ഒടുവില്‍ ഹൈക്കോടതിക്ക് മുന്നില്‍ മുട്ടുകുത്തി ശോഭാ സുരേന്ദ്രന്‍; 25000 രൂപ പിഴയടച്ചു

കൊച്ചി: ബി.ജെ.പി നേതാവ് ശോഭ സുരേന്ദ്രന്‍ ഹൈക്കോടതിയില്‍ പിഴയടച്ചു. ശബരിമല വിഷയവുമായി ബന്ധപ്പെട്ട് അനാവശ്യ ഹര്‍ജികള്‍ നല്‍കിയതിന് ഹൈക്കോടതി ശോഭ സുരേന്ദ്രന് പിഴ ശിക്ഷ വിധിച്ചിരുന്നു. 25000 രൂപയാണ് ഹൈക്കോടതിയില്‍ ശോഭ സുരേന്ദ്രന്‍ അഭിഭാഷകന്‍ മുഖേന പിഴ ഒടുക്കിയത്.

യുവതീ പ്രവേശന വിധിയെത്തുടര്‍ന്നുള്ള സംഘര്‍ഷത്തിന്‍റെ പശ്ചാത്തലത്തില്‍ ശബരിമലയില്‍ സന്ദര്‍ശനം നടത്തിയ കേന്ദ്രമന്ത്രിയേയും ഹൈക്കോടതി ജഡ്ജിയേയും പൊലീസ് അപമാനിച്ചുവെന്ന് കാട്ടിയുള്ള ശോഭ സുരേന്ദ്രന്‍ നല്‍കിയ ഹര്‍ജിയാണ് ഡിസംബര്‍ 4ന് ഹൈക്കോടതി തള്ളിയത്.

അനാവശ്യ വാദങ്ങള്‍ ഉന്നയിക്കരുതെന്ന് നിര്‍ദ്ദേശിച്ച കോടതി ശോഭ സുരേന്ദ്രനില്‍ നിന്ന് 25,000 രൂപ പിഴ ഈടാക്കാനും വിധിച്ചു. ഹര്‍ജി നിയമപരമായി എവിടെയും നിലനില്‍ക്കില്ല. ഹര്‍ജിക്കാരി എവിടെയും പരാതിയും നല്‍കിയിട്ടില്ല. കോടതിയെ പരീക്ഷണവസ്തു ആക്കരുതെന്നും വികൃതമായ ആരോപണങ്ങളാണ് ശോഭാ സുരേന്ദ്രന്‍ ഉന്നയിച്ചത് എന്നും വിമര്‍ശിച്ച കോടതി വില കുറഞ്ഞ പ്രശസ്തിക്കായി കോടതിയെ ഉപയോഗിക്കരുതെന്നും മുന്നറിയിപ്പ് നല്‍കിയിരുന്നു.

പിഴ അടയ്ക്കില്ലെന്നും സുപ്രിംകോടതിയെ സമീപിക്കുമെന്നും ശോഭ സുരേന്ദ്രന്‍ പറഞ്ഞിരുന്നു. ഈ നിലപാട് തിരുത്തിയാണ് ഹൈക്കോടതിയില്‍ ശോഭ സുരേന്ദ്രന്‍ പിഴയൊടുക്കിയത്.

 

 

prp

Related posts

Leave a Reply

*