ഷുക്കൂര്‍ കേസില്‍ സിബിഐയ്ക്ക് തിരിച്ചടി; വിചാരണ കോടതി മാറ്റണമെന്ന ആവശ്യം തള്ളി

തിരുവന്തപുരം: ഷുക്കൂര്‍ വധക്കേസില്‍ സിബിഐയുടെ അനുബന്ധ കുറ്റപത്രം തലശ്ശേരി സെഷന്‍സ് കോടതി മടക്കി. സിബിഐയ്ക്ക് കുറ്റപത്രവുമായി ഹൈക്കോടതിയെ സമീപിക്കാമെന്ന് സെഷന്‍സ് കോടതി പറഞ്ഞു. കുറ്റപത്രം ഏത് കോടതിയില്‍ പരിഗണിക്കണമെന്ന് ഹൈക്കാടതി തീരുമാനിക്കട്ടെയെന്നും കോടതി പറഞ്ഞു.കേസ് എറണാകുളം സിബിഐ കോടതിയിലേക്ക് മാറ്റണം എന്ന ആവശ്യവും കോടതി അംഗീകരിച്ചില്ല.

സിപിഎമ്മിന്‍റെ ശക്തികേന്ദ്രമായ തലശ്ശേരിയിൽ കേസിന്‍റെ വിചാരണ നടന്നാൽ സാക്ഷികളെ സ്വാധീനിക്കാനുള്ള സാധ്യതയുണ്ടെന്നും നീതിപൂർവമായ വിചാരണ നടത്താനാകില്ലെന്നും ചൂണ്ടിക്കാട്ടി സിബിഐ നൽകിയ അപേക്ഷയിലാണ് കോടതി തീരുമാനം.വിചാരണ ഏത് കോടതിയിൽ വേണം എന്ന് തീരുമാനിക്കലായിരുന്നു ഇന്ന് കോടതിയിൽ നടന്ന ആദ്യ നടപടി. കേസിൽ നിന്ന് ഒഴിവാക്കണമെന്ന് കാട്ടി പി ജയരാജൻ അടക്കമുള്ള പ്രതികൾ നൽകിയ വിടുതൽ ഹർജിയും ഇന്ന് കോടതിയിലുണ്ടായിരുന്നു.

പി ജയരാജൻ അടക്കമുള്ള പ്രതികൾ ഇന്ന് കോടതിയിൽ ഹാജരായിരുന്നു. നേരത്തെ കേസ് പരിഗണിച്ചപ്പോൾ ഇരുകൂട്ടർക്കും എതിർപ്പുകൾ ഉന്നയിക്കാനുള്ള അവസരം കോടതി നൽകിയിരുന്നു. എന്നാൽ കഴിഞ്ഞ തവണ പി ജയരാജൻ ഹാജരാകാതെ അവധി അപേക്ഷ നൽകുകയാണ് ചെയ്തത്.

സിപിഎമ്മിന്‍റെ ശക്തികേന്ദ്രമായ തലശ്ശേരിയിൽ പാർട്ടിയുടെ കണ്ണൂർ ജില്ലാ സെക്രട്ടറിക്കെതിരെ കൊലക്കുറ്റം ചുമത്തിക്കൊണ്ട് ഒരു കേസ് വിചാരണ നടന്നാൽ സാക്ഷികളെ സ്വാധീനിക്കാൻ സാധ്യതയുണ്ടെന്നും സുതാര്യമായ വിചാരണ നടക്കില്ലെന്നും ഷുക്കൂറിന്‍റെ കുടുംബവും ആശങ്ക പ്രകടിപ്പിച്ചിരുന്നു.

അതിനാൽ ഇപ്പോൾ സമർപ്പിക്കപ്പെട്ട കുറ്റപത്രം സിബിഐ കോടതിയിലേക്ക് മാറ്റി കേസിന്‍റെ പൂർണ വിചാരണ എറണാകുളത്തോ തിരുവനന്തപുരത്തോ ഉള്ള സിബിഐ കോടതിയിൽ നടത്തണമെന്നുമായിരുന്നു ഷുക്കൂറിന്‍റെ സഹോദരൻ ദാവൂദ് മുഹമ്മദിന്‍റെ ആവശ്യം.

prp

Related posts

Leave a Reply

*