ചെന്നൈ: പരമ്പരാഗത കായിക വിനോദമായ ജെല്ലിക്കെട്ടിന്
ഏർപ്പെടുത്തിയ വിലക്ക് നീക്കണമെന്ന് ആവശ്യപ്പെട്ട് തമിഴ്നാട്ടിലെങ്ങും എതിര്‍പ്പുകള്‍ ശക്തമായി അലയടിക്കുകയാണ്. ഏതാണ്ട് 200 പേരുമായി ചൊവ്വാഴ്ച മറീന ബീച്ചിൽ ഇതിനെതിരെ തുടങ്ങിയ പ്രതിഷേധ സമരത്തിലേക്ക് ഇന്നലെയായപ്പോഴേക്കും ഒഴുകിയെത്തിയത് അരലക്ഷത്തോളം പേരാണ്. തമിഴ്നാടിന്‍റെ ചരിത്രത്തിലെ തന്നെ ഏറ്റവും ശക്തമായ ജനകീയ സമരങ്ങളിലൊന്നാണ് ഇത്. ജെല്ലിക്കെട്ടിന് അനുമതി നൽകാതെ പിരിഞ്ഞുപോകില്ലെന്നാണ് സമരക്കാരുടെ നിലപാട്. ഇതിനെ അനുകൂലിച്ച് നിരവധി സിനിമാതാരങ്ങളും രംഗത്തെത്തിയിട്ടുണ്ട്. പ്രധാനമന്ത്രിയുമായി ഇതിനെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി ഒ. പനീർസെൽവം ഇന്നലെ രാത്രി തന്നെ ഡൽഹിയിലെത്തി. ജെല്ലിക്കെട്ട് അനുവദിച്ച് ഓർഡിനൻസ് പുറപ്പെടുവിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഇന്ന് പനീർസെൽവം നരേന്ദ്ര മോദിയെ കാണുന്നത്.