ഹൈദരാബാദ്: തന്‍റെ പാചകത്തിലെ വൈദഗ്ധ്യം കൊണ്ട് ലോകത്തിന് മുന്നില്‍ സ്റ്റാറായ യൂട്യൂബിന്‍റെ സ്വന്തം പാചക മുത്തശ്ശി മസ്താനമ്മ വിടവാങ്ങി. 107-ാം വയസിലായിരുന്നു അന്ത്യം. കഴിഞ്ഞ വര്‍ഷം ഏറ്റവും കൂടുതല്‍ ആളുകള്‍ യൂട്യൂബിലൂടെ കണ്ട വിഡിയോ ചാനല്‍ കണ്ട്രി ഫുഡ്സില്‍ മസ്താന മുത്തശ്ശിയുടെ പാചകമായിരുന്നു ഫീച്ചര്‍ ചെയ്തിരുന്നത്. ലോകത്തിലെ ഏറ്റവും പ്രായം കൂടിയ യൂട്യൂബര്‍ എന്ന പദവിയും മുത്തശ്ശിക്കുള്ളതായിരുന്നു.
രുചികൂട്ടികളില്‍ കൊണ്ടു വരുന്ന വൈവിധ്യമായിരുന്നു മുത്തശ്ശിയെ പ്രശസ്തയാക്കിയത്. തന്‍റെ വേറിട്ട ശൈലികള്‍ അവരെ ജനങ്ങള്‍ക്കിടയില്‍ പ്രയപ്പെട്ടവരാക്കുകയായിരുന്നു. സ്വന്തം പാചകത്തിലൂടെ ലക്ഷ കണക്കിന് ആരാധകരെ സമ്പാദിച്ച മുത്തശ്ശിയുടെ വിയോഗത്തില്‍ അന്ത്യാഞ്ജലി അര്‍പ്പിക്കുകയാണ് സൈബര്‍ ലോകം.
75 ലക്ഷത്തോളം ആള്‍ക്കാരാണ് മുത്തശ്ശിയുടെ വീഡിയോ കണ്ടത്. തുടര്‍ന്ന് മുത്തശ്ശിയുടെ രുചിക്കൂട്ടുകളുടെ പല വീഡിയോകളും സോഷ്യല്‍ മീഡിയയിലെത്തി. എല്ലാം ഒന്നിനൊന്ന് ഹിറ്റുമായിരുന്നു. 2016 ല്‍ ചെറുമകന്‍ ലക്ഷ്മണിനും കൂട്ടുകാര്‍ക്കും വഴുതനങ്ങാ കറി തയാറാക്കുന്നതിന്‍റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെയാണ് മുത്തശ്ശി ലോകത്തിന്‍റെ ശ്രദ്ധ നേടുന്നത്. പിന്നീട് അങ്ങോട്ട് മുത്തശ്ശിയുടെ ഓരോ ഐറ്റവും ഒന്നിനൊന്ന് മെച്ചപ്പെട്ടവയായിരുന്നു.
ആന്ധ്രപ്രദേശിലെ ഗുഡിവാഡയിലായിരുന്നു മുത്തശ്ശിയുടെ താമസം. ഇരുപത്തിരണ്ടാം വയസില്‍ ഭര്‍ത്താവ് മരിച്ചതോടെ അഞ്ച് മക്കളെയും ഈ അമ്മ കഷ്ടപ്പെട്ട് വളര്‍ത്തി. പാചകത്തിലും രുചിക്കൂട്ട് തയാറാക്കുന്നതിലും മസ്താനമ്മയ്ക്ക് പ്രത്യേക കഴിവായിരുന്നു. 107ാമത്തെ വയസില്‍ ഇനിയും നാവറിയാത്ത ഒട്ടേറെ രുചിക്കൂട്ടുകള്‍ ബാക്കി വച്ചാണ് മുത്തശ്ശിയുടെ വിടവാങ്ങല്‍.
തണ്ണിമത്തനുള്ളില്‍ ചിക്കന്‍ വെച്ച് പാകം ചെയ്യുക, തക്കാളിക്കുള്ളില്‍ കോഴിമുട്ട വച്ച് ഓംലറ്റ് ഉണ്ടാക്കുക തുടങ്ങി മുത്തശ്ശി തന്‍റെതായ വെറൈറ്റി ശൈലിയിലാണ് ഭക്ഷണം ഉണ്ടാക്കുന്നത്. ബന്ധുക്കള്‍ സുഹൃത്തുക്കള്‍ എന്നതിലുപരി എല്ലാവര്‍ക്കും ഭക്ഷണം ഉണ്ടാക്കാന്‍ മുത്തശ്ശിക്കിഷ്ടമാണ്. ഒരു നെല്‍പാടത്തിനു നടുവില്‍ അടുപ്പുകൂട്ടി കരിയിലകളും വിറകുകൊള്ളികളും ഉപയോഗിച്ചാണ് മുത്തശ്ശി പാചകം ചെയ്യുന്നത്. നിലവിൽ 12 ലക്ഷത്തിലധികം സബസ്‌ക്രൈബേഴ്‌സാണ് യൂട്യൂബ് ചാനലിനുള്ളത്.