കൊച്ചി: ചോറ്റാനിക്കരയില്‍ നാലുവയസുകാരിയെ ക്രൂരമായി കൊലപ്പെടുത്തിയ കേസിലെ പ്രതി ജയിലില്‍ വിഷം കഴിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ചു. കേസിലെ ഒന്നാംപ്രതി രഞ്ജിത് ആണ് എറണാകുളം സബ്ജയിലില്‍ വിഷംകഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. ഗുരുതരാവസ്ഥയിലായ ഇയാളെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
2013 ഒക്ടോബറിലായിരുന്നു കേസിനാസ്പദമായ സംഭവം. ഭര്‍ത്താവുമായി പിരിഞ്ഞ റാണി, കാമുകനൊപ്പം വാടകവീട്ടില്‍ താമസിക്കുകയായിരുന്നു. ഈ ബന്ധത്തിന് മകള്‍ തടസമെന്ന് തോന്നിയതാണ് കൊലപാതകത്തിന് കാരണമെന്നാണ് പ്രോസിക്യൂഷന്‍ കേസ്. അമ്മയും കാമുകനും സുഹൃത്തും ചേര്‍ന്ന് കുഞ്ഞിനെ കൊന്നശേഷം ആരക്കുന്നത്ത് മണ്ണെടുക്കുന്ന സ്ഥലത്ത് കുഴിച്ചുമൂടുകയായിരുന്നു.
പിന്നീട് കുട്ടിയെ കാണാനില്ലെന്ന് ചോറ്റാനിക്കര പൊലീസില്‍ പിന്നീട് റാണി പരാതി നല്‍കി. പോലീസ് നടത്തിയ അന്വേഷണത്തിലാണു കൊലപാതകവിവരം പുറത്തായത്. രഞ്ജിത് കുട്ടിയെ ക്രൂരമായി പീഡിപ്പിച്ചുവെന്നും കുട്ടിയുടെ മാതാവ് ഇതിന് ഒത്താശ ചെയ്തുവെന്നും തെളിഞ്ഞു. മാതാവ് തറയില്‍ അടിച്ചതിനെ തുടര്‍ന്ന് ആന്തരികാവയവങ്ങള്‍ക്ക് ഗുരുതരമായി ക്ഷതമേറ്റാണ് കുട്ടി മരിച്ചത് എന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കണ്ടെത്തി
ഈ കേസില്‍ ഇന്ന് കോടതി വിധി പ്രസ്താവിക്കാനിരിക്കെ കോടതിയിലേക്ക് കൊണ്ടുപോകും മുന്‍പാണ് രഞ്ജിത് വിഷം കഴിച്ചത്. പ്രതികള്‍ക്കെതിരെ കൊലപാതകത്തിനും ഗൂഢാലോചനയ്ക്കും പോക്സോ വകുപ്പുകള്‍ ചുമത്തിയിട്ടുണ്ട്.
