ശബരിമല സംഘര്‍ഷം: ഹൈക്കോടതി സ്വമേധയാ കേസെടുത്തു

കൊച്ചി: ശബരിമലയില്‍ ചിത്തിര ആട്ട വിശേഷ സമയത്ത് നടന്ന സംഘര്‍ഷത്തില്‍ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. ശബരിമല സ്‌പെഷ്യല്‍ കമ്മീഷണറുടെ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതി കേസെടുത്തിരിക്കുന്നത്. ദേവസ്വം ബെഞ്ചാണ് കേസ് എടുത്തിരിക്കുന്നത്. ഇക്കാര്യത്തില്‍ ദേവസ്വം ബോര്‍ഡിനോട് ഒരാഴ്ചയ്ക്കകം വിശദീകരണം നല്‍കാനും ഹൈക്കോടതി നിര്‍ദേശിച്ചു.

ചിത്തിര ആട്ട വിശേഷ പൂജയ്ക്ക് നടതുറന്നപ്പോള്‍ ക്ഷേത്രത്തില്‍ ആചാരലംഘനം നടന്നുവെന്നായിരുന്നു ജില്ലാ ജഡ്ജി കൂടിയായ സ്‌പെഷ്യല്‍ കമ്മീഷണര്‍ എം. മനോജിന്‍റെ റിപ്പോര്‍ട്ട്. ഇരുമുടിക്കെട്ടില്ലാതെ ആര്‍എസ്‌എസ് നേതാവ് വത്സന്‍ തില്ലങ്കേരിയും ദേവസ്വം ബോര്‍ഡ് അംഗം ശങ്കര്‍ ദാസും അടക്കമുള്ളവര്‍ പതിനെട്ടാം പടി കയറി. സന്നിധാനത്തും പമ്ബയിലും സ്ത്രീകളെ തടഞ്ഞു കോടതി വിധി ലംഘിച്ചുവെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.

ലക്ഷക്കണക്കിന് തീര്‍ത്ഥാടകരാകും മണ്ഡല മകരവിളക്ക് കാലത്ത് ശബരിമലയിലെത്തുക. ഈ അവസ്ഥ തുടര്‍ന്നാല്‍ മണ്ഡലകാലം സംഘര്‍ഷഭരിതമാകും. തിക്കിലും തിരക്കിലും പെട്ട് തീര്‍ത്ഥാടകര്‍ക്ക് ജീവാപായം വരെ ഉണ്ടാകാനുള്ള സാധ്യതയുണ്ട്.

നിലവില്‍ നടക്കുന്ന പ്രതിഷേധങ്ങള്‍ ആചാരത്തിന്‍റെയും വിശ്വാസത്തിന്‍റെയും പേര് പറഞ്ഞാണ്. സുരക്ഷ ഭീഷണിയുള്ള തീര്‍ത്ഥാടന കേന്ദ്രങ്ങളിലൊന്നാണ് ശബരിമല. ദേശവിരുദ്ധ ശക്തികള്‍ ഈ സാഹചര്യം മുതലെടുക്കാന്‍ ശ്രമിച്ചേക്കാം. രാഷ്ട്രീയപാര്‍ട്ടികള്‍ പ്രക്ഷോഭങ്ങളില്‍ നിയന്ത്രണം വരുത്തണമെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.

prp

Related posts

Leave a Reply

*