തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ ആത്മഹത്യ ചെയ്ത വൈഷണവിയെക്കുറിച്ച് പറയാന്‍ സഹപാഠികള്‍ക്ക് ഒരുപാട് കാര്യങ്ങളുണ്ട്. ഒട്ടേറെ ആഗ്രഹങ്ങളാണ് തീയില്‍ എരിഞ്ഞ് തീര്‍ന്നത്. പനച്ചമൂട് വൈറ്റ് മെമ്മോറിയല്‍ കോളജ് യൂണിയന്‍ വൈസ് ചെയര്‍പഴ്‌സനായിരുന്നു വൈഷ്ണവി.
എംബിബിഎസ് പാസായി ഡോക്ടറാകണമെന്നായിരുന്നു ആഗ്രഹം. ഇതിനുള്ള പണം കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു അമ്മ ലേഖ. മെഡിക്കല്‍ പ്രവേശന പരീക്ഷയ്ക്കുള്ള കോച്ചിങിന് ഒരു സ്ഥാപനത്തില്‍ ചേര്‍ന്നിരുന്നു. സര്‍ട്ടിഫിക്കറ്റ് വാങ്ങാനാണ് ഒടുവില്‍ കോളേജില്‍ വന്നതെന്ന് സഹപാഠികള്‍ ഓര്‍ക്കുന്നു. എംബിബിഎസിന് പ്രവേശനം ലഭിക്കുമെന്ന് വൈഷ്ണവി ഉറച്ചു വിശ്വസിച്ചിരുന്നു. പഠനത്തില്‍ മിടുക്കിയായിരുന്നു വൈഷ്ണവിയെന്ന് സുഹൃത്തുക്കള്‍ പറയുന്നു.
കരാട്ടേയില്‍ വൈഷ്ണവി ബ്ലാക്ക് ബെല്‍റ്റ് നേടിയിരുന്നു. കരാട്ടേ വൈഷ്ണവി എന്നാണ് സഹപാഠികള്‍ വിളിച്ചിരുന്നത്. അമ്മ ലേഖയോടായിരുന്നു വൈഷ്ണവിക്ക് കൂടുതല്‍ അടുപ്പം. അമ്മയെക്കുറിച്ചു കൂട്ടുകാരികളോടു സംസാരിച്ചിരുന്ന വൈഷ്ണവി അച്ഛനെക്കുറിച്ച് അധികം സംസാരിച്ചിരുന്നില്ല. കുറച്ചു നാളുകളായി വൈഷ്ണവി മാനസിക പ്രയാസത്തിലായിരുന്നെന്നു സഹപാഠികള്‍ പറയുന്നു.
വീടു നഷ്ടപ്പെടുമെന്ന ആശങ്ക വൈഷ്ണവിക്ക് ഉണ്ടായിരുന്നു. വീടു ജപ്തി ഭീഷണിയിലാണെന്നു സഹപാഠികളില്‍ ചിലരോടു പറഞ്ഞിരുന്നു. ക്ലാസ് ലീഡറായിരുന്ന വൈഷ്ണവി ഒരിക്കല്‍പോലും കൂട്ടുകാരെ വീട്ടിലേക്കു ക്ഷണിച്ചിരുന്നില്ല. ചോദിക്കുമ്പോള്‍ വീട്ടില്‍ പ്രശ്‌നമാണെന്നായിരുന്നു മറുപടിയെന്ന് സുഹൃത്തുക്കള്‍ പറഞ്ഞു.