തിരുവനന്തപുരം: വിതുരയിൽ പ്രായപൂര്‍ത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസില്‍ പോലീസ് പിടിയിലായ മുന്‍ ഇമാം ഷെഫീഖ് അൽ ഖാസിമി കുറ്റം സമ്മതിച്ചു. പെൺകുട്ടിയുടെ കുടുംബവുമായിട്ടുള്ള പരിചയത്തിലാണ് കാറിൽ കയറ്റിയത്. നടന്നതൊന്നും പുറത്തു പറയരുതെന്ന് പെൺകുട്ടിയോട് പറഞ്ഞിരുന്നുവെന്നും ഷെഫീഖ് പറഞ്ഞു.
ഇന്നലെയാണ് മധുരയില്‍ നിന്ന് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്. ഡിവൈഎസ്പി അശോകന്‍റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ആളെ തിരിച്ചറിയാതിരിക്കാന്‍ രൂപമാറ്റം വരുത്തിയ അവസ്ഥയിലാണ് ഇപ്പോള്‍ ഇയാള്‍. ഒരു മണിക്കൂറിനുള്ളില്‍ നെടുമങ്ങാട് ഡിവൈഎസ്പി ഓഫീസില്‍ ഇയാളെ ഹാജരാക്കും.
കോയമ്പത്തൂര്‍, ഊട്ടി, വിജയവാഡ എന്നിവടങ്ങളിലാണ് ഇമാം ഫെഫീക്ക് ഖാസ്മി ഒളിവില്‍ കഴിഞ്ഞിരുന്നത്. ഇമാമിന്‍റെ സഹോദരന്‍ പെരുമ്പാവൂര്‍ സ്വദേശിയായ നൗഷാദാണ് എല്ലാ സഹായങ്ങളും ചെയ്തിരുന്നത്. ഇമാമിനൊപ്പമുണ്ടായിരുന്ന സഹായി ഫാസിലിന്‍റെ കാറില്‍ പകല്‍ കറങ്ങിയ ശേഷം രാത്രിയില്‍ ലോഡ്ജില്‍ മുറിയെടുക്കുകയായിരുന്നു ചെയ്തിരുന്നത്.
ഫാസിലിന്‍റെ തിരിച്ചറിയല്‍ കാര്‍ഡുപയോഗിച്ചാണ് മുറിയെടുത്തത്. ഫാസിലിന്‍റെ ഫോണ്‍ ഉപയോഗിച്ചാണ് ഇമാം മറ്റുള്ളവരെ വിളിച്ചിരുന്നത്. നൗഷാദിന്‍റെ ബിസിനസ് സുഹൃത്തുക്കളുടെ അക്കൗണ്ടിലേക്കാണ് ഇമാമിനുവേണ്ടിയുള്ള പണം ബന്ധുക്കളും സുഹൃത്തുകളും കൈമാറിയിരുന്നതെന്നും അന്വേഷണത്തില്‍ കണ്ടെത്തി.