സുനാമി ദുരന്തത്തിന് പതിമൂന്ന് വയസ്

തിരുവനന്തപുരം:  കണ്ണീരോടെ എന്നും ലോകം ഓര്‍ക്കുന്ന സുനാമി ദുരന്തത്തിന് ഇന്ന് പതിമൂന്ന് വര്‍ഷം തികയുന്നു. ആയിരകണക്കിന് പേരുടെ ജീവനും സ്വത്തുമടക്കം എല്ലാം കൂറ്റന്‍ തിരമാലകള്‍ കവര്‍ന്നെടുത്തപ്പോള്‍ തീരത്ത് ബാക്കിയായത് കണ്ണീര്‍ മാത്രം, അനാഥമായത് ആയിരങ്ങളെ.

2004 ഡിസംബര്‍ 25ന് ലോകം മുഴുവന്‍ ക്രിസ്മസ് ആഘോഷങ്ങളില്‍ മുഴുകിയപ്പോള്‍ ആരും കരുതിയിട്ടുണ്ടാകില്ല അടുത്ത പകല്‍ അവര്‍ക്ക് സമ്മാനിക്കുന്നത് ദുരന്തമായിരിക്കുമെന്ന്. കലിതുള്ളിയ കടല്‍ നിമിഷ നേരം കൊണ്ടാണ് കണ്ണില്‍ കണ്ട സര്‍വതിനെയും നശിപ്പിച്ചത്.

ഇന്തോനേഷ്യയിലെ സുമാത്ര ദ്വീപിലുണ്ടായ വലിയ ഭൂകമ്പത്തെ തുടര്‍ന്ന് കടലിന്‍റെ അടിത്തട്ടിലുണ്ടായ പ്രകമ്പനം പിന്നീട് ഇന്ത്യയുടേയും ശ്രീലങ്കയുടേയും അടക്കമുള്ള തീരപ്രദേശത്ത് സുനാമിത്തിരകളായി മാറുകയായിരുന്നു. നിമിഷങ്ങള്‍കൊണ്ട് തീരത്തെ താമസക്കാരും വിനോദസഞ്ചാരികളും കടലിന്‍റെ ഉള്ളിലേക്ക് മാഞ്ഞുപോയി. മണിക്കൂറുകള്‍ക്ക് ശേഷമാണ് സുനാമി എന്ന പേരുപോലും അറിഞ്ഞുതുടങ്ങിയത്. ഇന്ത്യ അടക്കം പതിനാല് രാജ്യങ്ങളില്‍ ദുരന്തം വിതച്ച സുനാമി രണ്ടേകാല്‍ ലക്ഷത്തിലധികം മനുഷ്യജീവനുകളെയാണ് കടലിലേക്ക് കൊണ്ടുപോയത്.

സുനാമിയുടെ ഓര്‍മകള്‍ക്കൊപ്പം കേരളം ഇന്ന് മറ്റൊരു ദുരന്തത്തിന്‍റെയും കൂടി ആഘാതത്തിലാണ്. സുനാമിയുണ്ടായി പതിമൂന്ന് വര്‍ഷങ്ങള്‍ക്കിപ്പുറവും കേരള തീരങ്ങളില്‍ നിന്നും കേള്‍ക്കേണ്ടിവരുന്നത് കണ്ണുനീരും നിലവിളികളും മാത്രമാണ്. സുനാമി രാജ്യം ഓര്‍ക്കുമ്പോള്‍ ഇങ്ങ് കേരളത്തില്‍ നാശം വിതച്ച്‌ ആഞ്ഞടിച്ച ഓഖിയില്‍ ഇന്നും തിരിച്ചെത്താനുള്ളത് നിരവധി പേര്‍. ഓഖി ചുഴലിക്കാറ്റില്‍ കടലില്‍ കാണാതായ ഉറ്റവരെ കാത്തിരിക്കുകയാണ് കേരളത്തിലെ ഓരോ തീരങ്ങളും.

 

prp

Related posts

Leave a Reply

*