കോട്ടയം: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ മുഖ്യ സാക്ഷി പറഞ്ഞ സി. ലിസി വടക്കേലിന്‍റെ അവസ്ഥ പരിതാപകരം. സിസ്റ്റര്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന പൊലീസ് സംരക്ഷണം പിന്‍വലിച്ചതിനു പിന്നാലെയാണ് മഠം അധികൃതര്‍ വൈരാഗ്യബുദ്ധിയോടെ പെരുമാറാന്‍ തുടങ്ങിയത്.
തന്നെ തടങ്കലില്‍ വച്ചിരിക്കുകയാണെന്നും ജീവന് പോലും ഭീഷണിയുണ്ടെന്നും കാണിച്ച് സിസ്റ്റര്‍ ലിസി പൊലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു പൊലീസ് സംരക്ഷണം അനുവദിച്ചത്. പിന്നീട് എഫ്സിസി മദര്‍ സുപ്പീരിയറിന്‍റെ ഹര്‍ജി പരിഗണിച്ച് പൊലീസ് സംരക്ഷണം മജിസ്ട്രേറ്റ് കോടതി പിന്‍വലിക്കുകയായിരുന്നു.
ഇപ്പോള്‍ കടുത്ത മാനസിക പീഡനത്തിനാണ് സി. ലിസി എന്ന് അടുത്ത ബന്ധമുള്ളവര്‍ വെളിപ്പെടുത്തുന്നു. രോഗിയായ സിസ്റ്റര്‍ക്ക് മരുന്നുകള്‍ നല്‍കാനോ, ഭക്ഷണം നല്‍കാനോ മഠം അധികൃതര്‍ തയ്യാറാകുന്നില്ല. സിസ്റ്ററെ മുറിക്ക് പുറത്ത് ഇറങ്ങാന്‍ പോലും അനുവദിക്കുന്നില്ലെന്നാണ് വിവരം. തനിക്കെതിരെ മഠം അധികൃതരില്‍ നിന്നുണ്ടായിക്കൊണ്ടിരിക്കുന്ന പീഡനങ്ങള്‍ ചൂണ്ടിക്കാട്ടി, തനിക്ക് സംരക്ഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കാന്‍ തയ്യാറെടുക്കുകയാണ് സി. ലിസി.
കഴിഞ്ഞ ദിവസങ്ങളില്‍ സിസ്റ്റര്‍ക്ക് കടുത്ത പനിയായിരുന്നു. ഒരു ഗ്ലാസ് ചായ ഉണ്ടാക്കി കൊടുക്കുമോ എന്നു ചോദിച്ചപ്പോള്‍ വേണമെങ്കില്‍ തനിയെ ഉണ്ടാക്കി കുടിച്ചോ എന്നായിരുന്നു മദറിന്‍റെ മറുപടി. ഭക്ഷണം ഉണ്ടാക്കിയിരുന്ന വ്യക്തിയെ മാറ്റി. പ്രഷറും ഷുഗറും ന്യുമോണിയയും ഉണ്ട് സിസ്റ്ററിന്. മഠത്തില്‍ രാവിലെ ചക്കയും കപ്പയുമൊക്കെയാണ് ഉണ്ടാക്കുന്നത്. ഷുഗറും പ്രഷറുമൊക്കെ ഉള്ളതുകൊണ്ട് സിസ്റ്ററിന് അതൊന്നും കഴിക്കാന്‍ പറ്റില്ല. മുന്‍പ് സി. ലിസിക്ക് ചപ്പാത്തിയോ അതുപോലെ എന്തെങ്കിലുമൊക്കെ ഉണ്ടാക്കി കൊടുക്കുമായിരുന്നു. അതൊക്കെ നിര്‍ത്തിയിരിക്കുകയാണ്.
