ പ്രവര്‍ത്തിച്ചശേഷം നിഷ്‌ക്രിയരായവരെ സംസ്ഥാന നേതാക്കള്‍ കാണും. പരിവാര്‍ സംഘടനകളുടെ നിലവിലെ സ്ഥിതി, 2025-ല്‍ ഏത് നിലയിലെത്തും തുടങ്ങിയ കാര്യങ്ങള്‍ ചിന്തന്‍ ബൈഠക്കില്‍ വിലയിരുത്തും. ആര്‍എസ്‌എസ് ജില്ലാ, താലൂക്ക് ചുമതലക്കാരും പരിവാര്‍ സംഘടനകളില്‍ നിന്നുള്ള തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളുമാണ് ബൈഠക്കില്‍ പങ്കെടുക്കുന്നത്.

prp

Leave a Reply

*