കോട്ടയം: ജലന്ധറിൽ മരിച്ച നിലയിൽ കണ്ടെത്തിയ ഫാദർ കുര്യാക്കോസ് കാട്ടുതറയുടെ പോസ്റ്റ്‌മോര്‍ട്ടം ബന്ധുക്കളുടെ മൊഴിയെടുത്ത ശേഷമെന്ന് പോലീസ്. മരണത്തില്‍ അസ്വഭാവികതയുണ്ടെന്നും മൃതദേഹം ആലപ്പുഴയില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തിയാല്‍ മതിയെന്നും ബന്ധുക്കള്‍ ആവശ്യമുന്നയിച്ച സാഹചര്യത്തിലാണിത്.
ബന്ധുക്കള്‍ 11 മണിയോടെ ജലന്ധറിലെത്തും. സംഭവത്തിൽ മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കാനും തീരുമാനമായി. കുടുംബത്തിന്‍റെ പരാതിയെ ത്തുടർന്നായിരുന്നു പോസ്റ്റ്മാര്‍ട്ടം നടത്താനുള്ള നടപടികള്‍ ഇന്നലെ അധികൃതര്‍ നിര്‍ത്തിവെച്ചത്.
ബന്ധുക്കൾ ജലന്ധറിലെത്തിയതിനു ശേഷം അധികൃതരുമായി ചര്‍ച്ച നടത്തും. ശേഷമായിരിക്കും പോസ്റ്റ്‌മോര്‍ട്ടം എവിടെ നടത്തണമെന്ന കാര്യത്തില്‍ തീരുമാനം എടുക്കുമെന്ന് ജലന്ധര്‍ രൂപത അറിയിച്ചു. മൃതദേഹം ബസ്വായിലെ ആശുപത്രിയിലാണ് സൂക്ഷിച്ചിരിക്കുന്നത്.
സ്വഭാവിക മരണമെന്നാണ് പ്രാഥമിക നിഗമനമെന്ന് ഹോഷ്യാപൂര്‍ പൊലീസ് സൂപ്രണ്ട് ഇന്നലെ മാധ്യമപ്രവര്‍ത്തകരെ അറിയിച്ചിരുന്നു. എന്നാല്‍ മരണ കാരണത്തില്‍ സംശയമുണ്ടെന്ന് ബന്ധുക്കള്‍ ആരോപണമുന്നയിച്ച സാഹചര്യത്തില്‍ മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ച് പരിശോധന നടത്താനാണ് തീരുമാനിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

