തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ സ്കൂളുകളും ഓണാവധിക്കുശേഷം ഓഗസ്റ്റ് 29നു തന്നെ തുറക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ് അറിയിച്ചു. പ്രളയദുരിതത്തെ തുടർന്ന് ഒട്ടേറെ ദിവസത്തെ ക്ലാസുകൾ നഷ്ടപ്പെട്ട സാഹചര്യത്തിൽ ഇനിയുള്ള അധ്യയന ദിവസങ്ങൾ നഷ്ടപ്പെടുത്താനാവില്ലെന്നും മന്ത്രി വ്യക്തമാക്കി.
ആദ്യത്തെ മൂന്നു പ്രവൃത്തി ദിവസങ്ങളിൽ വിദ്യാർഥികൾക്ക് നഷ്ടപ്പെട്ട സാധനങ്ങളുടെ ലിസ്റ്റ് ശേഖരിക്കും. ടെക്സ്റ്റ് ബുക്കുകള്‍ക്ക് പുറമെ നോട്ടുബുക്കുകളും ബാഗും സര്‍ക്കാര്‍ നല്‍കും. വിതരണം ചെയ്യാനുള്ള പാഠ പുസ്തകങ്ങളുടെ അച്ചടി പൂര്‍ത്തിയായെന്നും മന്ത്രി അറിയിച്ചു. സ്കൂള്‍ കെട്ടിടങ്ങളുടെ ഫിറ്റ്നസ് ഉറപ്പു വരുത്തി മാത്രമായിരിക്കും അവിടെ അധ്യയനം ആരംഭിക്കുക.
ക്യാംപ് തുടരുന്ന സ്കൂളുകളിൽ അധ്യയനം ആരംഭിക്കുന്നതു വൈകും. ഇതിനുള്ള പരിശോധന വരുംദിവസങ്ങളിൽ തുടങ്ങും. ഏതെങ്കിലും സ്കൂളുകളിൽ ദുരിതാശ്വാസ ക്യാംപ് തുടരുന്നുണ്ടെങ്കിൽ അവിടെ നിന്ന് സൗകര്യപ്രദമായ മറ്റൊരിടത്തേയ്ക്ക് ക്യാംപ് മാറ്റുവാൻ ശ്രമിക്കും. സ്കൂളുകളിലെ കിണറുകളെല്ലാം ഇന്നും നാളെയുമായി ക്ലോറിനേഷൻ നടത്തും. ഓരോ വിദ്യാലയത്തിലും ശുദ്ധജലലഭ്യത സർക്കാർ ഉറപ്പുവരുത്തും. 100 ഡിഗ്രി തിളപ്പിച്ചശേഷം മാത്രമേ കുട്ടികൾക്ക് കുടിക്കാനായി വെള്ളം നൽകാവൂ എന്ന നിര്‍ദേശവും മന്ത്രി നല്‍കിയിട്ടുണ്ട്.
