സംവിധായകനും നടനുമായ ജെ. മഹേന്ദ്രന്‍ അന്തരിച്ചു

ചെന്നൈ: തമിഴ് ചലച്ചിത്ര നടനും സംവിധായകനുമായ ജെ. മഹേന്ദ്രന്‍ അന്തരിച്ചു. 79 വയസായിരുന്നു. ചെന്നൈയിലെ വസതിയില്‍ ചൊവ്വാഴ്ച പുലര്‍ച്ചെയോടെയായിരുന്നു അന്ത്യം. വൈകുന്നേരം അഞ്ചു മണിക്ക് സംസ്‌കാരം നടക്കും.

പുതുതലമുറ ചിലപ്പോള്‍ വിജയ് ചിത്രം തെരിയിലെ വില്ലന്‍ വേഷത്തിലൂടെയാകും അദ്ദേഹത്തെ അറിയുക. അഭിനയം, സംവിധാനം, തിരക്കഥ, സംഭാഷണം അങ്ങനെ മഹേന്ദ്രന്‍ കൈവയ്ക്കാത്ത മേഖലകള്‍ ഉണ്ടായിരുന്നില്ല. തിരക്കഥാകൃത്തായാണ് അദ്ദേഹം സിനിമയില്‍ എത്തുന്നത്. മുള്ളും മലരുമാണ് ആദ്യമായി സംവിധാനം ചെയ്ത ചിത്രം. 1979ല്‍ പുറത്തിറങ്ങിയ ”ഉതിര്‍പ്പൂക്കള്‍ ‘ ആണ് അദ്ദേഹത്തിന് ഏറെ പ്രശസ്തി നേടിക്കൊടുത്ത ചിത്രം.

നടികര്‍ തിലകം ശിവാജി ഗണേശന്‍റെ തങ്കപ്പതക്കം എന്ന സിനിമയുടെ തിരക്കഥയും സംഭാഷണങ്ങളും മഹേന്ദ്രന്‍റെതാണ്. നെഞ്ചത്തെ കിള്ളാതെ, മെട്ടി, ജാണി, സാസനം തുടങ്ങി നിരവധി ശ്രദ്ധേയ ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്. സുഹാസിനി, ശരത്ബാബു, പ്രതാപ് പോത്തന്‍ എന്നിവര്‍ വേഷമിട്ട് 1981-ല്‍ പുറത്തിറങ്ങിയ നെഞ്ചത്തെ കിള്ളാതെയ്ക്ക് ഏറ്റവും നല്ല പ്രാദേശിക ചിത്രത്തിനുള്ള പുരസ്‌കാരമടക്കം മൂന്നു ദേശീയ ബഹുമതികള്‍ ലഭിച്ചിട്ടുണ്ട്. 2006 ല്‍ പുറത്തിറങ്ങിയ സാസനം ആണ് അവസാനം സംവിധാനം ചെയ്ത ചിത്രം.

തെരി സിനിമയിലെ അദ്ദേഹത്തിന്‍റെ വില്ലന്‍ പ്രകടനം പ്രേക്ഷകരെ അദ്ഭുതപ്പെടുത്തിയിരുന്നു. പിന്നീട് മഹേഷിന്‍റെ പ്രതികാരത്തിന്‍റെ തമിഴ് റീമെയ്‌ക്കില്‍ നായകന്‍റെ അച്ഛന്‍റെ വേഷമായ ചാച്ചനായി അഭിനയിച്ചതും മഹേന്ദ്രന്‍ ആയിരുന്നു. രജനികാന്ത് ചിത്രം പേട്ട, ബൂമറാങ് എന്നിവയാണ് അവസാനം അഭിനയിച്ച ചിത്രങ്ങള്‍. ചര്‍ച്ച നടന്നുകൊണ്ടിരിക്കുന്ന ചില പുതിയ മലയാള സിനിമകളിലും അദ്ദേഹം അഭിനയിക്കാന്‍ തയ്യാറെടുക്കുകയായിരുന്നു. അതിനിടെയാണ് അപ്രതീക്ഷിത വിടവാങ്ങല്‍.

prp

Related posts

Leave a Reply

*