ന്യൂഡല്‍ഹി: റാഫേല്‍ ഇടപാടിലെ രേഖകള്‍ പുറത്തു കൊണ്ടു വന്ന മാധ്യമങ്ങള്‍ക്കെതിരായ അറ്റോര്‍ണി ജനറലിന്‍റെ പരാമര്‍ശങ്ങളെ അപലപിച്ച് എഡിറ്റേഴ്‌സ് ഗില്‍ഡ് ഓഫ് ഇന്ത്യ.
വസ്തുതകള്‍ റിപ്പോര്‍ട്ട് ചെയ്യാനുള്ള മാധ്യമ സ്വാതന്ത്ര്യത്തിനെതിരെയാണ് എജിയുടെ വാദങ്ങള്‍. മാധ്യമങ്ങളെ ഭയപ്പെടുത്തി വാര്‍ത്ത നല്‍കുന്നതില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുകയാണെന്നും എഡിറ്റേഴ്‌സ് ഗില്‍ഡ് പുറത്തിറക്കിയ കുറിപ്പിലൂടെ കുറ്റപ്പെടുത്തി.
റാഫേല്‍ ഇടപാടില്‍ മോഷ്ടിച്ച രേഖകളാണ് ചില മാധ്യമങ്ങള്‍ പുറത്തുവിട്ടതെന്ന് അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാല്‍ ഇന്നലെ കോടതിയില്‍ ആരോപിച്ചിരുന്നു. മോഷ്ടിച്ച രേഖകളുടെ അടിസ്ഥാനത്തില്‍ റാഫേല്‍ വിധി പുനപരിശോധിക്കരുതെന്നും എജി ആവശ്യപ്പെട്ടു. രേഖകള്‍ മോഷ്ടിച്ചതിനെക്കുറിച്ച് അന്വേഷണം നടക്കുകയാണെന്നും കുറ്റക്കാര്‍ക്കെതിരെ നടപടി എടുക്കുന്ന കാര്യം ആലോചിക്കുകയാണെന്നും അറ്റോര്‍ണി ജനറല്‍ പറഞ്ഞിരുന്നു.
രേഖകള്‍ പ്രസിദ്ധീകരിച്ചവര്‍ക്കും ഇതുപയോഗിച്ച അഭിഭാഷകര്‍ക്കുമെതിരെ നടപടിയുണ്ടാവില്ലെന്ന് പിന്നീട് അറ്റോര്‍ണി ജനറല്‍ വിശദീകരിച്ചു. എന്നാല്‍ എജിയുടെ പരാമര്‍ശം ഭീഷണിക്ക് തുല്യമാണ്. ഇത് മാധ്യമസ്വാതന്ത്ര്യത്തിന് എതിരാണ്. റാഫേല്‍ ഇടപാടിനെക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്യാനുള്ള മാധ്യമങ്ങളുടെ അവകാശം ഹനിക്കുന്നതാണ് എജിയുടെ പരാമര്‍ശമെന്നും എഡിറ്റേഴ്‌സ് ഗില്‍ഡ് വ്യക്തമാക്കി.
ഔദ്യോഗിക രഹസ്യനിയമം ഉപയോഗിക്കാനുള്ള ഏതു നീക്കവും അംഗീകരിക്കാനാവില്ല. ഇത് മാധ്യമപ്രവര്‍ത്തകരോട് അവരുടെ വാര്‍ത്താ സ്രോതസ് വെളിപ്പെടുത്താന്‍ ആവശ്യപ്പെടുന്നതിന് തുല്യമാണെന്നും പ്രസ്താവനയില്‍ പറയുന്നു.
രഹസ്യരേഖകള്‍ ചോര്‍ത്തുകയും പരസ്യപ്പെടുത്തുകയും ചെയ്ത മാധ്യമങ്ങള്‍ക്കെതിരെ നടപടിയുണ്ടാവും. ഔദ്യോഗിക രഹസ്യ നിയമ പ്രകാരം ഇവര്‍ വിചാരണ നേരിടേണ്ടി വരും. രണ്ടു ദിനപത്രങ്ങള്‍ക്ക് എതിരെയും ഒരു മുതിര്‍ന്ന അഭിഭാഷകന് എതിരെയും ക്രിമിനല്‍ നടപടി എടുക്കുമെന്നും എജി സുപ്രീം കോടതിയില്‍ പറഞ്ഞിരുന്നു.
പ്രതിരോധ മന്ത്രാലയത്തില്‍ നിന്നുമാണ് റാഫേല്‍ രേഖകള്‍ മോഷ്ടിച്ചിരിക്കുന്നത്. ഇത് ഞെട്ടിപ്പിക്കുന്ന കുറ്റകൃത്യമാണ്. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ തന്നെയാകാം രേഖകള്‍ മോഷ്ടിച്ചത്. കോടതിയെ സ്വാധീനിക്കാനാണ് മാധ്യമങ്ങള്‍ രേഖകള്‍ പ്രസിദ്ധീകരിച്ചതെന്നും ഇത് കോടതിയലക്ഷ്യമാണെന്നും എജി വാദിച്ചു.
