നോക്കുകുത്തിയായി മാറുന്ന വനിതാ കമ്മിഷനെ പിരിച്ചുവിടണമെന്ന് എം എം ഹസന്‍

തിരുവനന്തപുരം: ലൈംഗിക പീഡന പരാതിയില്‍ പി കെ ശശി എംഎല്‍എയ്‌ക്കെതിരെ ദേശീയ വനിതാ കമ്മിഷന്‍ സ്വമേധയാ കേസെടുത്തപ്പോള്‍, സംസ്ഥാന വനിതാ കമ്മിഷന്‍ വെറും നോക്കുകുത്തിയായി മാറിയെന്ന് കെപിസിസി പ്രസിഡന്‍റ് എം എം ഹസന്‍. സമാനമായ കുറ്റം ചെയ്ത ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനെ സംഘടനയില്‍ നിന്നു പുറത്താക്കുകയും പൊലീസ് അന്വേഷണം ആരംഭിക്കുകയും ചെയ്തപ്പോള്‍ എംഎല്‍എയ്ക്ക് പാര്‍ട്ടിയും സര്‍ക്കാരും വനിതാ കമ്മിഷനും ഉരുക്കുകോട്ടപോലെ സംരക്ഷണം തീര്‍ക്കുന്ന വിചിത്രമായ കാഴ്ചയാണു കാണുന്നതെന്ന് ഹസന്‍ പറഞ്ഞു.

സ്വന്തം പാര്‍ട്ടിയിലെ സ്ത്രീകള്‍ക്കുപോലും പ്രയോജനമില്ലാത്ത ഈ കമ്മിഷനെ ഉടനടി പിരിച്ചുവിടണമെന്നു ഹസന്‍ ആവശ്യപ്പെട്ടു. സംസ്ഥാന വനിതാ കമ്മിഷന്‍ എത്രയോ പേര്‍ക്കെതിരെ സ്വമേധയാ കേസെടുത്തു. സ്ത്രീകള്‍ക്കെതിരെ പരാമര്‍ശം നടത്തിയതിനുപോലും കേസെടുത്തിട്ടുണ്ട്. എന്നാല്‍, ഒരു ഡിവൈഎഫ്‌ഐ പ്രവര്‍ത്തകയുടെ ലൈംഗിക ആരോപണ പരാതിയില്‍ ചെറുവിരല്‍ അനക്കാന്‍ വനിതാ കമ്മിഷന്‍ തയാറായില്ല. മനുഷ്യനായാല്‍ തെറ്റു പറ്റുമെന്നു പറയാനല്ല വനിതാ കമ്മിഷനെ വെച്ചിരിക്കുന്നതെന്നു ഹസന്‍ പറഞ്ഞു.

സ്ത്രീത്വത്തിനുനേരേ നീളുന്ന കരങ്ങള്‍ ഏതു പ്രബലന്‍റെതാണെങ്കിലും പിടിച്ചുകെട്ടി നിയമത്തിന് മുന്നില്‍ എത്തിച്ച് അര്‍ഹിക്കുന്ന ശിക്ഷവാങ്ങിക്കൊടുക്കുമെന്നാണ് മുഖ്യമന്ത്രി പറഞ്ഞിട്ടുള്ളത്. അതില്‍ എന്തെങ്കിലും ആത്മാര്‍ത്ഥതയുണ്ടോയെന്ന് അറിയാന്‍ കേരളം കാത്തിരിക്കുകയാണെന്നും ഹസന്‍ പറഞ്ഞു. സിപിഎമ്മിന് ലഭിച്ച പരാതി പൊലീസിന് കൈമാറി പ്രതിയെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണം. അതിന് ഇനിയും അമാന്തിച്ചാല്‍ കോണ്‍ഗ്രസ് ശക്തമായി രംഗത്തുവരുമെന്നു ഹസന്‍ കൂട്ടിച്ചേര്‍ത്തു.

prp

Related posts

Leave a Reply

*