ഇപ്പോള്‍ പഴങ്കഞ്ഞിയാണ് സിസ്റ്ററിന്‍റെ രാവിലത്തെ ഭക്ഷണം. രോഗിയായ ഒരാളെന്ന പരിഗണനപോലും സിസ്റ്ററിന് കിട്ടുന്നില്ല. മഠത്തില്‍ നിന്നും പുറത്തേക്കിറങ്ങാനുള്ള വാതിലുകള്‍ വരെ പൂട്ടിയിട്ടിരിക്കുകയാണ്. വേസ്റ്റ് കളയാന്‍ പോലും പുറത്തിറങ്ങാന്‍ പറ്റുന്നില്ല. പൂട്ടിയിട്ടിരിക്കുന്ന അവസ്ഥയാണ്. പുറത്തിറങ്ങി ശുദ്ധവായു ശ്വസിക്കാന്‍ പോലും പറ്റുന്നില്ല. മഠത്തിന്‍റെ കോമ്പൗണ്ടില്‍ പോലും ഇറങ്ങാന്‍ അനുവദിക്കുന്നില്ലെന്നാണ് വിവരം.
സന്ദര്‍ശകര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുകയാണ്.
ബന്ധുക്കള്‍ക്ക് പോലും ലിസിയെ കാണാന്‍ കഴിയുന്നില്ല. സിസിടിവി ക്യാമറകള്‍ സ്ഥാപിച്ച് സിസ്റ്ററെ കനത്ത നിരീക്ഷണത്തില്‍ വെച്ചിരിക്കുകയാണ്. സിസ്റ്റര്‍ മഠത്തില്‍ നിന്നും സ്വന്തം നിലയ്ക്ക് ഇറങ്ങിപ്പോയ്ക്കോളാനാണ് ഇപ്പോള്‍ പറയുന്നത്. ഏതെങ്കിലും സര്‍ക്കാര്‍ അനാഥാലയത്തില്‍ പോയി താമസിച്ചുകൂടെ എന്നാണ് മദര്‍ സുപ്പീരിയര്‍ സി. ലിസിയോട് ചോദിച്ചത്.
മഠത്തിലെ ദേവാലയത്തില്‍ കുര്‍ബാന അര്‍പ്പിക്കുമ്പോള്‍, സി. ലിസിയായിരുന്നു കുര്‍ബാനയ്ക്കിടയില്‍ ബൈബിള്‍ വായിക്കുന്നതും ശുശ്രൂഷ ചെയ്യുന്നതും പാട്ടുപാടുന്നതുമൊക്കെ. എന്നാല്‍ അതിനൊന്നിനും ഇപ്പോള്‍ സിസ്റ്ററെ അനുവദിക്കുന്നില്ലെന്നും പറയുന്നു. വേറെ മഠത്തില്‍ നിന്നും ആളെ വരുത്തിച്ചാണ് സി. ലിസിക്കു പകരം ഈ പ്രവര്‍ത്തികളൊക്കെ ഇപ്പോള്‍ ചെയ്യിക്കുന്നത്. മൂന്നു പതിറ്റാണ്ടിലേറെയായി സമൂഹത്തിന്റെ വിവിധ തുറകളില്‍ സുവിശേഷ വേല ചെയ്തു വന്നിരുന്നതാണ് സി. ലിസി. രാജ്യത്ത് എവിടെയും സുവിശേഷ വേല ചെയ്യാനുള്ള അനുമതി കത്ത് സഭ സിസ്റ്റര്‍ക്ക് നല്‍കിയിട്ടുള്ളതുമാണ്.
എന്നാല്‍ ഇപ്പോള്‍ ഇതില്‍ നിന്നെല്ലാം സിസ്റ്ററെ വിലക്കിയിരിക്കുകയാണ്. തന്‍റെ അടുക്കലേക്ക് പ്രാര്‍ത്ഥനയ്ക്കു പോലും വരാന്‍ ആരെയും അനുവദിക്കുന്നില്ലെന്നും സി. ലിസി സങ്കടം പറയുകയാണ്. പല സ്ഥലങ്ങളിലും തന്‍റെ ധ്യാനം ബുക്ക് ചെയ്തിരുന്നതാണ്. എന്നാല്‍ ഇതെല്ലാം വിളിച്ചു പറഞ്ഞു റദ്ദ് ചെയ്യിപ്പിക്കുകയാണ്. കഴിഞ്ഞ ദിവസം കോതമംഗലം രൂപതയില്‍ നിന്നും ഇതുപോലെ വിളിച്ച് പറഞ്ഞ് സിസ്റ്റര്‍ നേതൃത്വം നല്‍കേണ്ടിയിരുന്ന ധ്യാനം റദ്ദ് ചെയ്യിപ്പിച്ചിരുന്നു.