തിരുവനന്തപുരം: ഭരണസിരാകേന്ദ്രമായ സെക്രട്ടേറിയറ്റില്‍ 2018 ജനുവരി ഒന്നു മുതല്‍ പഞ്ചിംഗ് വഴി ഹാജര്‍ രേഖപ്പെടുത്തുന്നത് നിര്‍ബന്ധമാക്കി. വിരലടയാളം ഉപയോഗിച്ച് ബയോമെട്രിക് പഞ്ചിംഗ് വഴി ഹാജര്‍ രേഖപ്പെടുത്തണം. അല്ലാത്തപക്ഷം ജീവനക്കാര്‍ക്ക് ശമ്പളം നഷ്ടപ്പെടും. ഇതുസംബന്ധിച്ച് പൊതുഭരണ വകുപ്പ് ഉത്തരവിറക്കി.
ശമ്പള വിതരണ സോഫ്റ്റ് വെയറായ സ്പാര്‍ക്കുമായി ഹാജര്‍ ബന്ധിപ്പിക്കുകയാണ് ചെയ്യുക. എല്ലാ ജീവനക്കാരും തിരിച്ചറിയല്‍ കാര്‍ഡ് പുറമേ കാണുംവിധം ധരിക്കണം. ഡിസംബര്‍ 15നകം എല്ലാ ജീവനക്കാരും തിരിച്ചറിയല്‍ കാര്‍ഡ് കൈപ്പറ്റണമെന്ന് പൊതുഭരണ പ്രിന്‍സിപ്പല്‍ സെക്രട്ടറി ബിശ്വനാഥ് സിന്‍ഹ ഉത്തരവിട്ടു.
5250 ജീവനക്കാരാണ് സെക്രട്ടേറിയറ്റിലുള്ളത്. നിലവില്‍ സര്‍ക്കാര്‍ ഓഫിസുകളില്‍ ഇലക്‌ട്രോണിക് പഞ്ചിങ് സംവിധാനമുണ്ടെങ്കിലും ഹാജര്‍ നിരീക്ഷിക്കാന്‍ മാത്രമാണ് ഇതുപയോഗിക്കുന്നത്. സ്പാര്‍ക്കുമായി പഞ്ചിങ് ബന്ധപ്പെടുത്താത്തതിനാല്‍ വൈകിയെത്തുന്നതോ നേരത്തെ മുങ്ങുന്നതോ ജീവനക്കാരെ ബാധിക്കാറില്ല. പഞ്ചിങ് രേഖപ്പെടുത്തിയ ശേഷം ഹാജര്‍ റജിസ്റ്ററിലും ഒപ്പിടുന്നുണ്ട്. ഈ ഹാജര്‍ ബുക്കിനത്തിലാണ് അവധി നിര്‍ണയിക്കുക. മേലുദ്യോഗസ്ഥന്‍റെ കാരുണ്യമുണ്ടെങ്കില്‍ ഒപ്പിടലില്‍ ഇളവും ലഭിക്കും. എന്നാല്‍, സ്പാര്‍ക്കുമായി ബന്ധിപ്പിച്ചുള്ള ബയോമെട്രിക് പഞ്ചിങ് വരുന്നതോടെ ഈ കള്ളക്കളി നടക്കില്ല.
സംസ്ഥാനത്തെ സര്‍ക്കാര്‍ ഓഫീസുകളില്‍ ആധാര്‍ അധിഷ്ഠിത പഞ്ചിംഗ് സംവിധാനം ഏര്‍പ്പെടുത്തുമെന്ന് നേരത്തെ സൂചനയുണ്ടായിരുന്നു. തുടര്‍ച്ചയായി വൈകിയെത്തുന്നത് അവധിയായി കണക്കാക്കാനും ഔദ്യോഗിക കാര്യങ്ങള്‍ക്ക് വേറെ ഓഫീസുകളില്‍ പോകുന്നവര്‍ക്ക് അവിടെയും ഹാജര്‍ രേഖപ്പെടുത്താനും കഴിയുന്ന വിധത്തിലായിരിക്കും പുതിയ സംവിധാനം.