ദൈവം അമ്പലത്തിലോ പള്ളിയിലോ ഇരിക്കുന്നു എന്ന് വിശ്വസിക്കുന്ന ആളല്ല താനല്ലെന്ന് ഗായിക രഞ്ജിനി. ‘അഹം ബ്രഹ്മാസ്മി’ എന്ന തത്വത്തിലാണ് തനിക്ക് താൽപര്യമെന്നും രഞ്ജിനി ജോസ് പറഞ്ഞു.ഒരു സ്വകാര്യ ചാനലിലെ പരിപാടിക്കിടെയായിരുന്നു രഞ്ജിനി തുറന്നു പറഞ്ഞത്. തന്‍റെ അച്ഛനും അമ്മയും വ്യത്യസ്ത വിശ്വാസങ്ങളില്‍നിന്ന് വന്നതിനാല്‍ തന്‍റെ ജീവിതത്തില്‍ മതത്തിന് സ്ഥാനമില്ലെന്നും സമൂഹത്തില്‍ ജാതിയെയും മതത്തെയും ചൊല്ലി ആളുകള്‍ വഴക്ക് കൂടുന്നത് കാണുമ്പോൾ ചില അവസരങ്ങളില്‍ ദേഷ്യവും മറ്റു ചിലപ്പോള്‍ ചിരിയും വരാറുണ്ടെന്ന് രഞ്ജിനി പറയുന്നു.
‘എന്‍റെ വീട്ടില്‍ മതത്തെക്കുറിച്ച് സംസാരമില്ല. ഞങ്ങളെ സംബന്ധിച്ച് അതൊരു വിഷയമേയല്ല. എന്‍റെ അച്ഛന്‍ റോമന്‍ കാത്തലിക് വിഭാഗത്തില്‍പ്പെട്ടയാളാണ്. അമ്മ തമിഴ് പട്ടര്‍ വിഭാഗത്തിലും. പ്രണയ വിവാഹമായിരുന്നില്ല അവരുടേത്. തികച്ചും വീട്ടുകാര്‍ ആലോചിച്ച് ഉറപ്പിച്ച കല്യാണം. അതിലൊരു കഥയുണ്ട്, അമ്മയും അച്ഛനും ഒരിക്കലും വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചിരുന്ന വ്യക്തികളല്ല.
അമ്മയ്ക്ക് ഗവേഷണം ആയിരുന്നു ലോകം. അച്ഛന് സിനിമാ നിര്‍മാണവും. ഒറ്റയ്ക്ക് ജീവിക്കാനാണ് ഇഷ്ടപ്പെട്ടിരുന്നത്. അമ്മയുടെ അനിയന്‍ അച്ഛന്‍റെ അടുത്ത സുഹൃത്തായിരുന്നു. അച്ഛനെ വലിയ ഇഷ്ടവുമായിരുന്നു. അങ്കിളാണ് ഈ കല്യാണ ആലോചനയ്ക്ക് മുന്‍കൈ എടുത്തത്. രണ്ടു കുടുംബങ്ങളുടെയും പൂര്‍ണ സമ്മതത്തോടെയാണ് കല്യാണം നടന്നത്. രണ്ടു കൂട്ടരും അവരവരുടെ ആചാരങ്ങള്‍ പിന്തുടരുന്നുണ്ട്. അതോടൊപ്പം തന്നെ തുറന്ന മനസ്സോടെ മറ്റുള്ളവരുടെ വിശ്വാസത്തെ ബഹുമാനിക്കുന്നു’രഞ്ജിനി പറയുന്നു.
‘കുടുംബാംഗങ്ങളില്‍ പലരും ഡോക്ടര്‍മാര്‍ ആണ്. മെഡിസിന് സീറ്റ് കിട്ടിയിട്ട് ഞാന്‍ വേണ്ടെന്ന് വച്ചു. സംഗീതം തന്‍റെ തിരഞ്ഞെടുപ്പായിരുന്നുവെന്നും പ്രശസ്തരായ സംഗീതജ്ഞര്‍ക്കൊപ്പം ജോലി ചെയ്തിട്ടുണ്ടെങ്കിലും സംഗീതത്തില്‍ തന്‍റെതായ വഴികള്‍ കണ്ടെത്തണമെന്നാണ് ആഗ്രഹമെന്നും രഞ്ജിനി പറഞ്ഞു. ഏക എന്ന മ്യൂസിക് ബാന്‍ഡ് തുടങ്ങിയതും എന്‍റെ സംഗീതയാത്രയുടെ ഭാഗമായാണ്’- രഞ്ജിനി കൂട്ടിച്ചേര്‍ത്തു
