പാലക്കാട് നഗരമധ്യത്തില്‍ 3 നില കെട്ടിടം തകര്‍ന്നുവീണു

പാലക്കാട്: പാലക്കാട് നഗരത്തില്‍ മൂന്നുനില കെട്ടിടം തകര്‍ന്നുവീണു. മുനിസിപ്പല്‍ ബസ് സ്റ്റാന്‍ഡിനോടു ചേര്‍ന്ന കെട്ടിടമാണ് തകര്‍ന്നുവീണത്. തകര്‍ന്ന കെട്ടിടത്തിന്‍റെ  അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് അഞ്ചു പേരെ രക്ഷപ്പെടുത്തി. പഴക്കം മൂലമാണ് കെട്ടിടം തകര്‍ന്നുവീണത് എന്നാണ് പ്രാഥമിക നിഗമനം. കടകളും ലോഡ്ജും ഈ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്നു. അഗ്നിരക്ഷാ സേനയും പൊലീസും മറ്റ് അധികൃതരും നാട്ടുകാരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. കൂടുതല്‍ പേര്‍ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. കെട്ടിടത്തിനുള്ളില്‍നിന്നു പുറത്തെടുത്ത അഞ്ചു പേരുടെ നില ഗുരുതരമല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇരുനിലക്കെട്ടിടം ഇടിഞ്ഞുവീണ് 7 പേര്‍ മരിച്ചു

വധോദര: ഗുജറാത്തിലെ വധോദരയില്‍ ഇരുനിലക്കെട്ടിടം ഇടിഞ്ഞുവീണ് ഏഴു പേര്‍ മരിച്ചു. നിരവധിയാളുകള്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങി. ഇവരെ രക്ഷിക്കാനുള്ള ശ്രമം പുരോഗമിക്കുന്നു. ബുധനാഴ്ച വൈകിട്ടാണ് കെട്ടിടം തകര്‍ന്നത്. നിരവധി കുടുംബങ്ങള്‍ താമസിച്ചിരുന്ന കെട്ടിടത്തിനു കാലപ്പഴക്കം ഏറെയുണ്ടെന്നു നാട്ടുകാര്‍ ആരോപിച്ചു. കുടുങ്ങിക്കിടക്കുന്നവരെ രക്ഷിക്കാന്‍ ഫയര്‍ഫോഴ്സും പൊലീസും രാത്രി വൈകിയും തെരച്ചില്‍ തുടര്‍ന്നു. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ബസ് സ്റ്റാന്‍റിലെ കെട്ടിടം തകര്‍ന്നുവീണ് 8 പേര്‍ മരിച്ചു

നാഗപട്ടണം:  നാഗപട്ടണത്ത് പൊരയാറില്‍ ബസ് സ്റ്റാന്‍റിലെ കെട്ടിടം തകര്‍ന്ന് വീണ് എട്ട് പേര്‍ മരിച്ചു.  മൂന്ന് പേരുടെ നില ഗുരുതരം. ഡിപ്പോയില്‍  ഉറങ്ങുകയായിരുന്ന  ഏഴ് ഡ്രൈവര്‍മാരും  കണ്ടക്ടറുമാണ് മരിച്ചത്. ഇന്ന്‍ പുലര്‍ച്ചെ അഞ്ച് മണിയോടെയാണ്  അപകടം നടന്നത്. കെട്ടിടത്തിന്‍റെ  കാലപ്പഴക്കമാണ് അപകടകാരണമെന്നാണ് വിലയിരുത്തല്‍. തമിഴ്നാട് ഗതാഗത മന്ത്രി എം.ആര്‍ വിജയഭാസ്കര്‍ അപകടസ്ഥലം സന്ദര്‍ശിച്ചു. രണ്ട് മാസത്തിനിടെ  രണ്ടാമത്തെ അപകടമാണിത്. കഴിഞ്ഞ സെപ്തംബര്‍ ഏഴിന് കോയമ്പത്തൂര്‍ ബസ് ടെര്‍മിനലിന്‍റെ മേല്‍ക്കൂര തകര്‍ന്ന് വീണ് അഞ്ച് പേര്‍ മരിക്കുകയും പതിനഞ്ച് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.