30 വര്‍ഷത്തിനുള്ളില്‍ ചെന്നൈ തീരം ഉള്‍പ്പെടെ നിരവധി ഇന്ത്യന്‍ തീരങ്ങള്‍ കടല്‍ വിഴുങ്ങുമെന്ന് സൂചന

ചെന്നൈ : 30 വര്‍ഷത്തിനുള്ളില്‍ ചെന്നൈ തീരം ഉള്‍പ്പെടെ നിരവധി ഇന്ത്യന്‍ തീരങ്ങള്‍ കടല്‍ വിഴുങ്ങുമെന്ന് സൂചന നല്‍കി ശാസ്ത്രലോകം. ഇപ്പോഴത്തെ കടല്‍ നിരപ്പുയരുന്നതിന്റെ തോതും വേഗതയും കണക്കിലെടുത്താണ് ഈ നിഗമനം ഗവേഷകര്‍ മുന്നോട്ടു വയ്ക്കുന്നത്.

മത്സ്യത്തൊഴിലാളികളുടെ കുടിലുകള്‍ മുതല്‍ വന്‍കിട കോര്‍പ്പറേറ്റുകളുടെ കൂറ്റന്‍ കെട്ടിടങ്ങള്‍ വരെ നിലകൊള്ളുന്ന പ്രദേശമാണ് ചെന്നൈ കടല്‍തീരം. ഇവയെല്ലാം ഉള്‍ക്കൊള്ളുന്ന നൂറു കണക്കിന് കിലോമീറ്റുകള്‍ നീണ്ടു കിടക്കുന്ന പ്രദേശമാകും അടുത്ത മുപ്പതു വര്‍ഷത്തിനുള്ളില്‍ കടലെടുക്കുക. കാലാവസ്ഥാ വ്യതിയാനവും ആഗോളതാപനവും സൃഷ്ടിക്കുന്ന പ്രധാന ഭീഷണികളിലൊന്നാണ് കടല്‍ജലനിരപ്പുയരുന്നത്. 

2050 ഓടെ ഏതാനും സെന്‍റീമീറ്റര്‍ ഉയരത്തില്‍ കടല്‍ നിരപ്പു വര്‍ധിക്കുമെന്നാണു ഗവേഷകര്‍ കണക്കു കൂട്ടുന്നത്. ഇന്ത്യയില്‍ ഇതിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരിക കിഴക്കന്‍ തീരങ്ങളാകും. കടലില്‍ നിന്നുള്ള ഇവയുടെ കുറഞ്ഞ അളവിലുള്ള ചരിവാണ് പെട്ടെന്നു കടല്‍ക്ഷോഭങ്ങള്‍ക്കുള്ള ഇരയാക്കി ഈ പ്രദേശത്തെ മാറ്റുന്നത്. കാലാവസ്ഥാ വ്യതിയാനം മൂലം കടല്‍നിരപ്പിലുണ്ടാകുന്ന വര്‍ധനവിന്‍റെ ആഘാതം കുറയ്ക്കുന്നതിനു വേണ്ടി പ്രവര്‍ത്തിക്കുന്ന ഇന്‍റര്‍നാഷണല്‍ സയന്‍റിഫിക് കമ്മ്യൂണിറ്റി എന്ന കൂട്ടായ്മയാണ് ചെന്നൈ തീരം നേരിടുന്ന ഈ ഭീഷണിയെക്കുറിച്ച്‌ ഇപ്പോള്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

കടല്‍നിരപ്പിലെ വര്‍ധനവു മൂലം ഏറ്റവുമധികം ഭീഷണി നേരിടുന്ന തമിഴ്‌നാട്ടിലെ പ്രദേശങ്ങള്‍ ഇനി പറയുന്നവയാണ്. തിരുവള്ളൂര്‍, ചെന്നൈ, കാഞ്ചീപുരം, വില്ലുപുരം, ഗൂഡല്ലൂര്‍, നാഗപട്ടണം, തിരുവാരൂര്‍, തഞ്ചാവൂര്‍, പുതുക്കോട്ടൈ , രാമനാഥപുരം, തൂത്തുക്കുടി, തിരുനല്‍വേലി, കന്യാകുമാരി . ഈ പ്രദേശങ്ങളില്‍ കടല്‍നിരപ്പില്‍ നിന്ന് അഞ്ച് മീറ്ററിനും താഴെ സ്ഥിതി ചെയ്യുന്ന പ്രദേശങ്ങളെല്ലാം തന്നെ കടലെടുക്കുമെന്ന് പഠനം പറയുന്നു.

വേലിയേറ്റവും കടല്‍ക്ഷോഭവും ഉള്‍പ്പടെയുള്ളവ നാല് മീറ്റര്‍ വരെ ഉയരത്തിലേക്കു കടല്‍ജലം എത്തിക്കാനിടയാകും എന്നതാണ് ഈ പ്രദേശങ്ങള്‍ സുരക്ഷിതമല്ലെന്ന വിലയിരുത്തലിലേക്കു ഗവേഷകരെത്തിച്ചേരാനുള്ള കാരണം.

prp

Related posts

Leave a Reply

*