ദേശീയ പണിമുടക്ക് രണ്ടാം ദിവസം; ട്രെയിന്‍ തടഞ്ഞവരെ അറസ്റ്റ് ചെയ്തു നീക്കി

തിരുവനന്തപുരം: സംയുക്ത ട്രേഡ് യൂണിയനുകളുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന ദേശീയ പണിമുടക്കിന്‍റെ രണ്ടാം ദിവസം വീണ്ടും ട്രെയിന്‍ തടഞ്ഞു. തിരുവനന്തപുരത്ത് നിന്നും യാത്ര ആരംഭിച്ച വേണാട് എക്സ്പ്രസ് ആണ് സമരക്കാര്‍ തടഞ്ഞത്. ട്രെയിന്‍ ഗതാഗതം തടസ്സപ്പെടുത്താന്‍ ശ്രമിച്ച നൂറോളം സമരക്കാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. ട്രെയിന്‍ തടയലിനെ തുടര്‍ന്ന് അഞ്ച് മണിക്ക് യാത്ര ആരംഭിക്കാനിരുന്ന വേണാട് 40 മിനിറ്റ് വൈകിയാണ് പുറപ്പെട്ടത്.

ഇന്നലെയും വേണാട് എക്സ്പ്രസും ജനശതാബ്ദി എക്സ്പ്രസും സമരക്കാര്‍ തടഞ്ഞിരുന്നു. പിന്നാലെ രപ്തിസാഗര്‍ എക്സ്പ്രസ് കൂടി തടഞ്ഞതോടെ പൊലീസ് സമരക്കാരെ അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതിഷേധത്തെ തുടര്‍ന്ന് പലയിടങ്ങളിലും കെഎസ്ആര്‍ടിസി സര്‍വ്വീസ് നടത്തിയിരുന്നില്ല. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പലയിടത്തും പ്രവര്‍ത്തിച്ചില്ലെങ്കിലും കടകമ്പോളങ്ങള്‍ ഭാഗികമായി തുറന്ന് പ്രവര്‍ത്തിച്ചിരുന്നു.

കേന്ദ്രസര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെയാണ് വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് തൊഴിലാളി സംഘടനകള്‍ 48 മണിക്കൂര്‍ പണിമുടക്കിന് കഴിഞ്ഞ ദിവസം തുടക്കമിട്ടത്. അഖിലേന്ത്യാ പണിമുടക്കില്‍ പൊതുഗതാഗതം സ്തംഭിച്ചിരുന്നു. ഹര്‍ത്താലിന് സമാനമായ അവസ്ഥയാണ് കേരളത്തില്‍ ഉണ്ടായത്. ട്രെയിനുകള്‍ തടയുകയും നിര്‍ബന്ധിതമായി കടകള്‍ അടപ്പിക്കുകയും വാഹനങ്ങള്‍ തിരിച്ചയക്കുകയും ചെയ്ത സംഭവത്തില്‍ വ്യാപക ജനരോഷം ഉണ്ടായിരുന്നു.

ബിഎംഎസ് ഒഴികെയുള്ള തൊഴിലാളി യൂണിയനുകളെല്ലാം പണിമുടക്കില്‍ പങ്കെടുക്കുന്നുണ്ട്. മിനിമം വേതനം 18,000 രൂപയാക്കുക, കരാര്‍ തൊഴില്‍ അവസാനിപ്പിക്കുക, പൊതുമേഖലയെ സംരക്ഷിക്കുക, തൊഴിലാളികള്‍ക്ക് മിനിമം പെന്‍ഷന്‍ 3000 രൂപ വീതം പ്രതിമാസം ആക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ദേശീയ പണിമുടക്ക് നടത്തുന്നത്.

സംയുക്ത തൊഴിലാളി സംഘടനകളുടെ നേതൃത്വത്തില്‍ ഇന്ന് പാര്‍ലമെന്‍റിലേക്ക് മാര്‍ച്ച്‌ നടത്തും. 1991 ന് ശേഷമുള്ള രണ്ടാമത്തെ ദ്വിദിന പണിമുടക്കില്‍ 20 കോടിയിലേറെ തൊഴിലാളികളാണ് അണിനിരന്നത്. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ തൊഴിലാളികള്‍ പണിമുടക്കി റാലികള്‍ സംഘടിപ്പിച്ചു.

prp

Related posts

Leave a Reply

*