അമേരിക്കയില്‍ ജോലി ചെയ്യുന്ന 5 ലക്ഷം ഇന്ത്യക്കാരെ തിരിച്ചയക്കാനൊരുങ്ങി ട്രംപ് ഭരണകൂടം

വാഷിങ്ടണ്‍: അമേരിക്കയില്‍ ജോലി ചെയ്യുന്ന അഞ്ച് ലക്ഷം ഇന്ത്യക്കാരെ ഉടന്‍ തിരിച്ചയച്ചേക്കും. ഇതിനുള്ള നടപടികള്‍ തുടങ്ങി. ഡൊണാള്‍ഡ് ട്രംപ് ഭരണകൂടം അമേരിക്കന്‍ പൗരന്‍മാര്‍ക്ക് ജോലി ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ സമര്‍പ്പിച്ചിരിക്കുന്ന നിര്‍ദേശം നടപ്പാക്കുന്നതിന്‍റെ ഭാഗമായിട്ടാണ് പുതിയ നടപടികള്‍.

വിദേശരാജ്യങ്ങളില്‍ നിന്ന് ജോലിക്കെത്തുന്ന വിദഗ്ധര്‍ക്ക് അമേരിക്കയില്‍ അനുവദിക്കുന്ന വിസയാണ് എച്ച്‌-1ബി വിസ. ലക്ഷക്കണക്കിന് ഇന്ത്യക്കാരാണ് ഈ വിസയില്‍ അമേരിക്കയില്‍ ജോലി ചെയ്യുന്നത്. എന്നാല്‍ ഈ വിസയുടെ പരിധി ഇനി നീട്ടേണ്ടതില്ലെന്നാണ് പുതിയ നിര്‍ദേശം. ഇതു നടപ്പാക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്ന് അമേരിക്കയുടെ ആഭ്യന്തര സുരക്ഷാ വിഭാഗം അറിയിച്ചു.

2016ല്‍ തിരഞ്ഞെടുപ്പ് വേളയില്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് അമേരിക്കന്‍ ജനതയ്ക്ക് നല്‍കിയ വാഗ്ദാനത്തിന്റെ ഭാഗമായിട്ടാണ് പുതിയ നിര്‍ദേശം നടപ്പാക്കുന്നത്. ഇന്ത്യയില്‍ നിന്നും ചൈനയില്‍ നിന്നുമുള്ള ലക്ഷക്കണക്കിന് ആളുകള്‍ ഈ വിസയില്‍ അമേരിക്കയില്‍ താമസിക്കുന്നുണ്ട്. പുതിയ നിര്‍ദേശം നടപ്പാക്കിയാല്‍ അഞ്ച് ലക്ഷം ഇന്ത്യക്കാര്‍ നാട്ടിലേക്ക് തിരിക്കേണ്ടി വരും.

വിദേശ വിദഗ്ധ തൊഴിലാളികള്‍ക്ക് മൂന്ന് വര്‍ഷം കാലാവധിയിലാണ് എച്ച്‌-1 വിസ അനുവദിക്കുന്നത്. പിന്നീട് മൂന്ന് വര്‍ഷം കൂടി പരിധി നീട്ടുകയും ചെയ്യാം. ഇങ്ങനെ ആറ് വര്‍ഷം അമേരിക്കയില്‍ താമസിക്കാന്‍ സാധിക്കും. ഈ വേളയില്‍ സ്ഥിര താമസത്തിന് അപേക്ഷ നല്‍കുക കൂടി ചെയ്തിട്ടുണ്ടെങ്കില്‍ താമസം വീണ്ടും തുടരാം.

എന്നാല്‍ ഒരു തവണ എച്ച്‌-1ബി വിസയില്‍ അമേരിക്കയിലെത്തുന്നവര്‍ 10-12 വര്‍ഷത്തോളം അവിടെ താമസിക്കുന്ന അവസ്ഥയാണുള്ളത്. അതില്ലാതാക്കുകയാണ് ട്രംപിന്‍റെ നീക്കം. സ്ഥിരം താമസത്തിനുള്ള ഗ്രീന്‍ കാര്‍ഡുകള്‍ക്ക് വേണ്ടി അപേക്ഷിച്ചിട്ടുണ്ടെങ്കിലും എച്ച്‌-1 ബി വിസയുടെ കാലാവധി കഴിഞ്ഞാല്‍ അമേരിക്കക്ക് പുറത്തുപോകേണ്ടി വരും. ഗ്രീന്‍കാര്‍ഡ് അപേക്ഷയുടെ നടപടികള്‍ തീരുന്നത് വരെ അമേരിക്കയില്‍ നില്‍ക്കാമെന്ന മുന്‍ ഇളവ് ഇനിയുണ്ടാകില്ല.

prp

Related posts

Leave a Reply

*