തലശേരി: തലശേരി ജനറല്‍ ആശുപത്രിയില്‍ പൂര്‍ണ ഗര്‍ഭിണിയും ഗര്‍ഭസ്ഥ ശിശുവും മരിച്ചത് ചികില്‍സാ പിഴവ് മൂലമെന്ന് ആരോപണം. മാങ്ങാട്ടിടത്തെ സി.രമ്യയാണ് മരിച്ചത്. മതിയായ ചികില്‍സ കിട്ടാതെയാണ് മരണമെന്ന് ആരോപിച്ച് ബന്ധുക്കള്‍ ബഹളമുണ്ടാക്കി.
ചൊവ്വാഴ്ച പുലര്‍ച്ചെ രണ്ടരയോടെയാണ് രമ്യ മരിച്ചത്. ഇക്കഴിഞ്ഞ 21 നാണ് രമ്യയെ തലശേരി ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തിങ്കഴാഴ്ച രാത്രി 9 മണിയോടെ പ്രസവ വേദന അനുഭവപ്പെട്ടു. ജീവനക്കാരെ അറിയിച്ചെങ്കിലും കേട്ടഭാവം നടിക്കാതെ അവര്‍ വാട്സ് ആപില്‍ കളിച്ചുകൊണ്ടിരിക്കുകയായിരുന്നുവെന്നും ബന്ധുക്കള്‍ പരാതിപ്പെട്ടു.
ഡോക്ടറുടേയും ജീവനക്കാരുടേയും അനാസ്ഥ ഒന്നുകൊണ്ടുമാത്രമാണ് രമ്യയും ഗര്‍ഭസ്ഥ ശിശുവും മരിച്ചതെന്ന് ആരോപിച്ച് ബന്ധുക്കള്‍ ആശുപത്രിയില്‍ പ്രതിഷേധിച്ചു. തുടര്‍ന്ന് എ.എന്‍ ഷംസീര്‍ എംഎല്‍എയും മറ്റു ജനപ്രതിനിധികളും എത്തി ചര്‍ച്ച നടത്തി. മന്ത്രി കെകെ ശൈലജ പ്രശ്നത്തില്‍ ഇടപെട്ടു.സംഭവത്തെക്കുറിച്ച് മന്ത്രി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. കുറ്റക്കാര്‍ക്കെതിരേ കര്‍ശന നടപടിസ്വീകരിക്കുമെന്ന് മന്ത്രി ഉറപ്പു നല്‍കി. വിശദപരിശോധനയ്ക്കായി മൃതദേഹം പരിയാരം മെഡിക്കല്‍കോളജിലേക്ക് കൊണ്ടുപോയി.

