തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റില്‍ വ്യാപകനാശനഷ്ടങ്ങളാണ് സംസ്ഥാനത്തും ലക്ഷദ്വീപിലും തമിഴ്നാട്ടിലും ഉണ്ടായിരിക്കുന്നത്. ചുഴലിക്കാറ്റ് ദ്വീപില്‍ തീവ്രതയോടെ ആഞ്ഞടിക്കുകയാണ്.
അറബിക്കടല്‍ പൂര്‍ണ്ണമായും പ്രക്ഷുബ്ധമാണ്. കനത്തമഴയെ തുടര്‍ന്ന് ലക്ഷദ്വീപിലെ കല്‍പ്പേനി ഹെലിപാഡ് വെള്ളത്തിനടിയിലായി. ബേപ്പൂരില്‍ നിന്നും കൊച്ചിയില്‍ നിന്നും പുറപ്പെടേണ്ട കപ്പലുകളും നിര്‍ത്തിവെച്ചു. വീടുകളിലെല്ലാം വെള്ളം കയറി. അന്‍പത്തിയാറു വീടുകള്‍ പൂര്‍ണമായും നശിച്ചു. ഏറ്റവും കൂടുതല്‍ നഷ്ടം ഉണ്ടായിരിക്കുന്നത് ഇടുക്കിയിലാണ്.
കേരളത്തിലെ ഒന്‍പത് ജില്ലകള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഈ ജില്ലകളിലെ തീരദേശങ്ങളില്‍ ഭീമന്‍ തിരമാലകള്‍ ഉണ്ടാകുമെന്നാണ് മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലെ തീരദേശനിവാസികള്‍ക്കാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
നാല് കോടി രൂപയുടെ നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത്. ഇത് വരെ മുന്നൂറോളം പേരെ രക്ഷിക്കാന്‍ കഴിഞ്ഞുവെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. 679 വീടുകള്‍ ഭാഗീകമായി നശിച്ചു. ശുദ്ധജലവിതരണം നിലച്ചു.
വാര്‍ത്താവിനിമയ ബന്ധങ്ങള്‍ തകര്‍ന്നതോടെ തീര്‍ത്തും ഒറ്റപ്പെട്ട നിലയിലാണ് ലക്ഷദ്വീപ്. ദുരിതമേഖലയിലെ ജനങ്ങളെ സ്കൂളുകളിലേക്കു മാറ്റി. ചുഴലിക്കാറ്റ് ‘അതിതീവ്ര’ വിഭാഗത്തിലേക്കു മാറിയെന്നാണ് റിപ്പോര്‍ട്ട്. വെള്ളിയാഴ്ച വൈകിട്ടോടെ ശക്തിപ്രാപിച്ച ഓഖി ഇനിയുള്ള മണിക്കൂറുകളില്‍ 120-130 കിലോമീറ്റര്‍ വേഗത്തില്‍ വീശുമെന്നാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ജാഗ്രതാ നിര്‍ദ്ദേശത്തെ തുടര്‍ന്ന് കേരളത്തില്‍ നിന്നും ലക്ഷദ്വീപിലേക്കുള്ള കപ്പല്‍ സര്‍വീസുകള്‍ റദ്ദാക്കിയിരിക്കുകയാണ്.
മിനിക്കോയ്, കല്‍പേനി, കവരത്തി, ആന്‍ഡ്രോത്ത്, അഗതി, അമിനി, കടമത്, കില്‍ട്ടന്‍, ബിത്ര, ചെത്ലത്ത് എന്നിവിടങ്ങളില്‍ കൂറ്റന്‍ തിരമാലയുണ്ടാവും. 7.4 മീറ്റര്‍ വരെ ഉയരത്തില്‍ വരെ ഉയരുമെന്നാണ് സൂചന.
