പാകിസ്ഥാനു മേല്‍ കടുത്ത സമ്മര്‍ദ്ദം; ഇന്ത്യന്‍ പൈലറ്റ് അഭിനന്ദനെ ഉടന്‍ മോചിപ്പിക്കും

ന്യൂഡല്‍ഹി: അതിര്‍ത്തിയില്‍ യുദ്ധസമാനമായ സാഹചര്യം നിലനില്‍ക്കേ പിടിയിലായ ഇന്ത്യന്‍ പൈലറ്റിനെ ഉടന്‍ പാകിസ്ഥാന്‍ കൈമാറുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത്. പാക് സൈനികരുടെ പിടിയിലായ ഇന്ത്യന്‍ പൈലറ്റിനെ വിട്ടുനല്‍കുന്ന കാര്യം പരിഗണനയിലെന്ന് പാക് വിദേശകാര്യ മന്ത്രി എസ്. എം. ഖുറേഷി പ്രതികരിച്ചതായുള്ള റിപ്പോര്‍ട്ടുകളാണ് പുറത്ത് വരുന്നത്.

പാകിസ്ഥാന്‍ പോര്‍വിമാനങ്ങള്‍ അതിര്‍ത്തി ലംഘിക്കാന്‍ ശ്രമിച്ചത് തടയാന്‍ ശ്രമിക്കുന്നതിനിടെയാണ് മിഗ് 21 തകര്‍ന്ന് ഇന്ത്യന്‍ പൈലറ്റ് പാക് സൈനികരുടെ പിടിയിലായത്. ഇന്ത്യന്‍ വ്യോമസേനയിലെ വിംഗ് കമാന്‍ഡറായ അഭിനന്ദ് പിടിയിലായയുടനെ പൈലറ്റിനെ വിട്ടുകിട്ടാന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമം തുടങ്ങിയിരുന്നു.

നയതന്ത്ര നീക്കങ്ങളിലൂടെ പാകിസ്ഥാനു മേല്‍ സമ്മര്‍ദ്ദം ചെലുത്തിയായിരുന്നു കേന്ദ്ര നീക്കം. അഭിനന്ദിനെ വിട്ടു കിട്ടണമെന്ന് പാക് ഉപസ്ഥാനപതിയെ വിളിച്ചു വരുത്തി ഇന്ത്യ ഇന്നലെ ആവശ്യപ്പെട്ടിരുന്നു. ഇത് കൂടാതെ ചര്‍ച്ച ചെയ്ത് പ്രശ്നങ്ങള്‍ പരിഹരിക്കാമെന്ന പാക് പ്രധാനമന്ത്രിയുടെ വാക്കുകള്‍ക്ക് മറുപടിയായി പാക് ഭീകര ക്യാമ്പുകളെ കുറിച്ചുള്ള തെളിവുകളും ഇന്ത്യ കൈമാറിയിരുന്നു.

ജയ്‌ഷെ ഭീകരക്യാമ്പുകളിലെ ഇന്ത്യന്‍ പ്രഹരത്തിന് തിരിച്ചടിയായിട്ടാണ് ഇന്നലെ കാശ്മീര്‍ അതിര്‍ത്തിയില്‍ പാകിസ്ഥാന്റെ പോര്‍വിമാനങ്ങള്‍ ആക്രമണത്തിന് ശ്രമിച്ചത്. എന്നാല്‍ സൈനിക ക്യാമ്പുകള്‍ ലക്ഷ്യമിട്ട പാക് പോര്‍വിമാനങ്ങളെ തുരത്തി വ്യോമസേന കരുത്ത് കാട്ടുകയായിരുന്നു. പാക് എഫ് 16 പോര്‍ വിമാനം വെടിവച്ചിടുകയും ചെയ്തു.

prp

Related posts

Leave a Reply

*