കണ്ണൂര്‍: പള്ളൂരില്‍ സിപിഎം, ആര്‍എസ്‌എസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് സിപിഎമ്മും ബിജെപിയും കണ്ണൂര്‍ ജില്ലയിലും മാഹിയിലും ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പുരോഗമിക്കുകയാണ്. മാഹിയില്‍ സിപിഎം നേതാവ് വെട്ടേറ്റു മരിച്ചതിനു പിന്നാലെ ആര്‍എസ്‌എസ് പ്രവര്‍ത്തകനും കൊല്ലപ്പെട്ടു. തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം.
മാഹിയിലെ മുന്‍ കൗണ്‍സിലറും സിപിഎം നേതാവുമായ ബാബു കണ്ണിപ്പൊയിലാണ് ഇന്നലെ രാത്രി കഴുത്തിന് വെട്ടേറ്റ് കൊല്ലപ്പെട്ടത്. അതിന് പിന്നാലെ ഏതാണ്ട് ഒരു മണിക്കൂറിന് ശേഷം മാഹി മലയാളം കലാഗ്രാമത്തിന് സമീപത്തുനിന്ന് ആര്‍എസ്‌എസ് പ്രവര്‍ത്തകനായ ഷമേജ് കൊല്ലപ്പെടുകയായിരുന്നു.
ഹര്‍ത്താലില്‍ സ്വകാര്യ വാഹനങ്ങള്‍ തടയില്ലെന്ന് ഇരു പാര്‍ട്ടികളും അറിയിച്ചിരുന്നെങ്കിലും മാഹിയില്‍ വിവിധയിടങ്ങളില്‍ ഇരു പാര്‍ട്ടി പ്രവര്‍ത്തകരും വാഹനങ്ങള്‍ തടഞ്ഞിട്ടു. കെഎസ്‌ആര്‍ടിസി ബസുകള്‍ മാത്രമാണ് സര്‍വീസ് നടത്തുന്നത്. ചുരുക്കം ചില സ്വകാര്യ വാഹനങ്ങള്‍ ഓടുന്നുണ്ട്. കടകളും മറ്റ് സ്ഥാപനങ്ങളും തുറന്നിട്ടില്ല.
ആക്രമങ്ങള്‍ നടന്ന മേഖലയില്‍ സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് ജില്ലയില്‍ പോലീസ് സുരക്ഷ കര്‍ശനമാക്കി. മാഹി, തലശ്ശേരിക്കു സമീപം മടപീടിക എന്നിവിടങ്ങളില്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നു. വന്‍ പൊലീസ് സന്നാഹമാണ് ഇവിടെ ക്യാംപ് ചെയ്യുന്നത്. മാഹിയിലെ ചെമ്ബ്രയില്‍ പൊലീസ് റെയ്ഡ് നടത്തി. അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാന്‍ പാനൂര്‍ മേഖലയില്‍ പൊലീസ് ജാഗ്രതയിലാണ്. സിഐ വി.വി. ബെന്നിയുടെ നേതൃത്വത്തില്‍ രാത്രി പട്രോളിങ് ശക്തമാക്കി.
മാഹി സിപിഎം ലോക്കല്‍ കമ്മിറ്റി അംഗമാണ് കൊല്ലപ്പെട്ട ബാബു. ആറു മാസം മുന്‍പു ബാബുവിന്‍റെ വീടിനു നേരെ ബോംബാക്രമണമുണ്ടായിരുന്നു. ആര്‍എസ്‌എസ് ആണ് കൊലപാതകത്തിനു പിന്നിലെന്നു സിപിഎം ആരോപിച്ചു. സമാധാനം നിലനിന്നിരുന്ന കണ്ണൂരില്‍ ആര്‍എസ്‌എസ് കൊലക്കത്തി താഴെവയ്ക്കാന്‍ ഒരുക്കമല്ലെന്ന പ്രഖ്യാപനമാണ് ഇതിലൂടെ നടത്തിയിരിക്കുന്നതെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ പറഞ്ഞു.
സിപിഎം നേതാവ് രമേശിന്‍റെ മൃതദേഹം പരിയാരം മെഡിക്കല്‍ കോളേജിലും ആര്‍എസ്‌എസ് പ്രവര്‍ത്തകന്‍ ഷമേജിന്‍റെ മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജിലുമാണ് സൂക്ഷിച്ചിരിക്കുന്നത്. ഇരുവരുടെയും മൃതദേഹം ജില്ലയിലെ വിവിധ മേഖലകളില്‍ പൊതുദര്‍ശനത്തിന് വെച്ച ശേഷമായിരിക്കും സംസ്‌കരിക്കുക. ഹര്‍ത്താലിനെത്തുടര്‍ന്ന് കണ്ണൂര്‍ സര്‍വകലാശാല പരീക്ഷകള്‍ മാറ്റിവെച്ചു.