രണ്ട് ദിവസത്തെ സിപിഎം നേതൃയോഗങ്ങള്‍ക്ക് ഇന്ന് തുടക്കം

തിരുവനന്തപുരം: രണ്ടു ദിവസത്തെ സിപിഎം നേതൃയോഗങ്ങള്‍ക്ക് ഇന്ന് തുടക്കം. പി കെ ശശി എംഎല്‍എയ്‌ക്കെതിരായ ലൈംഗിക വിവാദം, ശബരിമല സ്ത്രീപ്രവേശനം തുടങ്ങിയ വിഷയങ്ങള്‍ നേതൃയോഗത്തില്‍ ചര്‍ച്ച ചെയ്യും. ഡിവൈഎഫ്‌ഐ വനിതാ നേതാവിന്‍റെ പരാതിയില്‍ പി കെ ശശിക്കെതിരെ പാര്‍ട്ടി അന്വേഷണ കമ്മീഷന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് നേതൃയോഗം ചര്‍ച്ച ചെയ്യും. ശശിക്കെതിരെയുള്ള അച്ചടക്ക നടപടിയും നേതൃയോഗം കൈക്കൊള്ളുമെന്നാണ് സൂചന.

വനിതാ നേതാവിന്‍റെ പരാതിയില്‍ കഴമ്പുണ്ടെന്നാണ് അന്വേഷണ സംഘത്തിന്‍റെ കണ്ടെത്തലെന്നാണ് സൂചന. പി.കെ. ശ്രീമതി, എ.കെ. ബാലന്‍ എന്നിവര്‍ ഉള്‍പ്പെട്ട കമീഷനാണ് ശശിക്കെതിരായ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. പരാതിക്കാരിയായ യുവതി, ആരോപണവിധേയന്‍, പാലക്കാട് ജില്ലസംസ്ഥാന ഡിവൈഎഫ്‌ഐ നേതാക്കള്‍ എന്നിവരില്‍ നിന്ന് കമ്മീഷന്‍ മൊഴിയെടുത്തിരുന്നു. പാര്‍ട്ടി ഓഫീസില്‍ വെച്ച് കടന്നുപിടിച്ചെന്നും, വഴങ്ങണമെന്ന് ആവശ്യപ്പെട്ട് ഫോണിലൂടെ ശല്യം തുടര്‍ന്നെന്നുമാണ് യുവതിയുടെ പരാതി.

തെരഞ്ഞെടുത്ത എല്ലാ പദവികളില്‍നിന്നും പി കെ ശശിയെ ഒഴിവാക്കണമെന്ന അഭിപ്രായവും സസ്‌പെന്‍ഡ് ചെയ്യണമെന്ന ആവശ്യവും പാലക്കാട് ജില്ലയിലെ ഒരു വിഭാഗം ജനങ്ങള്‍ ഉന്നയിച്ചിട്ടുണ്ട്. ശക്തമായ നടപടിക്ക് മുതിര്‍ന്നില്ലെങ്കിലോ പരാതിക്കാരി നിയമനടപടി സ്വീകരിച്ചാലോ സിപിഎം കുടുങ്ങുമെന്ന സാഹചര്യവും നിലനില്‍ക്കുന്നുണ്ട്. ഇതിനിടെ തനിക്കെതിരായ പരാതിക്ക് പിന്നില്‍ ഗൂഢാലോചന ഉണ്ടെന്നും അതില്‍ ജില്ലയിലെ ചില പാര്‍ട്ടി നേതാക്കള്‍ക്ക് പങ്കുണ്ടെന്നും ശശി ആരോപിച്ചിരുന്നു. ഇക്കാര്യവും കമ്മീഷന്‍ അന്വേഷിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ജില്ലയിലെ ചില നേതാക്കള്‍ക്കെതിരെ നടപടി ഉണ്ടായേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ശബരിമല സ്ത്രീപ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീംകോടതി വിധിക്ക് ശേഷമുള്ള രാഷ്ട്രീയ സാഹചര്യങ്ങളും നേതൃയോഗം വിലയിരുത്തും. വിധി വന്നയുടന്‍ തന്നെ അത് വരാനുണ്ടായ സാഹചര്യം തന്ത്രിമാരും പന്തളം കൊട്ടാരം പ്രതിനിധികളുമായും വിളിച്ച് ധരിപ്പിക്കണമായിരുന്നു എന്ന വിമര്‍ശനം കഴിഞ്ഞ സംസ്ഥാന സെക്രട്ടേറിയറ്റില്‍ ഉയര്‍ന്നിരുന്നു. ശബരിമല വിഷയത്തില്‍ എല്‍ഡിഎഫ് എടുത്ത പ്രചാരണപരിപാടിക്ക് പുറമെ സിപിഎം നേതൃത്വത്തില്‍ പരിപാടികള്‍ സംഘടിപ്പിക്കുന്നതിനും രണ്ടുദിവസത്തെ കമ്മിറ്റി രൂപം നല്‍കും.

prp

Related posts

Leave a Reply

*