സംഘടന ആവശ്യപ്പെട്ടാല്‍ കേരളത്തിലേക്ക് തിരിച്ച് വരുമെന്ന് കുമ്മനം രാജശേഖരന്‍

തിരുവനന്തപുരം: സംഘടന ആവശ്യപ്പെട്ടാല്‍ കേരളത്തിലേക്ക് മടങ്ങുമെന്ന് മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖന്‍. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരനെ തിരുവനന്തപുരത്ത് മത്സരിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ബിജെപിയില്‍ ചര്‍ച്ച സജീവമാണ്. ഇതിനിടെയാണ് കുമ്മനം നിലപാട് വ്യക്തമാക്കിയത്.

പെട്ടെന്ന് രാജിവെച്ചൊഴിഞ്ഞ് പോകാനായി സാധിക്കുന്ന പദവിയല്ല. ഇതു സംബന്ധിച്ച തീരുമാനം എടുക്കേണ്ടത് ബിജെപി കേന്ദ്രനേതൃത്വമാണ്. അങ്ങനെ വന്നാല്‍ പകരക്കാരനെ കണ്ടെത്തുക എന്ന ദൗത്യവും അവര്‍ക്ക് മുന്നിലുണ്ട്.

അത് അത്ര എളുപ്പമല്ല. ഗവര്‍ണര്‍ സ്ഥാനം ആഗ്രഹിച്ചിരുന്നില്ല. സംഘടന പറഞ്ഞു അനുസരിക്കുന്നു. തന്നെ സംഘടന ഏല്‍പ്പിക്കുന്ന ചുമതല നിര്‍വഹിക്കും. പഴയ പോലെ സംഘടനാപ്രവര്‍ത്തനം നടത്താന്‍ താത്പര്യമുണ്ട്. പക്ഷേ തീരുമാനം എടുക്കേണ്ടത് സംഘടനയാണ്.

വിവാദങ്ങളും വിമര്‍ശനങ്ങളും വേണം. അധര്‍മ്മം ഉള്ളിടത്താണ് ധര്‍മ്മത്തിന് പ്രസക്തി. അതിനാല്‍ വിവാദങ്ങളില്‍ നിന്ന് മാറി നില്‍ക്കണമെന്ന് തോന്നിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.അതേസമയം ശബരിമല വിഷയത്തില്‍ ബിജെപിക്ക് കാര്യമായ നേട്ടം കൈവരിക്കാന്‍ പറ്റാത്ത സാഹചര്യത്തില്‍ കുമ്മനം രാജശേഖരനെ കേരളത്തിലേക്ക് തിരിച്ചു കൊണ്ടു വരാനുള്ള മുറവിളി ശക്തമാണ്.

ശബരിമല വിഷയത്തില്‍ നിലപാട് പലതവണ മാറ്റി, മലക്കം മറിയുന്ന ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍ പിള്ളയ്‌ക്കെതിരെയുള്ള ഒളിയമ്പ് കൂടിയാണ് ഈ ആവശ്യം. കുമ്മനത്തെ മിസോറാമില്‍ നിന്ന് കേരളത്തിന്റെ രാഷ്ട്രീയ കളത്തിലേക്ക് തിരികെ കൊണ്ടു വരണമെന്ന് കടുത്ത നിലപാടെടുത്തിരിക്കുകയാണ് ആര്‍എസ്എസ് സംസ്ഥാന നേതൃത്വം.

ലോക്‌സഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി കുമ്മനത്തെ തിരികെ കേരളത്തിലെത്തിച്ച് കളം പിടിക്കാനുള്ള നീക്കമാണ് ആര്‍എസ്എസ് നടത്തുന്നത്. എന്നാല്‍ നേതൃത്വത്തിന്‍റെ ഈ ആവശ്യത്തോട് ബിജെപി ദേശീയ നേതൃത്വം ഇതുവരെ പ്രതികരിച്ചിട്ടില്ല. കാരണം ഗവര്‍ണറായ ഒരാളെ രാഷ്ട്രീയത്തിലേക്ക് തിരികെ കൊണ്ടു വരുന്ന കീഴ്വഴക്കമില്ലാത്തതിനാലാണ് ദേശീയ നേതൃത്വത്തിന്റെ മൗനം.

ആര്‍എസ്എസിന്‍റെ എതിര്‍പ്പ് അവഗണിച്ചു കൊണ്ടായിരുന്നു കുമ്മനം രാജശേഖരനെ മിസോറാം ഗവര്‍ണറാക്കിയത്. കഴിഞ്ഞ മേയില്‍ മിസോറാം ഗവര്‍ണറായി ചുമതലയേറ്റ കുമ്മനത്തെ തിരുവനന്തപുരത്ത് സ്ഥാനാര്‍ത്ഥിയാക്കുന്നതും തിരികെ ബിജെപി സംസ്ഥാന അധ്യക്ഷനാക്കുന്നതും ആര്‍എസ്എസ് പരിഗണിക്കുന്നുണ്ട്. ഇതിനുള്ള നീക്കവും അണിയറയില്‍ സജീവമാണ്.

prp

Related posts

Leave a Reply

*